വേരറ്റവരുടെ വഴിയടയാളങ്ങൾ..
Mail This Article
രണ്ട് വാക്കുകൾ കൊണ്ട് മൂന്നാമതൊന്ന് തീർക്കുന്നതിന് പകരം നക്ഷത്രമുണ്ടാക്കുകയാണ് രചനയുടെ പുതുവഴി എന്ന് പറഞ്ഞത് കവി റോബർട്ട് ബ്രൗണിങ്ങാണ്. അത്തരത്തിൽ വാക്കുകൾ കൊണ്ട് അനുഭവത്തുടർച്ചകളുടെ ആവിഷ്കാരങ്ങൾ തീർക്കുമ്പോൾ, എഴുത്തുകാരൻ ചരിത്രത്തിന്റെ കൂടി ഭാഗമാകുകയാണ്. ചരിത്രത്തിന് പുനർജ്ജന്മം നൽകാൻ കഴിയുന്ന ചില എഴുത്തുകാരെങ്കിലും നമുക്കിടയിൽ ഉണ്ട് എന്നത് അഭിമാനകരമാണ്. കഥയുടെ ഇതിവൃത്തത്തിലൂടെയും, കഥാപരിസരങ്ങളുടെ സംയോജനത്തിലൂടെയും, ചരിത്രത്തെ യഥാർഥ്യബോധത്തോടെ വായനക്കാരന് മുന്നിലേക്കിട്ട് കൊടുത്തിട്ട്, ഇതായിരുന്നു നമ്മുടെ ഭൂതകാലം, ഇതാണിപ്പോൾ നമ്മുടെ വർത്തമാനം എന്നും പറഞ്ഞിട്ട്, ഇതായിരിക്കും നമ്മുടെ ഭാവി എന്നുകൂടി പ്രവചിക്കാൻ വരെ ആ എഴുത്തുകാർക്ക് കഴിയും.
അതിർത്തികൾ കെട്ടി, മണ്ണ് വെട്ടിപ്പിടിക്കുമ്പോൾ, ഒരാളുടെയുള്ളിൽ രാഷ്ട്രബോധം വളരുന്നതോടൊപ്പം അറിഞ്ഞോ അറിയാതെയോ, അതിർത്തിക്കപ്പുറമുള്ളവനോടുള്ള വിദ്വേഷം കൂടി വിത്തിട്ട് മുളപ്പിക്കുകയാണെന്ന സാംഗത്യം പരാജിതരുടെ വിശുദ്ധഗ്രന്ഥം വായനയ്ക്കെടുക്കുമ്പോൾ ഓരോ അനുവാചകനും ബോധ്യപ്പെടും. ദേശാതിർത്തികൾ മുൻനിറുത്തി മനുഷ്യരെത്തമ്മിൽ വെട്ടി മുറിക്കുമ്പോൾ, അവരുടെ ഏകാന്തരോഷങ്ങളെ എത്ര ഭാവബന്ധുരമായിട്ടാണ് ഈ പുസ്തകം അടയാളപ്പെടുത്തിയിരിക്കുന്നത്. സങ്കുചിത ദേശീയതകൾ പറഞ്ഞ് അധികാരക്കസേര പശയിട്ടുറപ്പിക്കുന്നവർ ജനങ്ങളെ വൈകാരികമായി എങ്ങനെ ചൂഷണം ചെയ്ത് ലാഭം കൊയ്യാം എന്നാണ് ചിന്തിക്കുന്നത്. അതിനായി അവരുപയോഗിക്കുന്ന തുറുപ്പു ചീട്ടുകൾ, വംശീയത, ദേശീയത, ജാതീയത എന്നിവയാണെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെ അതിവിദഗ്ദമായി സഞ്ചരിച്ച് വർത്തമാനകാല രാഷ്ട്രീയത്തിലെത്തി നിൽക്കുമ്പോൾ ഫാസിസം എങ്ങനെയൊക്കെയാണ് ഒരു ജനതയുടെ മേൽ ഒഴുകിപ്പരന്നതെന്നും, അതെങ്ങനെയാണ് രാജ്യത്ത് കറുത്ത മ്‌ളാനത തീർത്തതെന്നുമുള്ളതിന്റെ വ്യംഗ്യമായ ചില സൂചനകളും വെള്ളിയോടൻ നമുക്ക് നൽകുന്നുണ്ട്.
വിധിവശാൽ രണ്ട് രാജ്യങ്ങളിൽ ജനിക്കുകയും ആ വിധിയുടെ പരിണാമം കൊണ്ടു തന്നെ ഹൃദയങ്ങൾ ഒന്നായവരുമാണ് ഫർഹാനും ഷാസിയയും. അടിച്ചേൽപ്പിക്കപ്പെടുന്ന രാഷ്ട്രബോധത്തിന്റെ മുൾവേലികളാൽ ഇരുവരുടേയും സ്വത്വം മുറിവേൽക്കപ്പെടുന്നു. ജീവിതപരീക്ഷണങ്ങൾ മാറ്റിയെഴുതാനുള്ള പുറപ്പാടുകൾക്ക് ഫർഹാൻ പലതവണ തുനിയുന്നുണ്ടെങ്കിലും എല്ലാം തടയപ്പെടുന്ന അവസ്ഥ. സാതന്ത്ര്യത്തിന്റെ പ്രാണവായു തേടി, താവളം വിട്ട് താവളം തേടിയുള്ള ഒളിയാത്രകൾ. ഭർത്താവ് എവിടെയോ അതാണ് എന്റെ നാട്, എന്റെ രാജ്യം എന്ന ചിന്തയെ ഒരാപ്തവാക്യം പോലെ കൊണ്ടു നടക്കുകയും, ഇത് തന്നെയാണ് എനിക്ക് പച്ചപിടിക്കാനുള്ള ഇന്ത്യൻ മണ്ണ് എന്ന് കരുതുകയും ചെയ്യുന്ന ഷാസിയയെ ഒടുവിൽ നിഷ്കരുണം നിഷ്കാസനം ചെയ്യുമ്പോൾ, വായനക്കാരെന്റെയുള്ളിൽ തീർച്ചയായും വേദനയുടെ ഒരു കൈതമുള്ള് തറച്ചു കയറും. വായന അവസാന പേജിലെത്തുമ്പോൾ രാജ്യം വെടിഞ്ഞ രാജാവിനെപ്പോലെ ഫർഹാന്റെ നിൽപ്പ് നോക്കി നമ്മളോരോരുത്തരുംഅപരാധബോധത്തോടെ തല താഴ്ത്തും.
ഏത് പ്രാർത്ഥനയുരുവിട്ടാണ് ജീവിതത്തെ ചുറ്റിവരിയുന്ന കുരുക്ക് അഴിച്ചെടുക്കുകയെന്നറിയാതെ മേൽക്കുമേൽ അനിശ്ചിതത്വങ്ങൾ കുന്നുകൂടുമ്പോൾ, ആത്മീയതയിലേക്ക് രക്ഷപ്പെടാൻ ഒരു ശ്രമം പോലും അവർ നടത്തുന്നുണ്ട്. ദർഗ്ഗയിലെ വിളക്കുകാലിന്റെ ചോട്ടിൽ നിരാശരായിരിക്കുമ്പോൾ ഒരു പുല്ലാങ്കുഴലിന്റെ നാദധാരപോലെ കേൾക്കുന്ന പ്രതീക്ഷയുടെ സൂഫി സംഗീതത്തേയും വെള്ളിയോടൻ വളരെ മനോഹരമായി ഈ എഴുത്തിൽ സമന്വയിപ്പിക്കുന്നു. കാട്ടുപൂക്കളുടെ ഗന്ധം പോലെ വായനക്കാരന്റെയുള്ളിൽ നിറയുന്ന ഖവ്വാലിയുടെ സൗന്ദര്യം വായനയ്ക്ക് മിഴിവേകുന്നു.
ഒരിക്കലും വിഷയദാരിദ്ര്യം അനുഭവിക്കാത്ത എഴുത്തുകാരനാണ് വെള്ളിയോടൻ. ചുറ്റുപാടുകൾ മുഴുവൻ തനിക്കെഴുതാനുള്ള വിഷയങ്ങളാണെന്നുള്ള ഒരു ബോധനിർമ്മിതി ഉള്ളിൽ തിളയ്ക്കുന്നത് കൊണ്ടാവാം വൈവിധ്യമാർന്ന വിഷയങ്ങളെ ലളിതസുന്ദരമായ ഭാഷയിൽ ജീവിതസ്പർശിയായി പകർത്തി വയ്ക്കാൻ കഴിയുന്നത്. വെള്ളിയോടന്റെ മറ്റ് എഴുത്തുകളിൽ നിന്ന് വ്യത്യസ്തമായി ഈ നോവൽ അതിന്റെ ദാർശനിക നിലവാരം കൊണ്ടും, രാഷ്ട്രീയധ്വനി കൊണ്ടും വേറിട്ടു നിൽക്കുന്നുവെന്ന് നിസ്സംശയം പറയാം. ഒരു മനുഷ്യൻ ഏത് മണ്ണിലാണ് ജീവിക്കേണ്ടതെന്ന് രേഖകൾ തീരുമാനിക്കുന്ന കാലത്തോളം, ജീവീതം ജപ്തി ചെയ്യാൻ വിധിക്കപ്പെട്ട് ഫർഹാനെപ്പോലെ, ഷാസിയയെപ്പോലെയുള്ളവരുടെ വിശുദ്ധഗ്രന്ഥം അധികാരികൾ കനിഞ്ഞു നൽകുന്ന പാസ്പോർട്ടല്ലാതെ മറ്റെന്താണ്. ആ ഗ്രന്ഥത്തിലാണ് അവരുടെ വേദനയുടെ വിശുദ്ധലിപികളെ ആലേഖനം ചെയ്ത് കാലത്തിന്റെ മുദ്ര പതിപ്പിച്ചിട്ടുള്ളത്. ഓരോ വിശുദ്ധപുസ്തകവും പ്രതീക്ഷകളാണ് നമുക്ക് പകർന്നു നൽകുന്നത്. പരാജിതരുടെ വിശുദ്ധഗ്രന്ഥത്തിൽ നീതിയുടെ സൂര്യോദയം അടയാളപ്പെടുന്നതും, ലോകപാസ്പോർട്ട് എന്ന വിശാലചിന്തയിൽ അതൊരു വെളിപാട് പുസ്തകമായി മാറുകയും ചെയ്യുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം. പൂർണ പബ്ലിക്കേഷൻസ് പുറത്തിറക്കിയ 132 പേജുള്ള പുസ്തകത്തിന്റെ വില 145 രൂപയാണ്.