ADVERTISEMENT

നിനവുകളും കനവുകളും

എന്നെരിയുന്ന മനതാരും

ചിരിമറന്നചുണ്ടുകളും

ഞൊറിവീണെന്‍ കണ്ണുകളും

കാണാതെ അറിയാതെ നീ മറഞ്ഞു

ശുക്രന്‍ മറഞ്ഞൊരെന്‍ മാനവും

കിളികളൊഴിഞ്ഞൊരീ കിളിക്കൂടും

തനിച്ചു ഞാന്‍ നടക്കുമീ പാതകളും 

ഒറ്റയ്ക്കായ് വറ്റിലായ് വീഴുന്നീക്കണ്ണീരും

ആര്‍ത്തയായ് ധരണിയിലേകയായ്ത്തീര്‍ന്നതും

ചിന്തകളിലഗ്നി മഴ പെയ്തുരുകുന്നതും 

വിരസമാം സന്ധ്യകള്‍ ശീലമായ് തീര്‍ന്നതും

ഉന്നിദ്രയായൊരെന്‍ നിശായാമങ്ങളും

അറിഞ്ഞുവോ നീ ക്ലാന്തമാം എന്നുടെ ദേഹിയെ 

ഒരു കുമ്പിള്‍ ഗുളികകള്‍ താങ്ങുമെന്‍ പ്രാണനേ

രഥമേറി നീ ദിവം പൂകിയതില്‍പിന്നെ

സ്വസ്ഥമാകാത്തൊരെന്‍ ആധിയും വ്യാധിയും

വിഭ്രമ സ്വപ്നത്തില്‍ ഞെട്ടിയുണരുമ്പോള്‍

ബലിഷ്ഠമാം നിന്‍പാണി കാണാതെ വലയുന്നു

തോരാതെ പെയ്യുമീ മഴയിലൂടിന്നുനീ

എന്‍പേരുചൊല്ലിയീ പടികേറും സ്വപ്നവും

കണ്ടുചിരിച്ചവര്‍ നീ കൊണ്ടു നടന്നവര്‍ 

സ്വന്തമെന്നെന്നും നാം ചൊല്ലിപഠിച്ചവര്‍

വേലികള്‍ കെട്ടിനിന്‍ പാതിയാം എന്നുടെ 

വഴിത്താരില്‍ തിരിഞ്ഞൊന്നു നോക്കാതെ നിന്നതും

കണ്ടിട്ടു കണ്ടില്ല എന്നു നടിപ്പവര്‍ 

വാക്കിലും നോക്കിലും കുത്തിനോവിക്കുമ്പോള്‍

നിന്‍ ഗന്ധമൂറുന്ന കുപ്പായം തൊട്ടുഞാന്‍

എന്‍മനോതാപത്തില്‍ ഉഴറി വീഴുന്നതും

കടലാഴമുള്ളൊരീ വൈധവ്യശാപത്തില്‍ 

പ്രണയവും ചിരികളും വിടചൊല്ലിപ്പോയതും

അവനിയിലിന്നൊരപശകുനമായതും

കാത്തിരിക്കുവാനാരുമില്ലായതും

നീ നട്ട തൈത്തെങ്ങു പൂവിട്ടതും

അതിലൊരു കുഞ്ഞാറ്റ കൂടിട്ടതും

പാട്ടായി പൂവായി കാറ്റായി നീ വന്നെന്‍

മുടിയിഴകളിലരുമയായ് തലോടിയപ്പോള്‍

നീയിവിടുണ്ടെന്നു ഞാനറിവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com