ADVERTISEMENT

വിവാഹിതനായ ഒരാൾ

 

പ്രണയം പറഞ്ഞുതുടങ്ങുമ്പോൾ,

 

കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുന്നോരു പെണ്ണിനെ

 

ചുമ്മാ ഓർമ്മവരും.

 

പ്രണയനാട്യങ്ങളിൽ നിന്നും

 

അവളുടെ കവിളുകളിലൂടെ 

 

ഉടലിലും ഉയിരിലും പടർന്ന

 

ഫോർമാലിൻ മണം

 

മൂക്കുതുളച്ചൊരു ഓക്കാനം വരുത്തും.

 

 

 

 

വിവാഹിതനായ ഒരാൾ

 

പ്രണയപരവശനായി

 

വാക്കുകൾ കിട്ടാതെ വിങ്ങുമ്പോൾ

 

അങ്ങേ അറ്റത്തൊരു ഭൂഗോളത്തിലൊരുവൾ

 

കുക്കറിനോടും മിക്സിയോടും സംസാരിക്കും.

 

ഉപയോഗിക്കാതെ തുരുമ്പെടുത്തുപോയ ഭാഷയുടെ

 

മുറുക്കം കുറക്കാനവൾ

 

പല്ലുകടിയുടെ എണ്ണമെഴുക്കു പുരട്ടും.

 

 

 

 

വിവാഹിതനായ ഒരാൾ

 

കാമുകിയുടെ കാർക്കുന്തലിലൊളിക്കാൻ

 

കൊതിയായെന്നു മൂളുമ്പോളൊരുവൾ

 

എണ്ണമയം വറ്റിയ ജഡകുത്തിയ മുടി

 

ഉച്ചിയിൽ വാരിക്കെട്ടും.

 

മാന്തലിനിടെ നഖത്തിൽ കുടുങ്ങിയ

 

പ്രണയനുണകളുടെ മൂർച്ചകളെയവൾ

 

വലിച്ചെടുത്തു മുട്ടി കൈത്തുടക്കും.

 

 

 

 

വിവാഹിതനായ ഒരാൾ

 

ഇണയുടെ പ്രണയരാഹിത്യത്തെക്കുറിച്ചോതവേ

 

 ഒരുവൾ

 

ഗോതമ്പുമാവിൽ ചൂടുവെള്ളമൊഴിച്ചു കുഴച്ച്

 

ചപ്പാത്തികൾ ചുട്ടെടുക്കും.

 

പിന്നീടൊരാണൊരുത്തന്റെ

 

നനഞ്ഞ തുണികളെടുത്താറാനിടും.

 

 

 

 

വിവാഹിതനായ ആ ഒരാൾ

 

വീണ്ടും വീണ്ടും പ്രണയം ഇരക്കവേ 

 

അവരുടെ അടുക്കളയിൽ

 

മസാലചേർക്കാതെ അടുപ്പിൽ വെച്ച കുക്കർ

 

വീണ്ടും വീണ്ടും വിസിലടിക്കും.

 

പച്ചയിറച്ചി വേവുന്ന അവിഞ്ഞ മണം ഇഷ്ടമില്ലാഞ്ഞിട്ടും അവൾ

 

അതിന്നടുത്തു നിന്ന് ഉള്ളിയും മുളകും തക്കാളിയും മുറിക്കും.

 

പണിയൊതുക്കി കഴിഞ്ഞ് കുളിമുറിയിൽ കയറി

 

മതിവരുവോളം പച്ചവെള്ളം കോരിയൊഴിച്ച്

 

തലതണുപ്പിക്കും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com