ADVERTISEMENT

ക്യാമ്പസ് ഇൻ്റർവ്യൂ നടത്താൻ നാട്ടിലെ പ്രശസ്തമായ ഒരു പ്രഫഷണൽ കോളേജിൽ ഒരിയ്ക്കൽ പോകേണ്ടി വന്നു. പട്ടാളത്തിൽ നിന്നു വിരമിച്ച കിലുക്കത്തിലെ തിലകനെപ്പോലൊരു മീശക്കാരൻ ഭീകരനാണു പ്രിൻസിപ്പൽ. ഉദ്ദേശലക്ഷ്യമറിഞ്ഞിരുന്നിട്ടും ബഹുകേമന്മാരെന്ന പട്ടം ചാർത്തി പുഷ്ടിയില്ലാത്ത ഒരഞ്ചു പേരെ പുള്ളി മുന്നിൽ കൊണ്ടുവന്നു നിർത്തി. വലിയ കപ്പലുകളുടെ പത്തുനിലപ്പൊക്കമുള്ള ടാങ്കിലെ കുത്തനെയുള്ള ഏണിയിലും മറ്റും വലിഞ്ഞു കയറി പരിശോധന നടത്താൻ ആരോഗ്യവും ചുറുചുറുക്കുമുള്ള ഒരാളെയാണെനിയ്ക്കു വേണ്ടിയിരുന്നത്. ഈ കാറ്റടിച്ചാൽ പറന്നു പോകുന്ന ജന്മങ്ങളെ കൂടെക്കൂട്ടിയാൽ ബാധ്യതയാകുമെന്ന് ഉപബോധമനസ്സു പറഞ്ഞു തുടങ്ങി. എങ്കിലും പുതുതലമുറയുടെ സോഫ്റ്റ് സ്കിൽസ് എങ്ങനെയുണ്ടെന്നറിയാൻ തയ്യാറാക്കിക്കൊണ്ടുവന്ന ചോദ്യാവലി അഞ്ചു പേർക്കും കൊടുത്തു. ഫലം തീർത്തും നിരാശാജനകമായിരുന്നു. കേമന്മാരുടെ അവസ്ഥയിതാണെങ്കിൽ മറ്റുള്ളവരെന്തായിരിയ്ക്കുമോ എന്തോ...!!

 

എൻ്റെ അഭിപ്രായം പോലും ചോദിയ്ക്കാതെ പ്രിൻസിപ്പൽ ഇൻ്റർവ്യൂ സ്വയമങ്ങു തുടങ്ങി. അഞ്ചു പേരിൽ സോഡാഗ്ലാസ്സു വച്ച ഒരു ബുദ്ധിജീവി നിറഞ്ഞാടി. ആരോ പറഞ്ഞു പഠിപ്പിച്ച പോലെ.  പക്ഷേ (A+B)2 ൻ്റെ പ്രയോഗികത എന്തെന്ന എൻ്റെ ഒറ്റ ചോദ്യത്തിനു മാത്രം  ഉത്തരം കിട്ടിയില്ല. അവനെപ്പോലൊരു ബുദ്ധിജീവി ആ കോളേജിലില്ലത്രേ. മീശയ്ക്ക് എങ്ങനെയെങ്കിലും ആ ബുജിയെ എൻ്റെ തലയിൽ കെട്ടിവയ്ക്കണമെന്നു നിർബന്ധം.

 

പെട്ടെന്നാണ് നല്ല ഉയരവും ചുറുചുറുക്കുമുള്ള കായിക താരമെന്നു തോന്നിപ്പിയ്ക്കുന്ന ഒരു പയ്യൻ മുറിയിലേയ്ക്ക് ഇടിച്ചു കയറി വന്നത്.

 

"സർ, ഫ്രഷേഴ്സ് ഡേ ഇന്നലെ കഴിഞ്ഞതാണ്. അവന്മാർ വീണ്ടും റാഗിംങ്ങ് തുടങ്ങിയിട്ടുണ്ട്. സാറതു നിർത്തിച്ചില്ലെങ്കിൽ ഞങ്ങൾ സൂപ്പർ സീനിയേഴ്സ് പിടിച്ചു പൊട്ടിയ്ക്കും. സെക്കൻഡ് ഫ്ലോറിൽ ചെന്നാൽ കയ്യോടെ പൊക്കാം. "

 

മീശ പുറത്തേയ്ക്ക് പാഞ്ഞതും അവനെൻ്റെ നേരെ തിരിഞ്ഞു. "സാർ ഞാൻ ശോഭരാജ് . ഇവിടുത്തെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. സാറിൻ്റെ കമ്പനിയ്ക്കു പറ്റിയ അടിപൊളി പിള്ളേർ ഞങ്ങളുടെ ടീമിലുണ്ട്.  പ്രിൻസിപ്പലിൻ്റ വാക്കു കേട്ട് ഈ അഞ്ചു പാഴുകളിലാരെയും എടുക്കരുത് പ്ലീസ്. പ്രത്യേകിച്ച് ആ സോഡാക്കുപ്പിയെ. അവൻ വലിയ പുലിയാണെന്നൊക്കെ അങ്ങേര്‌ പറഞ്ഞെന്നിരിയ്ക്കും.. ശരിയ്ക്കു പറഞ്ഞാൽ പുള്ളിക്കാരൻ്റെ പ്രധാന ശിങ്കിടിയും ചാരനുമാണാ വിഷം. ആ പണിയും രഹസ്യമായ് ചെയ്യാനറിയില്ല. പാകിസ്ഥാൻ്റെ ചാരനാക്കിയാൽ ഇന്ത്യ രക്ഷപെടും. കഴിഞ്ഞ ഹോസ്റ്റൽ ഡേയ്ക്ക് അവനെ ഒരു പണിയേൽപ്പിച്ചിട്ട്  ഒടുവിൽ 'ഹോസ്റ്റൽ ഡേ'  തന്നെ വേണ്ടെന്നു വയ്ക്കേണ്ടി വന്നു. ഇൻഡസ്ട്രിയ്ക്കു ശാപമാകാൻ പോകുന്ന ജന്മം. എങ്ങനെങ്കിലും അമേരിയ്ക്കക്കു കടക്കണമെന്ന ഒറ്റ ചിന്തയേ അവനുള്ളൂ.  ഈ കുരിശിനെയെങ്ങാനും തിരഞ്ഞെടുത്താൽ സാറീ കോളേജിൽ നിന്നും വേറൊരുത്തനെ ഈ ജന്മമെടുക്കില്ല. സപ്ലിയുണ്ടെന്നു പറഞ്ഞാണ് ഞങ്ങളെയൊക്കെ ഒഴിവാക്കിയത്.  ഇവിടെ താങ്ങി നിന്നില്ലെങ്കിൽ ഇൻ്റേണൽ കിട്ടില്ല. ഇൻ്റേണൽ മാർക്ക്സ് കുറഞ്ഞാൽ സപ്ലിയൊന്നെങ്കിലും ഉറപ്പ്. കഴിഞ്ഞ വർഷം രഞ്ജിയുടെ സെലക്ഷൻ ക്യാമ്പിനു പോയി അറ്റൻഡസ് കുറഞ്ഞതു കാരണം എൻ്റെ ഒരു കൊല്ലമാണ് പോയത്. ഇനിയതെഴുതിയെടുക്കണമെങ്കിൽ ആറു മാസം കൂടിക്കഴിയണം. പരാജയം ധൈര്യപൂർവ്വം നേരിട്ടു മറികടക്കുന്നവരെയല്ലേ സാർ ഇൻഡസ്ട്രിയ്ക്കു ശരിയ്ക്കും വേണ്ടത്?" അവൻ പറഞ്ഞു നിർത്തി.

 

എനിയ്ക്കവനെ ഒത്തിരി ഇഷ്ടമായി. കയ്യിലിരുന്ന ചോദ്യപ്പേപ്പർ ഒരെണ്ണം അവനും കൊടുത്തു. നിന്ന നിൽപ്പിൽ അഞ്ചു മിനിട്ടു കൊണ്ടവൻ മുഴുവൻ പൂർത്തിയാക്കി. ഉത്തരങ്ങൾ കണ്ട ഞാൻ ശരിയ്ക്കും ഞെട്ടിയെന്നതാണു സത്യം.. സാമാന്യബുദ്ധിയിലും പ്രായോഗിക ബുദ്ധിയിലും മാത്രമല്ല കണക്കിലുമവൻ അഗ്രഗണ്യനെന്നുറപ്പ്.

 

" ഇതിൽ ചോദിച്ചിരിയ്ക്കുന്നതെല്ലാം ക്രിക്കറ്റ് കളിയിൽ ഞങ്ങൾ സ്ഥിരം പരിശീലിയ്ക്കുന്നതാണ്. പ്രത്യേകിച്ച് ക്ലാപ്റ്റൻമാർ.  നേതൃപാടവം, വിജയലക്ഷ്യം, തീരുമാനമെടുക്കാനുള്ള വേഗത, ടീം ബിൽഡിംഗ്, സാമാന്യബോധം, ബുദ്ധികൂർമ്മത,  സമയനിഷ്ഠ, ധാർമ്മികത, ആശയ വിനിമയം, നയതന്ത്രജ്ഞത,  ശാരീരികക്ഷമത,  സേഫ്റ്റി, മോട്ടിവേഷൻ, അഭിനന്ദനം, ആഘോഷങ്ങൾ, നിസ്വാർത്ഥത, മന:ശാസ്ത്രം, പൊരുതിക്കയറാനുള്ള ആർജ്ജവം, സ്പോർട്ട്സ് മാൻ സ്പിരിട്ട്, മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും, റൺറേറ്റിനെ ആധാരമാക്കിയുള്ള കണക്കുകൂട്ടലുകൾ, കളിയുടേയും കളിക്കാരുടേയും വിവരശേഖരണം.. തുടങ്ങി ആരെപ്പോൾ എങ്ങനെയെറിയണം, എങ്ങനെ ഫീൽഡ് സെറ്റാക്കണം, വിക്കറ്റു വീണില്ലെങ്കിലും എങ്ങനെ സമചിത്തത വിടാതെ മുന്നേറണം, ടോസുകിട്ടിയാൽ എന്തു തീരുമാനിയ്ക്കണമെന്നു വരെ ഓരോ കളിയിലും നൂറു കൂട്ടം കാര്യങ്ങൾ പ്രാവർത്തികമാക്കിയാലേ ക്യാപ്റ്റനായി തിളങ്ങാനാവൂ. പ്രോജക്റ്റ് മാനേജ്മെൻ്റും ക്രൈസിസ് മാനേജ്മെൻ്റും നിരീക്ഷണ പാടവവും, പ്ലാൻ ബീയും പരാജയങ്ങളെ നേരിടാനുള്ള മനോബലവും മറ്റും അറിയാതെ പഠിച്ചു പോകും സാർ". അത്ഭുതപ്പെട്ടു നിന്നയെന്നോടവൻ ക്രിക്കറ്റിലൂടെ നേടിയെടുത്ത സോഫ്റ്റ് സ്കില്ലുകളെക്കുറിച്ച് ആവേശത്തോടെ പറഞ്ഞു. 

 

ഇവിടിപ്പോഴും റാഗിംങ്ങുണ്ടോ എന്ന എൻ്റെ ചോദ്യത്തിന് മീശയെ ഒഴിവാക്കി എന്നെക്കാണാൻ പ്രയോഗിച്ച നമ്പരാണെന്നു പറഞ്ഞപ്പോഴാണവൻ്റെ ശരിയ്ക്കുള്ള റേയ്ഞ്ചെനിയ്ക്കു മനസ്സിലായത്. മീശ വരുന്നതു കണ്ട് തൻ്റെ ഫോൺ നമ്പർ എഴുതിയ ഒരു പേപ്പർ എനിയ്ക്കു തന്ന് ഒന്നും സംഭവിയ്ക്കാത്ത പോലെ പുറത്തേയ്ക്കു പോയപ്പോൾ നീ വെറും ശോഭരാജല്ലടാ ചാൾസ് ശോഭരാജാണ്  എന്നു പറയണമെന്നു തോന്നിപ്പോയി. ഏതായാലും മീശയുടെയടുത്തു നിന്നും ആരുമറിയാതെ  അവനെയും കൊണ്ടാണന്നു ഞാൻ തിരിച്ചു പോന്നത്. പിന്നീടെന്നോ തിരിച്ചു പോയവൻ സപ്ലിയൊക്കെ എഴുതിയെടുത്തത്രേ.  അല്ലെങ്കിൽ തന്നെ അണ്ണാൻ കുഞ്ഞിനു മരം കയറാൻ സർട്ടിഫിക്കറ്റെന്തിനാ? 

 

ഏതായാലും ശോഭരാജ് കാട്ടിത്തന്ന ക്രിക്കറ്റിൻ്റെ സാദ്ധ്യതകൾ എൻ്റെ മാനേജ്മെൻ്റ് കാഴ്ചപ്പാടുകൾ തന്നെ മാറ്റിമറിച്ചു. രണ്ടു പതിറ്റാണ്ടുകൾ കൊണ്ടു കമ്പനി എം ഡി ആയ അവൻ ഒരിയ്ക്കലും എന്നെ നിരാശപ്പെടുത്തിയില്ല. ഒപ്പം അവൻ വെട്ടിയ വഴിയിലൂടെ പിൻ തുടർന്നെത്തി സ്വന്തം ഡിവിഷനുകൾ തുടങ്ങിയ ഇരുപത്തഞ്ചോളം ജൂനിയർ ക്രിക്കറ്റ് ക്യാപ്റ്റൻമാരും. ഈ പ്രായത്തിലും കൃത്യമായി മിഡിൽ സ്റ്റമ്പ് എറിഞ്ഞിടുന്ന തൻ്റെ കഴിവിൻ്റെ രഹസ്യം ഒരിയ്ക്കലെന്നോടവൻ വെളിപ്പെടുത്തി. തൻ്റെ ക്രിക്കറ്റ് ഭാവി തുലച്ച മീശയുടെ മുഖം ബാറ്റ്സ്മാനിൽ കാണാൻ കഴിയുന്ന നിമിഷം മിഡിൽ സ്റ്റംബ് ഒരജ്ഞാത ശക്തി തെറിപ്പിച്ചിരിയ്ക്കുമത്രേ. ബൗളറിലാണതു കാണുന്നതെങ്കിൽ സിക്സറുമുറപ്പ്. പക്ഷെ ബൗളറിൽ ആരുടെ മുഖം കാണുമ്പോഴാണ് സ്വന്തം കുറ്റിതെറിയ്ക്കുന്നതെന്നു മാത്രമവൻ പറഞ്ഞില്ല..!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com