ADVERTISEMENT

അമേരിക്കൻ ചരിത്രം പരിശോധിച്ചാൽ മൂന്നു പ്രസിഡന്റുമാരാണ് ഇംപീച്ച് ചെയ്യപ്പെട്ടത്. 1868 ൽ നമ്മളൊന്നും ജനിച്ചിട്ടു  പോലുമില്ലാതിരുന്ന കാലത്ത് ആൻഡ്രൂ ജോൺസൺ  പിന്നെ നമ്മുടെ സമകാലികരായ ബിൽ ക്ലിന്റണും (1998), ഡോണൾഡ് ട്രംപും (2019, 2021). രണ്ട് വ്യത്യസ്ത നടപടികളിലൂടെയാണ് ഇംപീച്ച്മെന്റ് നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റിനെ സ്ഥാനത്തു നിന്ന് നീക്കാൻ അമേരിക്കൻ ഭരണഘടന കോൺഗ്രസിന് അധികാരം നൽകുന്നു. ആദ്യത്തേത് ജനപ്രതിനിധി സഭയിൽ നടക്കുന്നു, ലളിതമായ ഭൂരിപക്ഷ വോട്ടിലൂടെ ഇംപീച്ച്മെന്റ് പ്രമേയങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നു. രണ്ടാമത്തെ നടപടി, ഇംപീച്ച്മെന്റ് വിചാരണ സെനറ്റിൽ നടക്കുന്നു. അവിടെ മൂന്നിൽ രണ്ട്  ഭൂരിപക്ഷ വോട്ട് ആവശ്യമാണ്. 1974 ൽ വാട്ടർഗേറ്റ് സംഭവത്തെത്തുടർന്ന് റിച്ചാർഡ് നിക്സൺ രാജിവച്ചു. ഇംപീച്ച്മെന്റും  അധികാരത്തിൽ തുടരുകയാണെങ്കിൽ നീക്കം ചെയ്യലും ഭയന്നായിരുന്നു ഇത്. ഇതാണ് ചരിത്രം, ഇതാണ് ഇംപീച്ച്മെന്റ് നടപടി.

1958 ന് മുമ്പ് യുഎസ് ഫെഡറൽ സർക്കാർ മുൻ അമേരിക്കൻ പ്രസിഡന്റുമാർക്ക് പെൻഷനോ മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങളോ നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സ്ഥിതി. രാജകീയ പ്രൗഢീയാണ് മുൻ അമേരിക്കൻ പ്രസിഡന്റിന്. 1912 ൽ മുൻ ചീഫ് എക്സിക്യൂട്ടീവുകൾക്ക് 25,000 യുഎസ് ഡോളർ (ഇന്നത്തെ 662,328 ഡോളറിന് തുല്യമായ തുക) വാർഷിക പെൻഷൻ നൽകാമെന്ന് ആൻഡ്രൂ കാർനെഗി വാഗ്ദാനം  ചെയ്തെങ്കിലും കോൺഗ്രസുകാർ അത്തരമൊരു സ്വകാര്യ പെൻഷന്റെ ഉടമസ്ഥാവകാശത്തെ ചോദ്യം ചെയ്തു. ഇതോടെയാണ്, മുൻ പ്രസിഡന്റുമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് നിയമമാക്കാൻ തീരുമാനമായത്.

ലക്ഷക്കണക്കിനു ഡോളറാണ് യാത്രാച്ചെലവ്, താമസം, ആരോഗ്യം എന്തിന് ഭീമമായ പെൻഷൻ എന്നിവയും ലഭിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആഡംബര വസതികളിലെ താമസവും സുരക്ഷയും ഇതിനു പിന്നാലെയാണ്. പ്രസിഡന്റായി ഇരിക്കുമ്പോഴുള്ള അധികാരമൊഴിച്ചു ബാക്കിയെല്ലാം തന്നെ  പിന്നീടും ലഭിക്കുന്നു. എന്നാൽ, ഇംപീച്ച് ചെയ്താൽ ഒന്നും ലഭിക്കുകയില്ല. മാത്രമല്ല, മുൻ  പ്രസിഡന്റ് എന്ന നിലയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങളും പദവിയും പോലും മരവിപ്പിക്കും.

മുൻ പ്രസിഡന്റുമാർക്ക് ആജീവനാന്ത രഹസ്യ സേവന പരിരക്ഷ ഇതിനു പുറമേയാണ്. സീക്രട്ട് സർവീസ് ലഭിക്കുന്ന മുൻ പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ അലങ്കാരമായി തന്നെ വ്യാഖ്യാനിക്കപ്പെടുന്നു. അധികാരമൊഴിച്ച് ബാക്കിയൊക്കെയും ലഭിക്കുമെന്നു സാരം. 1994 ൽ ഈ സംരക്ഷണത്തിന് ഒരു കാലാവധി വച്ചിരുന്നു. അതായത്, പത്തുവർഷമേ സീക്രട്ട് സർവീസ് ലഭിക്കുമായിരുന്നുള്ളു. ഈ പരിരക്ഷണ പരിധി 2013 ന്റെ തുടക്കം മുതൽ ഭേദഗതി ചെയ്യപ്പെട്ട് മുൻ പ്രസിഡന്റുമാരുടെ സംരക്ഷണ നിയമം എന്നു മാറ്റി, ഇപ്പോഴിതിന് കാലാവധിയില്ല. എല്ലാ മുൻ പ്രസിഡന്റുമാർക്കും അവരുടെ പങ്കാളികൾക്കും ഇപ്പോൾ ആജീവനാന്ത രഹസ്യ സേവന പരിരക്ഷ ലഭിക്കാൻ  അർഹതയുണ്ട്. അവരുടെ കുട്ടികൾക്ക് 16 വയസ്സ് വരെ സംരക്ഷണത്തിന് അർഹതയുണ്ട്.

നിയമപ്രകാരം, മുൻ പ്രസിഡന്റുമാർക്ക് ഒരു പെൻഷൻ, സ്റ്റാഫ്, ഓഫീസ് ചെലവുകൾ, മെഡിക്കൽ പരിചരണം അല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ്, രഹസ്യ സേവന പരിരക്ഷ എന്നിവയ്ക്ക് അർഹതയുണ്ട്. ഇംപീച്ച്മെന്റോ മറ്റ് കോൺഗ്രസ് നടപടികളോ മുൻ പ്രസിഡന്റിനെ സ്ഥാനത്തു നിന്ന് നീക്കിയില്ലെങ്കിൽ മാത്രമേ ഈ  അവകാശങ്ങൾ ബാധകമാകൂ. ജീവിച്ചിരിക്കുന്ന പ്രസിഡന്റുമാരിൽ ഈ ആനുകൂല്യം ലഭിക്കാത്ത മറ്റൊരു പ്രസിഡന്റ് ക്ലിന്റൻ ആണ്.

പ്രസിഡന്റിന് നികുതി നൽകേണ്ടതില്ല. പദവിയിൽ നിന്നും മാറി നിൽക്കുമ്പോൾ ലഭിക്കുന്ന പെൻഷനും നികുതിയില്ല. എക്സിക്യൂട്ടീവ് ഡിപ്പാർട്ട്മെന്റിന്റെ മേധാവിക്ക് നൽകേണ്ട ശമ്പളത്തിന് തുല്യമായ പെൻഷൻ മുൻ  പ്രസിഡന്റുമാർക്ക് ലഭിക്കും ; 2020 ലെ കണക്കനുസരിച്ച് ഇത് പ്രതിവർഷം 9,219,200 ഡോളറാണ്.  പ്രസിഡന്റ്  സ്ഥാനത്തു നിന്ന് മാറിയാൽ ഉടനെ പെൻഷൻ ആരംഭിക്കും. ഒരു മുൻ പ്രസിഡന്റിന്റെ പങ്കാളിക്ക് മറ്റേതെങ്കിലും നിയമപരമായ പെൻഷൻ ഉപേക്ഷിക്കുയാണെങ്കിൽ അവർക്ക് 20,000 ഡോളർ വാർഷിക പെൻഷനും നൽകാം. 

ഇതു മാത്രമല്ല, മുൻ പ്രസിഡന്റിന്റെ ഓഫീസിനുള്ള ചെലവുകൾ നിറവേറ്റുന്നതും ഫെഡറൽ സർക്കാരാണ്. വൈറ്റ് ഹൗസിൽ നിന്നും ഓഫീസ് വിട്ട് പുതിയ മണിമാളികയിലേക്ക് ചേക്കേറുന്നതിനുള്ള ചെലവുകൾ, അവിടെയുള്ള ഓഫീസ് സ്ഥലം, മറ്റു നഷ്ടപരിഹാരം, കമ്യൂണിക്കേഷൻ സർവീസ്, അച്ചടി, തപാൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സ്വകാര്യ ഓഫീസ് ജീവനക്കാരും അനുബന്ധ ധനസഹായവും നൽകുന്നത് ജനറൽ സർവീസസ് അഡ്മിനിസ്ട്രേറ്ററാണ്. ഈ ഉപവിഭാഗത്തിൽ ജോലി ചെയ്യുന്ന ആളുകളെ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിന് മുൻ പ്രസിഡന്റിന് മാത്രമേ ഉത്തരവാദിത്തമുള്ളൂ. ഓരോ മുൻ പ്രസിഡന്റും അവർക്ക് വേണ്ടി ജോലി ചെയ്യുന്ന വ്യക്തികൾക്ക് ശമ്പള നിരക്ക് നിശ്ചയിക്കുന്നു, ആദ്യ 30 മാസത്തേക്ക്  വാർഷിക ശമ്പളം മൊത്തം 150,000 ഡോളറും അതിനുശേഷം 96,000 ഡോളറും കവിയരുതെന്ന നിബന്ധന മാത്രമാണുള്ളത്.

മുൻ പ്രസിഡന്റുമാർക്ക് സൈനിക ആശുപത്രികളിൽ വൈദ്യചികിത്സയ്ക്ക് അർഹതയുണ്ട് ; ഓഫീസ് ഓഫ് മാനേജ്മെന്റ്, ബജറ്റ് എന്നിവ നിശ്ചയിച്ച നിരക്കിലാണ് അവർ ഇതിന് പണം  നൽകുന്നത്. ഫെഡറൽ എംപ്ലോയീസ് ഹെൽത്ത് ബെനിഫിറ്റ്സ് പ്രോഗ്രാമിന് കീഴിൽ പ്രസിഡന്റുമാർക്ക് ആരോഗ്യ ഇൻഷുറൻസ് വാങ്ങാം. ഇതൊക്കെയാണ് നിയമം. പക്ഷേ, ഇംപീച്ച്മെന്റിന്റെ കാര്യത്തിൽ ചരിത്രത്തിൽ കയറിപ്പറ്റിയ ട്രംപിന് ഇതൊന്നും അർഹതയില്ല. ഇതു മാത്രമല്ല, പ്രസിഡൻഷ്യൽ ടൗൺഹൗസിൽ പോലും ട്രംപിന് പ്രവേശനമുണ്ടാകില്ല.

വാഷിങ്ടൻ ഡിസിയിലെ 716 ജാക്സൺ പ്ലേസ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യുഎസ് സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് പ്രസിഡൻഷ്യൽ ടൗൺഹൗസ്, തലസ്ഥാന സന്ദർശനത്തിനിടെ അമേരിക്കയിലെ മുൻ പ്രസിഡന്റുമാരുടെ പ്രത്യേക ഉപയോഗത്തിനായി നീക്കിവച്ചിരിക്കുന്നതാണിത്. 1950 കളുടെ അവസാനത്തിൽ സർക്കാർ വാങ്ങി വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച ഇത് പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ ഉത്തരവ് പ്രകാരം 1969 ൽ ഇത് പ്രസിഡൻഷ്യൽ ടൗൺഹൗസ് ആയി. പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ ഭരണകാലത്ത് സ്വകാര്യ ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിയുന്നതുവരെ ഇതൊരു സാധാരണ കെട്ടിടം മാത്രമായിരുന്നു. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിൽ രണ്ട് ഡൈനിംഗ് റൂമുകൾ, ഒന്നിലധികം കിടപ്പുമുറികൾ, ബേസ്മെന്റിൽ ഒരു രഹസ്യ സേവന വിശദാംശങ്ങൾക്കുള്ള സ്ഥലം എന്നിവ ഉൾപ്പെടുന്നു.  1860 കളുടെ അവസാനത്തിലാണ് ടൗൺഹൗസ് നിർമ്മിച്ചത്. ഒരു കാലത്ത് സുപ്രീം കോടതി ജസ്റ്റിസ് ഒലിവർ വെൻഡൽ ഹോംസ് ജൂനിയറുടെ വസതിയായിരുന്നു ഇത്. ഇതു പോലെ തന്നെ മറ്റൊരു കെട്ടിടമുണ്ട്. ട്രോ ബിഡ്ജ് ഹൗസ്, വാഷിംഗ്ടൺ ഡിസിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപരമായ ഒരു കെട്ടിടമാണിതും. ഇതും മുൻ പ്രസിഡന്റുമാർക്കു വേണ്ടിയുള്ളതാണ്.

1859 ൽ വില്യം പി. ട്രോബ്രിഡ്ജിന്റെ വസതിയായി നിർമ്മിച്ച ട്രോബ്രിഡ്ജ് 1869 ൽ വിൽക്കുന്നത്.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് അമേരിക്കൻ സർക്കാർ ഓഫീസ് സ്ഥലമായി പാട്ടത്തിന് നൽകി. 1950ൽ സർക്കാർ കെട്ടിടം വാങ്ങി. തുടർന്നുള്ള ദശകങ്ങളിൽ ഫൈൻ ആർട്സ് കമ്മീഷൻ, വൈറ്റ് ഹൗസ് മില്ലേനിയം കൗൺസിൽ, സൈക്കോളജിക്കൽ സ്ട്രാറ്റജി ബോർഡ്, ഓപ്പറേഷൻസ് കോർഡിനേറ്റിംഗ് ബോർഡ്, വൈറ്റ് ഹൗസ് ഓഫീസ് ഓഫ് വിമൻസ് ഓർഗനൈസേഷൻ, കമ്മ്യൂണിറ്റി ഓഫീസ് എന്നിവ പ്രവർത്തിച്ചിരുന്നു. ആഡംബരമാണ് ടോബ്രിഡ്ജ് ഹൗസിന്റെയും പ്രത്യേകത. ഇത് മുൻ പ്രസിഡന്റുമാരുടെ ഗസ്റ്റ് ഹൗസാണ്. ഫോർമർ പ്രസിഡന്റ്സ് ആക്ട് എന്ന നിയമത്തിൽ പറയുന്ന ഒരു ആനുകൂല്യവും ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റിന് ലഭിക്കുകയില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com