ADVERTISEMENT

 കുഞ്ഞു വാക്കുകൾ കൊണ്ടു മനോഹരമായ  ശിൽപം  വാർത്തെടുക്കുന്ന എഴുത്തുകാരനാണ് പി. കെ. പാറക്കടവ്. കഥകൾക്കും കവിതകൾക്കുമിടയിലെ ദിവ്യമായ ഒരു സ്ഥാനത്താണു പാറക്കടവ് ഓരോ വാക്കും പ്രതിഷ്ഠിക്കുന്നത് .അത് വായനക്കാരൻറെ ബൗദ്ധികതയുടെ കേന്ദ്ര ബിന്ദുവിൽ തന്നെ പതിക്കുകയും ചെയ്യുന്നു എന്നതാണ് ആ രചനയുടെ സവിശേഷത. പെരുവിരൽക്കഥകൾ അതിന്റെ പുതിയ കാലത്തെ അടയാളപ്പെടുത്തലാണ് .  പാറക്കടവിന്റെ ഏറ്റവും പുതിയ മിന്നൽക്കഥകളുടെ സമാഹാരമാണ് പെരുവിരൽക്കഥകൾ.  

 

കാലത്തിന് മായ്ച്ചു കളയാൻ കഴിയാത്ത വിധത്തിലുള്ള സംയോജനമാണ് ഇതിലെ ഓരോ ക(വിത)ഥകളും. കഥാകൃത്തിന്റെ അനുകരണീയമല്ലാത്ത വിരൽപാടുകൾ പതിഞ്ഞവയാണ് ഇതിലെ ഓരോ കഥകളും. ഒരു മിന്നൽ വെളിച്ചത്തിൽ മിന്നൽ കാഴ്ചകളായി മറയുന്നവയല്ല ഇതിലെ കഥകൾ, പകരം മിന്നലിൽ പ്രകമ്പനം സൃഷ്ടിക്കുന്നവയാണ് ഇതിലെ എല്ലാ കഥകളുമെന്ന് നിസ്സംശയം പറയാം. അതോടൊപ്പം തന്നെ ജീവിതത്തോട് അത്രമേൽ ഒട്ടി നിൽക്കുന്നവ കൂടിയാണ് ഈ പെരുവിരൽക്കഥകൾ.             

 

ഓരോ വാക്കിനുള്ളിലും ഒരു വലിയ കഥ കരഞ്ഞിരിക്കുന്നുണ്ട്. എന്നാൽ വാക്കിനുള്ളിൽ മറഞ്ഞിരുന്ന് കരയുന്ന ആ കഥ കാണാൻ നമുക്ക് കഴിയാത്തത്. ആ വാക്ക് തുറക്കാൻ അറിയാത്തത് കൊണ്ടോ , അല്ലെങ്കിൽ അതിനുള്ള താക്കോൽ നമ്മുടെ കൈയിൽ ഇല്ലാത്ത കൊണ്ടോ മാത്രമാണ് . ചെടിയിലെ പച്ചിലകൾ പൂവിനോട് 'നിനക്ക് മാത്രമെന്തേ ചുവപ്പ് നിറം' എന്ന് ചോദിക്കുന്നേടത്ത് മണ്ണിനടിയിലെ മരിച്ചു പോയ മനുഷ്യരുടെ കിനാവിൻറെ ചോര വേരുകളിലൂടെയെത്തിയതാണെന്ന് പൂവ് പറയുമ്പോൾ ,ചോര വറ്റാത്ത കിനാവുകളാണ് ഭൂമിക്കടിയിൽ നിറഞ്ഞിരിക്കുന്നതെന്ന് വായനക്കാരന് മനസ്സിലാകുന്നു. ഓരോ മഴുവും ഉണ്ടാക്കിയിരിക്കുന്നത്, അത് മുറിച്ചു മാറ്റുന്ന മരത്തിന്റെ ശിഖരങ്ങൾ കൊണ്ട് തന്നെയാണെന്ന്  നാം മറന്നു കൂടാ. പ്രകൃതി നൽകുന്ന ഔദാര്യത്തിൽ ജീവിച്ച്, പ്രകൃതിക്ക് നേരെ വാളോങ്ങുന്ന മനുഷ്യൻറെ വർത്തമാന കാലത്തെയാണ് പാറക്കടവ് ഇവിടെ അടയാളപ്പെടുത്തി വെച്ചിരിക്കുന്നത്.

 

ഓരോ വെള്ളച്ചാട്ടവും ഒരു നദിയുടെ പൊട്ടിച്ചിരിയാണ്. തന്നെ കാണാൻ  വരുന്ന  മനുഷ്യന്റെ അൽപ്പത്തരവും അഹങ്കാരവും കണ്ട് പൊട്ടിച്ചിരിക്കുന്ന നദിയുടേത്. മനുഷ്യൻറെ നിസ്സാരതയെ അവൻറെ തന്നെ പ്രവൃത്തികളിലൂടെ തന്നെ പരിഹസിക്കുന്ന കവിയെ ഈ വരികളിൽ നമുക്ക് കാണാം. മിന്നലിന് ഏറ്റവും പുതിയ വ്യാഖ്യാനം കൊടുത്തിരിക്കുന്നു കവി അത് ദൈവം സെൽഫിയെടുക്കുന്നതാണെന്ന്. മനുഷ്യൻ നിരന്തരം അവനവനെ കണ്ടാസ്വദിക്കുകയും ആത്മരതിയടയുകയും ചെയ്യുന്ന ഇക്കാലത്തെ നോക്കി ഒരു കവിക്ക് ഇങ്ങനെയല്ലാതെ പറയാനാവില്ല. ഭാര്യയെ ഒരു അലക്ക് യന്ത്രമാക്കി മാറ്റുന്ന പുരുഷ കേന്ദ്രീകൃത ലോകത്തെ നോക്കി പുച്ഛത്തോടെ പറയുന്ന വാക്കുകളുടെ സമ്മേളനമാണ് 'വൃത്തി ' എന്ന മിന്നൽ കഥ.     

 

മരിച്ചവർ കാണുന്ന സ്വപ്നമായി ജീവിതത്തെ  വ്യാഖ്യാനിക്കുന്ന കവി , മണലൂറ്റുകാരും മരം വെട്ടുകാരും മല തുരക്കുന്നവരും ആർത്തി മൂത്ത് ആകാശത്തിന്റെ ഷട്ടറുകൾ വലിച്ചു തുറന്നപ്പോഴാണ് പ്രളയമുണ്ടായതെന്ന് സാക്ഷ്യപ്പെടുത്തുന്നു . പ്രകൃതിയെ ദ്രോഹിക്കുന്നവർക്കുള്ള  മുന്നറിയിപ്പാണ് .  

ആചാരം, വില്പനയ്ക്ക് കഥകളൊക്കെ രാഷ്ട്രീയ  നേതൃത്വത്തെയും ഭരണാധികാരികളെയും തുറന്നിടുന്നു. ചെറുതാണ് സുന്ദരമെന്ന് ബോധ്യപ്പെടുന്നത് പാറക്കടവിൻറെ കഥകൾ വായിക്കുമ്പോഴാണ് .അറുപത്തി മൂന്ന് മിന്നൽ കഥകളുള്ള  പെരുവിരൽ കഥകൾ ബൃഹത്തായ വ്യാഖ്യാനങ്ങൾ ആവശ്യപ്പെടുന്നവയാണ്. കാലം അത് നിറവേറ്റുക തന്നെ ചെയ്യും .ഡോ . അബൂബക്കർ കാപ്പാടിന്റെ ഇംഗ്ലീഷ് വിവർത്തനത്തോടൊപ്പം രണ്ട് ഭാഷകളിലായാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത് . മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻറെ വില 100 രൂപ . പേജ് 64 

 

 

 

 

 

-- 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com