ADVERTISEMENT

എൺപത്തഞ്ചു വത്സരം മന്നിതിൽ സാത്വികനായ്

വിൺപ്രഭ തൂകിനിന്ന ത്യാഗൈക രൂപനാണങ്ങ് !

സുന്ദരമാം മേനിയിൽ എത്രയോ കുഴലുകൾ

ബന്ധിച്ചും ശ്വസനവും സംസാര ശേഷിയറ്റും

പ്രാർത്ഥനാ നിർഭരനായ് നീക്കിയ ദിനങ്ങളും

എത്ര കാഠോരമായെൻ ചിത്തത്തെ മഥിച്ചുവോ !

ഓർക്കുവാനാവുന്നില്ലെൻ കണ്ണീരു വറ്റിപ്പോയി

ദുഃഖഭാരത്താലെന്റെ നാളുകൾ നീണ്ടുപോയി

കണ്ണിലെണ്ണയുമായി ചാരത്തു നിർന്നിമേഷം

കണ്ണീരിലർത്ഥനയാൽ കാത്തതു മാത്രം ബാക്കി !

വൈദ്യലോകത്തിൻ മാലോ എന്നുടെ ദുർവിധിയോ

ക്രൂരനാം വിധി തട്ടിപ്പറിച്ചെൻ പൊൻമുത്തിനെ !

മുൻവിധി ചെയ്തപോലെ നൂറാം ദിനത്തിലെത്ര

ദീപ്തമാം ആ താരകം വിണ്ണിലെ താരമായി !

വിശ്വത്തെ വെല്ലുന്നതാം വശ്യമാം  പുഞ്ചിരിയാൽ

നിശ്ചയദാർഢ്യമാർന്ന തീഷ്ണനാം കർമ്മബദ്ധൻ !

എൻ മനോ വ്യാപാരത്തിൻ ആത്മാവിൻ ആദിത്യനേ,

എന്നിലെ ജീവനാളം ജ്വാലയായ് തെളിച്ചോവേ !

എന്നിലെ സ്വപ്നങ്ങളിൽ ചലനം സൃഷ്ടിച്ചോവേ

എന്നിലെ ഭാവനയെ കൈപിടിച്ചേറ്റിയോവേ !

ഓർമ്മിക്കാൻ നന്മമാത്രം സ്നേഹത്തിൻ പ്രഭാപൂരം

കന്മഷം ചേർക്കാതെന്നും വർഷിച്ച താരാപുഞ്ജം !

അൻപെഴും മൽപ്രാണേശൻ ശങ്കരപുരി ജാതൻ

‘കുമ്പഴ’ യ്ക്കെന്നും ഖ്യാതി ചേർത്തൊരു ശ്രേഷ്ഠാത്മജൻ !

‘ആയിരത്തൊള്ളായിരം മുപ്പത്താറു മാർച്ചൊന്നിൽ’

‘മത്തായി ഏലിയാമ്മ’ യ്ക്കുണ്ണിയായ് ജാതനായി,

മൂന്നര വയസ്സെത്തും മുമ്പേയ്ക്കു തന്മാതാവിൻ

ഖിന്നമാം നിര്യാണത്തിൽ വളർത്തീ സ്വതാതനും

സോദരർ മൂന്നുപേരും സോദരിയില്ലെങ്കിലും

സശ്രദ്ധം ‘കുഞ്ഞുഞ്ഞൂട്ടി’ ചൊല്ലെഴും ബാലകനെ..

ചിട്ടയും ചട്ടങ്ങളും നിഷ്ഠയും യഥാവിധം

തിട്ടമായ് പാലിച്ചോരു ധീരനാം ധർമ്മസാക്ഷി !

വാശിയോ വൈരാഗ്യമോ, ചതിയോ വൈരുദ്ധ്യമോ

ലേശവുമേശിടാത്ത നൈർമ്മല്യ സ്നേഹദൂതൻ !

സംതൃപ്തി, സംരക്ഷണം ശാന്തിയും സാന്ത്വനവും

നിസ്തരം ചൊരിഞ്ഞോരു സ്നേഹാർദ്ര മഹാത്മജൻ !

എന്തു തീഷ്ണമാം ബുദ്ധി, എന്തൊരു പ്രഭാഷണം

എന്തൊരു കർമ്മോന്മുഖമായ സാഹസികത്വം !

വാരുറ്റ വെൺതാരകം വൈദികർക്കഭിമാന–

മേരുവും സ്നേഹോഷ്മള താതനും സ്നേഹിതനും,

തന്നൂർജ്ജം, സ്ഥിരോത്സാഹം, നിസ്തുല പ്രതിഭയും

അന്യൂനം ‘മലങ്കര സഭ’ യീ ‘യൂയെസ്സേയിൽ’

നിർനിദ്ര, മക്ഷീണനായങ്ങിങ്ങായ് പടർത്തിയും

വേരൂന്നി വളർത്താനും യത്നിച്ച കർമ്മോന്മുഖൻ !

ഖേദത്തിൽ ഞെരുക്കത്തിലെന്തിലും പതറാത്തോൻ

അത്യന്തം സഹിഷ്ണുവാൻ ആപത്തിൽ സഹായിയും ;

എത്രയോ ബാന്ധവരെ, മിത്രരെ യൈക്യനാട്ടിൽ

എത്തിച്ചു രക്ഷിച്ചൊരു കടത്തു തോണിയും താൻ !

ലക്ഷ്യത്തിലെത്തും വരെ വീറോടെ പൊരുതിയും

അക്ഷയ്യദീപമായും ശോഭിച്ച മഹാത്മാവേ !

ഡിഗ്രികൾ വാരിക്കൂട്ടാൻ രാപ്പകൽ യത്നിച്ചെന്നും

അഗ്രിമനായ ധന്യ തേജസ്സേ നമോവാകം !

ഞാനഭിമാനിച്ചിരുന്നതീവ  വിനീതയായ്

ധന്യനാമീവന്ദ്യന്റെ ജീവിതാഭ നുകർന്നും,

അഞ്ചു ദശാബ്ദങ്ങളീ യൈക്യനാട്ടിൽ ശോഭിച്ചും

അഞ്ചിതനായിത്രനാൾ മേവിയ പുണ്യശ്ലോകൻ !

സാത്വിക രാജസാത്മൻ ‘യോഹന്നാൻ കോറെപ്പിസ്ക്കോപ്പാ’

നിത്യമായ് മേവീടുകേ പുണ്യാത്മാവായീ ഭൂവിൽ

എന്നാളും ഞങ്ങൾക്കൊരു കാവൽ മാലാഖയായി

മിന്നിടും ജ്യോതിസ്സായും അക്ഷയ ദീപമായും !!

                    * * *

എല്ലാം പിന്നിട്ടങ്ങുന്നീ ഭുവന നിവസനം വിട്ടങ്ങു പോയേനിതാ–

കാലാതീത പ്രദീപഛവിയിൽ  തവ ശരീരാർപ്പണം ചെയ്‍വതിന്നായ്,

സാഷ്ടാംഗം ഞാൻ നമിപ്പൂ തിരുസവിധമണഞ്ഞി ട്ടചൈതന്യമാമീ –

നിസ്തബ്ധ ധ്വാനമായ് തീർന്നൊരു മൃതതനുവായ് മൽപ്രഭോ ത്വൽപ്പദത്തിൽ. !!

കഠിനാദ്ധ്വാനിയായ വൈദിക ശ്രേഷ്ടനും അനേകം ബിരുദാനന്തര ബിരുദങ്ങളുടെ സമ്പാദകനും നിരവധി ദേവാലയങ്ങളുടെ സ്ഥാപകനുമായ വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പാ, ബൈപാസ് സർജറിയെ തുടർന്നുണ്ടായ പലവിധ പ്രയാസങ്ങളിൽക്കൂടിയും, വൈദ്യലോകത്തിന്റെ അനാസ്ഥയാലും ശയ്യാവലംബിയും സംസാരവിഹീനനുമായി, വേദനയിലും നിരന്തരം പ്രാർഥനാ നിരതനായി 100 നീണ്ട ദിനങ്ങൾ വിവിധ കുഴലുകൾ കഴുത്തിലും, ഉദരത്തിലും, പിത്താശയത്തിലുമായി, ഒരേ കിടപ്പിൽ ആശുപത്രിയിൽ കഴിഞ്ഞ ദിനങ്ങളുടെ ചിത്രീകരണം സന്തത സഹചാരിയായ പ്രിയതമയുടെ പ്രാർഥനാ നിരതങ്ങളായ കാതര ദിനങ്ങളിലൂടെ ഒഴുകിയ കണ്ണീർ പൂക്കളാണ് ഈ കവിത, എന്റെ പ്രാണനാഥന്റെ പാദാരവിന്ദങ്ങളിൽ ഈ പുഷ്പാർച്ചന അർപ്പിക്കട്ടെ, സമാധാനത്തോടെ വേദനയറ്റ ലോകത്തേക്കു പോയാലും !  ഞങ്ങളുടെ കാവൽ മാലാഖയായി എന്നാളും വിരാജിച്ചാലും !! ഇമ്പങ്ങളുടെ പറുദീസയിൽ ആ ദിവ്യാത്മാവിനെ ചേർക്കണമേ സർവ്വേശ്വരാ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com