ADVERTISEMENT

അമേരിക്കയില്‍ ടെക്സസ് സ്റ്റേറ്റിലെ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഭാഗത്ത്  മലയാള ഭാഷാ സാഹിത്യ രംഗങ്ങളിലെ ഒരു സജീവ സാന്നിധ്യമാണ് ഈ നോവലിന്‍റെ രചയിതാവ് കുര്യന്‍ മ്യാലില്‍. 'ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു." "ആടുജീവിതം അമേരിക്കയില്‍" എന്നിങ്ങനെ ജനപ്രീതിയാര്‍ജ്ജിച്ച രണ്ടു നോവലുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. "എല്ലാം മക്കള്‍ക്കുവേണ്ടി' എന്ന ഈ കൃതി അദ്ദേഹത്തിന്‍റെ മൂന്നാമത്തെ നോവലാണ്.

നോവലിന്‍റെ പേരുപോലെ തന്നെ 'എല്ലാം മക്കള്‍ക്കുവേണ്ടി' ജീവിച്ച ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണക്കാരന്‍റെ വേദനയും യാതനയും സന്തോഷവും ദുഃഖവും ഇടകലര്‍ന്ന ജീവിത ബോധന കഥയാണ് ഈ നോവലിലെ മുഖ്യ ഇതിവൃത്തം. ത്യാഗത്തിന്‍റെയും അതിലുപരി ഹൃദയ ദുഃഖഭാരങ്ങളും പേറികൊണ്ടുള്ള കഥാനായകനായ 'കുഞ്ഞുവര്‍ക്കി'യുടെ ജീവിതത്തിന്‍റെ ഒരു ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലെ തൊണ്ണൂറു ശതമാനവും വിവരിച്ചുകൊണ്ട് ഏതാണ്ട് ദുഃഖപര്യസായി നോവല്‍ അവസാനിപ്പിക്കുകയാണിവിടെ.

 

ബാക്കിയുള്ള കഥാനായകന്‍റെ ദുരിതപൂര്‍ണ്ണമായ ജീവിതകഥ വായനക്കാരന്‍റെ സങ്കല്‍പ്പത്തിലേക്ക് വിട്ടുകൊണ്ടു നോവലിസ്റ്റ് ഇവിടെ കഥയ്ക്കു വിരാമമിടുകയാണ്. കേരളത്തില്‍ ആരംഭിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കര്‍ഷക കൂലി തൊഴിലാളിയായി ജീവിതം തുടങ്ങിയ കുഞ്ഞുവര്‍ക്കിയുടെ സംഭവ ബഹുലമായ ജീവിതകഥ ഏവരുടെയും ആദ്രത, അനുകമ്പ പിടിച്ചുപറ്റുന്ന രീതിയില്‍, ഹൃദയദ്രവീകരണ ഭാഷയില്‍ നോവലിസ്റ്റ് കഥ പറയുന്നു.

കേരളത്തിലെ നാട്ടിന്‍പുറത്ത് അതിദരിദ്രമായ ഒരു ലാറ്റിന്‍ കത്തോലിക്കാ കൂലി തൊഴിലാളി കുടുംബത്തിലെ 13 സന്താനങ്ങളില്‍ ഒരുവനായിട്ടാണ് കുഞ്ഞുവര്‍ക്കിയുടെ ജനനം. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യം. മൂന്നാംക്ലാസു മാത്രം വിദ്യാഭ്യാസം. അർധപട്ടിണി, കൂലിത്തൊഴില്‍, മീന്‍പിടിത്തം എന്നാല്‍ യഥാസമയം, വിവാഹിതനായ കുഞ്ഞുവര്‍ക്കി ഭാര്യ മറിയാമ്മ ദമ്പതികള്‍ക്ക് മൂന്ന് സന്താനങ്ങള്‍ ലാലി, സജി, സാജന്‍. കുഞ്ഞു വര്‍ക്കിക്ക് 32 വയസുള്ളപ്പോള്‍ ഭാര്യ മറിയാമ്മ ദീനം വന്ന് ഇഹലോകവാസം വെടിഞ്ഞു.

കുഞ്ഞുവര്‍ക്കി വളരെ ചെറുപ്പമായിരുന്നിട്ടും ഒരു രണ്ടാം വിവാഹത്തെപറ്റി ചിന്തിയ്ക്കാതെ ആ കുരുന്നു പൈതങ്ങള്‍ക്കായി മാത്രം പകലന്തിയോളം എല്ലുമുറിയെ പണിയെടുത്തു. ലാലിയെയും സാജനെയും പഠിപ്പിച്ച് നഴ്സാക്കി. പഠിത്തത്തില്‍ പിന്നോക്കമായിരുന്ന സജിക്ക് ടാക്സി കാര്‍ വാങ്ങി ഏര്‍പ്പാടാക്കി.

ലാലി സുധാകരന്‍ എന്ന മെയില്‍ നഴ്സിനെ പ്രേമിച്ചു വിവാഹം കഴിച്ചു. ഒരു നായരായ സുധാകരനെ ലാലി വിവാഹം ചെയ്യുന്നതില്‍ ആദ്യമൊക്കെ കുഞ്ഞുവര്‍ക്കിക്കു എതിര്‍പ്പുണ്ടായിരുന്നെങ്കിലും അതു സന്തോഷപൂര്‍വ്വം മകള്‍ക്കായി നടത്തുകയും കൂടെ നില്‍ക്കുകയും ചെയ്തു. കുഞ്ഞുവര്‍ക്കിയുടെ ആഗ്രഹ പ്രകാരം സാമ്പത്തിക ഭദ്രതയും കണക്കിലെടുത്ത് ലാലി സുധാകര നഴ്സ് ദമ്പതികള്‍ അമേരിക്കയിലേക്ക് കുടിയേറി.

അമേരിക്കയിലെത്തിയ അവര്‍ അധികം താമസിയാതെ പിതാവായ കുഞ്ഞുവര്‍ക്കിയെയും സ്ഥിരമായ കുടിയേറ്റ വിസയില്‍ അമേരിക്കയിലെത്തിച്ചു. പിന്നീട് ഫാമിലി റീയൂണിഫിക്കേഷന്‍ സ്ഥിര കുടിയേറ്റ വിസയില്‍ കുഞ്ഞുവര്‍ക്കി മറ്റു രണ്ടു മക്കളായ സജിയേയും സാജനേയും അമേരിക്കയിലെത്തിച്ചു. ഇവര്‍ രണ്ടുപേരും അമേരിക്കയിലെത്തിയശേഷം വിവാഹമാര്‍ക്കറ്റില്‍ അവരുടെ വിലയും  നിലയും ഡിമാന്‍റും കുത്തനെ നൂറു മടങ്ങായി.

 

നാട്ടില്‍ കുഞ്ഞുവര്‍ക്കി കൂലി തൊഴിലാളിയായി ജോലി ചെയ്തിരുന്നു. ധനികരായ പാരമ്പര്യമുള്ള രണ്ടു സീറോ മലബാര്‍ കുടുംബത്തിലെ സുന്ദരികളായ സജിനിയെ സജിയും, ക്നാനായക്കാരി സുന്ദരി സൂനുവിനെ സാജനും വിവാഹം കഴിച്ചു. അങ്ങനെ നാട്ടിലെ  കൂലി തൊഴിലാളി ആയിരുന്ന കുഞ്ഞുവര്‍ക്കിയുടെ മൂന്നുമക്കളും അവരുടെ ജീവിതപങ്കാളികളും അമേരിക്കയില്‍ റിയൂണിഫയിഡു കുടുംബമായി.

 

പിന്നങ്ങോട്ട് ഈ കുടുംബത്തിന്‍റെ അനുദിന ജീവിതവും ചുറ്റുപാടുകളും യാതൊരു മറയുമില്ലാതെ അമേരിക്കന്‍ മണ്ണിന്‍റെ ജീവിതശൈലിയും ഗന്ധവും ഇടകലര്‍ത്തി നോവലിസ്റ്റ് വിവരിക്കുകയാണ്. പണവും പത്രാസും ഉയിര്‍ന്ന ജീവിത സൗകര്യങ്ങളും കൈവന്നപ്പോള്‍ ഈ മക്കളില്‍ ഭൂരിഭാഗവും വന്നവഴി മറക്കുകയും, തലമറന്ന് എണ്ണതേക്കുകയും ചെയ്തു. അവരുടെ വാചകമടിയും പെരുമാറ്റങ്ങളും വീമ്പടിക്കലും നാട്ടിലെ പഴയ മഹാരാജാവിന്‍റെ മക്കളായി പിറന്നമാതിരിയായി.

 

നാട്ടില്‍ കൂലി തൊഴിലാളിയായിരുന്ന പാവപ്പെട്ട പിതാവ് കുഞ്ഞുവര്‍ക്കിയെ അവര്‍ പലപ്പോഴായി അവഹേളിച്ചു. അവര്‍ പിതാവിനോടു നന്ദിഹീനമായി പെരുമാറി. എന്നാലും അമേരിക്കയിലും കുഞ്ഞുവര്‍ക്കി സ്വന്തം മക്കള്‍ക്കായി ജീവിതം തുടര്‍ന്നു. മക്കളുടെ തന്‍റെ കൊച്ചുമക്കളെ മാറി മാറി  പരിചരിക്കുക, വീടു വൃത്തിയാക്കുക, തുടക്കുക, ആഹാരം പാകം ചെയ്യുക എന്നതു മാത്രമായി കുഞ്ഞുവര്‍ക്കിയുടെ ജീവിതം. ബെയ്സ്മെന്‍റിലെ സൗകര്യം കുറഞ്ഞ അവഗണിക്കപ്പെട്ട ഒരു കൊച്ചുമുറിയാണ് മക്കള്‍ മാറി മാറി കുഞ്ഞുവര്‍ക്കി എന്ന പിതാവിന് അലോട്ട് ചെയ്തിരുന്നത്.

 

മക്കളില്‍ ചിലര്‍ പള്ളിയില്‍ പോയി ആളുകളിക്കുക. വിവിധസംഘടനകളില്‍ ഭാരവാഹിയായി വിളങ്ങുക, തിളങ്ങുക വല്ല നക്കാപ്പിച്ച ദാനധര്‍മ്മങ്ങള്‍ നടത്തി അതിന്‍റെ ഇരട്ടി കൊടുത്തെന്ന അവകാശവാദവുമായി വ്യാജഫോട്ടോകളും, വീഡിയോകളുമായി പത്രമാധ്യമങ്ങളില്‍ ഇടം പിടിച്ച് പൊങ്ങച്ചങ്ങള്‍ ആവുന്നത്ര വിളമ്പുന്ന ചില മലയാളികളില്‍ ചിലരായി സ്വന്തം മക്കള്‍ മാറുന്നതായി തേങ്ങുന്ന ഹൃദയഭാരത്തോടെ തണുത്തുമരച്ച് ബേസ്മെന്‍റില്‍ കഴിയുമ്പോള്‍ കുഞ്ഞു വര്‍ക്കിക്കു ബോധ്യമായി.

 

നോവലിസ്റ്റായ കുര്യന്‍ മ്യാലില്‍ കേന്ദ്രബിന്ദുവായ  കഥയോടൊപ്പം തന്നെ ഉപകഥകളും മറ്റു വൈവിധ്യമേറിയ അമേരിക്കന്‍ കുടിയേറ്റക്കാരേയും അമേരിക്കന്‍ മലയാളികളേയും അവരുടെ ജീവിത മുഹൂര്‍ത്തങ്ങളെയും പലയിടത്തും ഗൗരവമായും എന്നാല്‍ അതിജീവനത്തിനും ചിന്തയ്ക്കും വഴിയൊരുക്കത്തക്ക രീതിയില്‍ തന്നെ കഥാഗതികള്‍ തിരിച്ചുവിടുന്നതില്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എന്നാല്‍ അത്യന്തം വിനോദവും കൗതുകവും നര്‍മ്മവും നോവലിലെ വര്‍ണ്ണനകളില്‍ കലര്‍ത്താന്‍ നോവലിസ്റ്റ് മറന്നിട്ടില്ലാ.

 

ഇംഗ്ലീഷ് പഠിക്കാന്‍ വയസനായ കുഞ്ഞുവര്‍ക്കി ബായ്ക്ക് പായ്ക്കും തൂക്കി കമ്മ്യൂണിറ്റി കോളേജില്‍ പോകുന്നതും, അവിടെവച്ച് അതികലശലായി മൂത്രമൊഴിക്കാന്‍ മുട്ടുന്നതും, അക്കാര്യം അറിയിക്കാനായി പാന്‍റ്സിന്‍റെ മുന്‍ഭാഗം പിടിച്ചുകൊണ്ടു തൊട്ടു കാണിച്ച് ആംഗ്യഭാഷയില്‍ സായിപ്പിനോടും മദാമ്മയോടും മൂത്രപ്പുര അല്ലെങ്കില്‍ മുള്ളാനുള്ള ആഫീസ് തിരക്കുന്നതും അവസാനം മൂത്രം മുട്ടല്‍ അസഹ്യമായി കോളേജ് കാമ്പസിന്‍റെ ഭിത്തിയിലേക്ക് തിരിഞ്ഞുനിന്ന്  കേരളാ മോഡലില്‍ നീട്ടിപിടിച്ച് മൂത്രമൊഴിക്കുന്നതും പോലീസ് പിടിയിലാകുന്നതും അതിസരസമായി, നൈസര്‍ഗീകമായി കഥാകൃത്തു വിവരിച്ചിരിക്കുന്നു.

 

മറ്റു ചില മുഹൂര്‍ത്തങ്ങളില്‍ ചില മലയാളികള്‍ അമേരിക്കയിലെത്തി നല്ല സാമ്പത്തീക നില കൈവന്നശേഷം വളരെ നന്ദിഹീനമായി അവരെ ഇവിടെ വളരെ അധികം യാതനകളും, വേദനകളും, ദ്രവ്യ നഷ്ടവും സഹിച്ച്, ഇവിടെ വരുത്തി സംരക്ഷിച്ച് ഒരു നല്ല നിലയിലാക്കിയ മുതിര്‍ന്ന സഹോദരനെയോ സഹോദരിയെയോ ബന്ധുക്കളെയോ ശത്രുക്കളായി കണക്കാക്കി. അവരില്‍ കുറ്റങ്ങള്‍ കണ്ട് അവര്‍ക്കെതിരെ നിരന്തരം യുദ്ധങ്ങള്‍ നടത്തുന്നവരെയും നോവലില്‍ പരാമര്‍ശന വിധേയമാക്കിയിട്ടുണ്ട്.

 

എല്ലാം മക്കള്‍ക്കായി മാത്രം ജീവിക്കുന്ന മാതാവോ, പിതാവോ, അല്ലെങ്കില്‍ മറ്റ് കുടുംബാംഗങ്ങളോ കടന്നുപോകുന്ന ജീവിതകഥകളുടെ പരിഛേദമോ  നേർക്കാഴ്ചയോ ആണ് ഈ നോവലില്‍ ഇതള്‍ വിരിയുന്നത്. കോഴിക്കോട്ടുള്ള സ്പെന്‍ ബുക്സാണ് പ്രസാധനം  നിര്‍വഹിച്ചിരിക്കുന്നത്. പുസ്തകത്തിനും  നോവലിസ്റ്റായ കുര്യന്‍ മ്യാലില്‍ സാറിനും എല്ലാ ഭാവുകങ്ങളും  ആശംസകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com