ADVERTISEMENT

കോപിക്കുന്നതു ശരിയോ തെറ്റോ? ഉത്തരം കണ്ടെത്തണമെങ്കിൽ അതിന്റെ സാഹചര്യം കൂടി പരിഗണിച്ചേ മതിയാകു. ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാം കോപത്തിനധീനരായി തീർന്നിട്ടുണ്ടെന്നുള്ള യാഥാർഥ്യം ആർക്കും നിഷേധിക്കാനാകില്ല. കോപം പലപ്പോഴും ക്രൂരവും പാപവും ആണെന്നു നാം എല്ലാവരും തന്നെ വിശ്വസിക്കുന്നു. ചിലപ്പോൾ കോപിക്കുന്നതു ശരിയാകുന്നതിനോ, ചിലപ്പോൾ നന്മയ്ക്കു കാരണമാകുന്നതിനോ ഇടയായിട്ടുള്ള നിരവധി അനുഭവങ്ങൾ ഒരുപക്ഷേ നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നു തന്നെ പങ്കുവെക്കാനുണ്ടാകാം.

 

കോപത്തെ കുറിച്ചുള്ള സങ്കൽപ്പത്തിന് പുതിയൊരു മാനം നൽകുന്നതാണ് ജെറുസലേം ദേവാലയത്തിൽ സാക്ഷാൽ ദൈവപുത്രനായ ക്രിസ്തുവിന്റെ പ്രവർത്തികളിലൂടെ വെളിപ്പെടുത്തുന്നത്. ഇന്ന് ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ള സമൂഹ മാധ്യമങ്ങൾ കൂടാതെ വർത്തമാന പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ മുതലായ പ്രചരണ മാധ്യമങ്ങളിൽ പലരും കോപത്തെക്കുറിച്ചും സൻമാർഗ്ഗത്തെകുറിച്ചും സദാചാരത്തെ കുറിച്ചും വ്യത്യസ്തമായതോ അത്ര അനുകൂലമല്ലാത്തതോ ആയ നിരവധി അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നുവെന്നത് തീർത്തും ഖേദകരമാണ്. ഇതിനോടുള്ള ക്രിസ്ത്യാനിയുടെ പ്രതികരണം എന്തായിരിക്കണമെന്ന് വിശകലനം ചെയുമ്പോൾ എല്ലാറ്റിനും ഒരു സമയം. "കോപത്തിനും ഒരു സമയം" എന്ന പേരു കൊടുക്കുകയാണെങ്കിൽ അതായിരിക്കും അതിനു ഏറ്റവും ഉചിതമായിരിക്കുക.

 

ഗർഭഛിദ്രം എന്ന കൊടിയ ക്രൂരത, ലജ്ജാകരമായ അസന്മാർഗ്ഗിക പ്രവർത്തികൾ, സ്വവർഗവിവാഹം, വിവാഹമോചനം എന്നിവയെകുറിച്ചു ചില രാഷ്ട്രീയ നേതാക്കളും എന്തിനേറെ പല  മത നേതാക്കന്മാർ പോലും ചില മാധ്യങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നീതീകരിക്കുകയും അനുകൂലിക്കുക്കുകയും ചെയ്യുന്നുവെന്നത് പറയാതിരിക്കുവാൻ സാധ്യമല്ല. ഇതിനെതിരെ പ്രതികരിക്കുകയോ കോപം തോന്നാതിരിക്കുകയോ ചെയ്യുന്ന  ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചു തന്റെ സഹജീവികളോടു കരുതൽ എത്ര മാത്രം ഉണ്ടായിരിക്കും എന്നത്  ഊഹിക്കാവുന്നതേയുള്ളൂ.

ചില അശ്ലീല ചിത്രങ്ങൾ കണ്ടു രസിച്ച ശേഷം രണ്ട് കൗമാരപ്രായക്കാർ ഒരു കൊച്ചു പെൺകുട്ടിയെ കയറി ആക്രമിച്ച സംഭവത്തെകുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ചില നാളുകൾക്കു മുൻപ് ഒരു ജഡ്ജി വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം അത്യധികം ക്രുദ്ധനായി തീർന്നത് കാണാമായിരുന്നു. ആ വൃത്തികേടിനു  പ്രചരണം നൽകിയ വ്യക്തികളോട് തോന്നിയ അത്രയും കോപം  അദ്ദേഹത്തിന് ആ കുട്ടികളോട് തോന്നിയില്ല. ആ മനുഷ്യരെ കോടതിയിൽ വച്ച് തന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ നിയമം അനുശാസിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ അവർക്ക് നൽകുമായിരുന്നു എന്നാണ് ജഡ്ജി പ്രതികരിച്ചത്.

ആ ജഡ്ജിയുടെ കോപം നീതി നടപ്പാക്കാൻ കഴിയാത്തതിനായിരുന്നു എങ്കിൽ, യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കർത്താവിന്റെ കോപം നീതി നടത്താൻ കഴിഞ്ഞതിലുള്ള സംതൃപ്തിയെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. ജെറുസലേം ദേവാലയത്തിലെ നാണയം കൈമാറ്റകാരെയും പ്രാവുകളെ വിൽപ്പനക്കാരെയും ദേവാലയത്തിന് പുറത്തേക്ക് ആട്ടിപ്പായിച്ചപ്പോൾ  യേശുവിനെ കണ്ണുകളിൽനിന്നും തീപ്പൊരി ചിതറിയിരിക്കണം തന്റെ കയ്യിലിരുന്ന ചമ്മട്ടിയെക്കാൾ കൂടുതലായി ധാർമിക രോഷത്തോടെ കൂടിയ ആ നോട്ടം കണ്ടു ഭയപ്പെട്ടായിരിക്കണം അവർ പരക്കം പാഞ്ഞത്. അതേ കർത്താവ് നീതിക്കുവേണ്ടി കോപിക്കുക തന്നെ ചെയ്തു.

മതത്തിന്റെയും ജാതിയുടെയും പേരിൽ നമ്മുടെ രാഷ്ട്രത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന വിഘടിത ശക്തികൾക്കെതിരായുള്ള കോപത്തിൽ ക്രിസ്ത്യാനികൾ എല്ലാവരും ഒരുമനസ്സോടെ ഒരുമിച്ചിരുന്നുവെങ്കിൽ ദൈവത്തിനും നീതിക്കും വേണ്ടി ഒരു വലിയൊരു ചലനം ഉളവാക്കുവാൻ നമുക്കു സാധിക്കുമായിരുന്നു. പാപം ചെയ്യാതെ കോപിക്കുവാൻ  സാധ്യമാണെന്ന് യേശുക്രിസ്തു കാണിച്ചുതന്നതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയാം. കർത്താവിന്റെ മാതൃകയെ മറ്റുള്ളവർ അനുകരിച്ച് കാണുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയും സന്തോഷിക്കുന്നതിനും കഴിയണം ദുഷ്ടതക്കെതിരായി, അനീതിക്കെതിരായി കോപിക്കുവാൻ കഴിയാത്തവന് നന്മയ്ക്ക് വേണ്ടിയുള്ള അഭിനിവേശവും ഉണ്ടായിരിക്കുകയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com