ADVERTISEMENT

നിയമസഭ ഹാളിലെ  കമ്പ്യൂട്ടറും സിൽവർ ലൈൻ സർവേ കുറ്റികളും പിഴുതെറിയുന്നവരെ  നിങ്ങൾക്കു ഹാ കഷ്ട്ടം !നിങ്ങൾ ഇരുവരും ഒരേ പോലെ വികസന വിരോധികളാണെന്നു ആരെങ്കിലും വിശേഷിപ്പിച്ചാൽ  ആർക്കെങ്കിലും അവരെ കുറ്റം പറയാനാകുമോ? ഈ രണ്ടു വിഷയങ്ങളും തമ്മിൽ എന്താണ് ബന്ധം എന്നു ന്യായമായും ചിന്തികുന്നവരും ഉണ്ടാകാം. ഇരിപ്പിടങ്ങൾ മറിച്ചിടുകയും കംപ്യൂർ പിഴുതെറിയുകയും മേശകളിൽ കയറി നൃത്തം ചെയുകയും  ചെയ്ത നിയമസഭാ സാമാജികരെ  ഒരിക്കലും വികസന വിരോധികളെന്നു  വിശേഷിപ്പിക്കാനാകില്ല. ഇടതു പക്ഷം  ചെയ്തത് ഒരു സത്കർമമാണ്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ  ഇടതുപക്ഷം അടച്ചാക്ഷേപിക്കുകയും കൂകി  വിളിക്കുകയും ചെയ്ത കെ. എം. മാണി സാർ (ഇന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലുണ്ണിയായ ജോസ്‌ കെ മാണിയുടെ പിതാവ്) ബജറ്റ്  അവതരിപ്പിച്ചതിലുള്ള പ്രതിഷേധം ജനാധിപത്യ രീതിയിൽ പ്രകടിപ്പിച്ചു  ബജറ്റ് കോപ്പികൾ വലിച്ചു കീറുക  മാത്രമാണ് ചെയ്തത്.

ജനാധിപത്യത്തിന്റെ കാവൽ മാലാഖമാരാകുമെന്നു വിശ്വസിച്ചു  നിയമസഭയിലേക്കു തിരഞ്ഞെടുത്തു അയക്കപെട്ടവർ നിയമസഭാ സമ്മേളനം നടക്കുമ്പോൾ  മുണ്ടും മടക്കിക്കുത്തി സ്‌പീക്കറുടെ ചേംബറിൽ പ്രവേശിച്ചു നികുതിദായകരുടെ പണം ഉപയോഗിച്ചു വാങ്ങിയ വിലപിടിച്ച മനോഹരമായ ഇരിപ്പിടങ്ങളും , കമ്പ്യൂട്ടറും പിഴുതെടുത്തു നശിപ്പിച്ചത് ടെലിവിഷനിലൂടെ മാലോകർ മുഴുവൻ കണ്ടു തലകുനിച്ചെങ്കിലും അടുത്തനടന്ന  നിയമസഭാ തിരഞ്ഞെടുപ്പിൽ അതിനെ പൂർണമായും ശരിവക്കുന്നതും ‍, അംഗീകരികുന്നതുമായിരുന്നു പ്രബുദ്ധരായ  വോട്ടർമാർ നൽകിയ വൻ ഭൂരിപക്ഷത്തോടെയുള്ള തിരഞ്ഞെടുപ്പ് വിജയം. 

കേരളത്തിലെ "സാധാരണക്കാരായ യാത്രക്കാർ" വളരെ നാളുകളായി മനസ്സിൽ താലോലിച്ചു കൊണ്ടുനടന്നിരുന്ന സിൽവർ ലൈൻ റെയിൽവേ പദ്ധതിയെ അട്ടിമറിക്കാൻ വലതു പക്ഷം ഭീകരവാദികളുടെ പിന്തുണയോടെ കുറ്റികൾ പിഴുതെറിഞ്ഞാൽ അവരെ ദേശദ്രോഹകുറ്റം ചുമത്തി ജയിലടക്കണമെന്നു കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തു "എന്നെ രക്ഷിക്കണേ" എന്ന് നിലവിളിച്ച ഒരു മന്ത്രി പറഞ്ഞത് എത്ര സത്യമാണ്. എന്ത് തോന്നിയവാസമാണ് പ്രതിഷേധക്കാർ  കാണിക്കുന്നത്. എല്ലാം ശരിയായി നടക്കുകയാണെങ്കിൽ ഒരു ലക്ഷം കോടി രൂപ ചിലവഴിച്ചു  2050 ൽ പൂർത്തീകരിക്കേണ്ട പദ്ധതിയാണിത് .ട്രാൻസ്‌പോർട് ബസുകളുടെയും  , ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങുന്ന തീവണ്ടികളുടെയും സ്ഥാനം സിൽവർ ലൈൻ ട്രെയിൻ തട്ടിയെടുക്കുന്നത്  ഇക്കൂട്ടർക്കു സഹിക്കുന്നില്ല. ഇത് യാഥാർഥ്യമായാൽ കേരള  ജനതയുടെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലഭിക്കുന്ന നിവേദനങ്ങളുമായി കേരളത്തിൻറെ ഒരറ്റത്തുനിന്നും  ജനപ്രതിനിധികൾക്ക് നാലോ അഞ്ചോ മണിക്കൂറുകൊണ്ട് സൗജന്യമായി യാത്ര ചെയ്തു തലസ്ഥാനത്തെത്താൻ കഴിയുമെന്നതു ഇവർ ബോധപൂർവം വിസ്മരിക്കുന്നു.

ഇന്ത്യൻ സ്വതന്ത്ര സമരകാലത്തു ബ്രിട്ടീഷ് തോക്കുകളിൽ നിന്നും ചീറി പാഞ്ഞു  വന്ന വെടിയുണ്ടകൾ വിരിമാറിൽ ഏറ്റുവാങ്ങി വീര മൃത്യു  വരച്ചവരായിരുന്നു നമ്മുടെ സ്വതന്ത്ര സമരസേനാനികൾ. അതെ ആവേശം ഉൾകൊണ്ടുതന്നെയാണ് പാവപ്പെട്ടവന്റെ അടുക്കളയിലും, കിടപ്പുമുറികളിലും അടിച്ചിറക്കുന്ന മൈൽ കുറ്റികളെ നമ്മുടെ അമ്മമാരും സഹോദരിമാരും സ്വാഗതം ചെയ്യുന്നത് . ഇതിനെതിരെ സമരം ചെയ്യുന്നവരെ ഒന്നുകൂടെ ഓർമിപ്പിക്കട്ടെ, നിങ്ങൾ ഇന്ന് വാങ്ങിക്കൂട്ടുന്ന തല്ലും ജയിലും നാളെ ഒരു പക്ഷേ നിങ്ങളെ റെയിൽവേ മന്ത്രി പദവിയിലേക്കു ഉയർത്തിയാൽ  അതിൽ അദ്ഭുതപ്പെടേണ്ടതില്ല.

നമ്മുടെ പ്രധാനമന്ത്രി ഡൽഹിയിൽ വച്ച് മുഖ്യന് നൽകിയ ഉറപ്പും, റെയിൽവേ മന്ത്രി നടത്തിയ പ്രസംഗവും കൂട്ടിവായിക്കുമ്പോൾ രാഷ്‌ടീയക്കാരുടെ ഭാഷയിൽ പറഞാൽ അരിയാഹാരം കഴിക്കുന്നവർക്ക് സിൽവർ ലൈനിന്റെ ഭാവിയെ കുറിച്ചുള്ള വിവരം പിടികിട്ടിയിട്ടുണ്ട് 

മുഖ്യമന്ത്രി കീ ജയ്, വികസന വിരുദ്ധർ മൂർദാബാദ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com