ADVERTISEMENT

ജീവിതത്തിൽ അർഹിക്കുന്നതിൽ കൂടുതൽ സ്ഥാനമാനങ്ങളും നന്മകളും നേട്ടങ്ങളും അപ്രതീക്ഷിതമായി  വന്നു ചേരുമ്പോൾ അതിന്റ ഉറവിടവും  സാഹചര്യവും എന്താണെന്ന്   അന്വേഷിച്ചു കണ്ടെത്തി തുടർന്നുള്ള ജീവിതത്തിൽ കൂടുതൽ വിനയാന്വതനാകുകയും ,ലഭിച്ച നന്മകളുടെ വലിയൊരു പങ്ക് സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യണം . എന്നാൽ ഈ തിച്ചറിവ് നഷ്ടപെട്ട വലിയൊരു ജന സമൂഹത്തിനു നടുവിലാണ്‌  നാം ഇന്ന് അധിവസിക്കുന്നത് . നേട്ടങ്ങളുടെ മതിഭ്രമത്തിൽ  നാം അറിയാതെതന്നെ  നമ്മിൽ അങ്കുരിക്കുന്ന വികാരങ്ങളാണ് അഹന്തയും അഹങ്കവും. ഈ  വിനാശകര വികാരങ്ങളെ  പക്വതയോടും  ആത്മസംയമനത്തോടും അഭിമുഖികരിക്കുന്നതിലും നിയന്ത്രിക്കുന്നതിനും ,ക്രിയാത്മകമായി തിരിച്ചുവിടുന്നതിനും  കഴിയാതെ പലരും ദയനീയമായി പരാജയപെടുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഇവർ ചെന്നുചാടുന്നത് നാശത്തിന്റെയും അപമാനത്തിന്റെയും നിരാശയുടെയും  അഗാധ ഗർത്തത്തിലായിരിക്കുമെന്നതു നാം വിസ്മരിക്കരുത്

 

ഇതിനെ സാധൂകരിക്കുന്ന ഒരനുഭവകഥ  ഇവിടെ പങ്ക് വയ്ക്കുന്നു

 

ഒരിക്കൽ  അതിസമർത്ഥനായ രാജാവും മന്ത്രവാദികൾ ഉൾപ്പെടെയുള്ള  പരിവാരങ്ങളും പ്രഭാത ഭക്ഷണത്തിനുശേഷം  കൊട്ടാരത്തിന്റെ  പരവതാനി വിരിച്ചു മനോഹരമാക്കിയ   നടുത്തളത്തിൽ ഉപവിഷ്ടരായി. രാജാവിൻറെ ദർശനത്തിനുള്ള  ഊഴവും കാത്തു  ദൂര ദേശത്തിൽ നിന്നും എത്തിയ നിരവധി ആളുകളുടെ കൂട്ടത്തിൽ  വളരെ  പ്രസിദ്ധനായ ഒരു മന്ത്രവാദിയുമുണ്ടായിരുന്നു. രാജ സിംഹാസനത്തിന്റെ ഒരു വശത്തു നമ്രശിരസ്കനായി നിന്നിരുന്ന 

മന്ത്രവാദിയുടെ ആഗമനോദ്ദേശ്യം എന്താണെന്ന് രാജാവ് അന്വേഷിച്ചു . അങ്ങയുടെ മുൻപിൽ ഞാൻ അഭ്യസിച്ച ജാലവിദ്യകൾ അവതരിപ്പികുന്നതിനുള്ള അതിയായ ആഗ്രഹം അടിയനുണ്ട്. മന്ത്രവാദി ഉണർത്തിച്ചു .ജാലവിദ്യകളിൽ  വളരെ താല്പര്യമുണ്ടായിരുന്ന രാജാവ് പൂർണ്ണ അനുമതി നൽകി  രാജാവിന്റെയും  പരിവാരങ്ങളുടെ മുൻപിൽ ജാലവിദ്യ അവതരിപ്പിക്കുന്നതിനു  അവസരം അനുവദിച്ചു തന്നതിന് ആദ്യമായിത്തന്നെ മന്ത്രവാദി കൃതജ്ഞത  അർപ്പിച്ചു . അതിനുശേഷം ജാലവിദ്യകൾ ഓരോന്നായി അവതരിപ്പിച്ചു. ഓരോ പ്രകടനം കഴിയുംതോറും രാജാവ് മന്ത്രവാദിയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു ശരീരത്തിൽ നിന്നും ശിരസ്സ് അറുത്തുമാറ്റി അല്പസമയത്തിനുശേഷം വീണ്ടും അതേ സ്ഥാനത്ത് വച്ച വിദ്യ ദർശിച്ചതോടെ  രാജാവ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് മന്ത്രവാദിയെ  ആശ്ലേഷിച്ചു. ഇതോടെ മന്ത്രവാദിയുടെ മനസ്സിൽ താനൊരു മഹാനാണെന്ന് ഭാവം ഉടലെടുത്തു. എന്താണ് നാം അങ്ങേയ്ക്ക് തരേണ്ടത് എന്ന് രാജാവിൻറെ ചോദ്യം കേട്ടാണ് മന്ത്രവാദി സ്ഥലകാലബോധം വീണ്ടെടുത്തത്. എനിക്ക് അങ്ങയോട് ഒന്നു മാത്രമാണ് ഉണർത്തിക്കാൻ ഉള്ളത് .ഇവിടെ കൂടിയിരിക്കുന്നവരിൽ  പ്രശസ്തരായ നിരവധി മന്ത്രവാദികൾ ഉണ്ടല്ലോ. ഞാൻ അവതരിപ്പിച്ചതിനെക്കാൾ  ശ്രേഷ്ഠമായ ജാലവിദ്യകൾ അവതരിപ്പിക്കുന്നതിന് ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഒരു അവസരം നൽകണം .മന്ത്രവാദിയുടെ ചോദ്യം രാജാവിൻറെ അഭിമാനത്തിനു  നേരെയുള്ള ഒരു വെല്ലുവിളിയായിരുന്നു .രാജാവിൻറെ ഏറ്റവും വിശ്വസ്തനായ ഒരു മന്ത്രി സദസ്യരോട്  മന്ത്രവാദിയുടെ ചോദ്യം ആവർത്തിച്ചു. കൂടിയിരുന്നവരിൽ ആരുംതന്നെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറായില്ല രാജാവിനെ മുഖം മ്ലാനമാകുന്നത്   കണ്ടു സദസ്സിൽ ഇരുന്നിരുന്ന പ്രജകളിലൊരാൾ  മുന്നോട്ടുവന്നു .അല്ലയോ രാജാവേ അങ്ങ് സമ്മതിക്കുകയാണെങ്കിൽ ഈ മന്ത്രവാദിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ തയാറാണ്.

 

ഒരു മന്ത്രവാദി അല്ല എന്ന് അറിയാമായിരുന്നിട്ടും രാജാവ്  അതിനുള്ള അനുമതി തന്റെ പ്രജയ്ക്ക് നൽകി .വിജയശ്രീലാളിതനായ മന്ത്രവാദിയും പ്രജയും നേർക്കുനേർ അണിനിരന്നു .വളരെ വിനീതനായി പ്രജ മന്ത്രവാദിയോട് ഇപ്രകാരം പറഞ്ഞു ഞാൻ ഒരു ജാലവിദ്യ ചെയ്യുവാൻ പോവുകയാണ് കണ്ണടച്ചു കൊണ്ടായിരിക്കും അത് ചെയ്യുക ഞാൻ ചെയ്യുന്ന ജാലവിദ്യ അങ്ങേയ്ക്ക് കണ്ണുതുറന്നു ചെയ്യുവാൻ സാധിക്കുമോ എന്ന് അങ്ങ് പരീക്ഷിക്കണം. മന്ത്രവാദിയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന അഹന്ത  ഈ പ്രജയുടെ  നിസ്സാര ചോദ്യത്തെ പുച്ഛരസത്തോടെയാണ് ശ്രവിച്ചത് .കണ്ണടച്ച് ജാലവിദ്യ ചെയ്യുമ്പോൾ കണ്ണ് തുറന്നിരിക്കുന്ന എനിക്ക് അത് ചെയ്യുവാൻ ഒരു പ്രയാസവും ഉണ്ടാകില്ല എന്ന് മനസ്സ് മന്ത്രിച്ചു. സമ്മതം നൽകിയതോടെ ഭൃത്യൻ അവിടെ നിന്നിരുന്ന മറ്റൊരു പ്രജയോട്  ഒരു വലിയ ടീസ്പൂൺ നിറയെ ഏറ്റവും എരിവേറിയ  മുളകുപൊടി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു.. കണ്ണ് അടച്ചു പിടിച്ച് ആ മുളകുപൊടി കണ്ണിൽ വിതറി. ഇത് കണ്ട് മന്ത്രവാദിയുടെ മനസ്സ് ഒന്ന് പിടച്ചു . അടുത്ത ഊഴം തന്റേതാണ് . ഈ വിദ്യ എങ്ങനെയാണ് കണ്ണുതുറന്നു എനിക്ക് ചെയ്യുവാൻ കഴിയുക .തന്റെ ഹൃദയത്തിൽ ഉയർന്നുവന്ന അഹന്തയും അഹങ്കാരത്തിലും മന്ത്രവാദിക്ക്  ശരിക്കും പശ്ചാത്താപം തോന്നി . കയ്യിൽ ലഭിച്ച  മുളകുപൊടിയുടെ  ടീസ്പൂൺ തിരികെ ഏൽപ്പിച്ചു . പ്രജയുടെ കാലിൽ തൊട്ട്  വന്ദിച്ചു "പറഞ്ഞുപോയ അപരാധം ക്ഷമിക്കണമേ" എന്നു അപേക്ഷിച്ചു . പരാജയം സമ്മതിച്ച് ലജ്ജിതനായി  സദസ്സിൽ നിന്നും വിട വാങ്ങുകയും ചെയ്തു .

 

അപ്രതീക്ഷിതമോ  പ്രതീക്ഷിച്ചതോ  ആയ പ്രശംസയും അംഗീകാരവും ലഭിക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉയർന്നുവരുന്ന വികാരം എന്താണ്. അത്  ലഭിക്കുവാൻ ഇടയായ സാഹചര്യങ്ങളെ  എങ്ങനെയാണ് നാം നോക്കിക്കാണുന്നത്. രാജാവിന്റെ മുൻപിൽ നമ്രശിരസ്കനായി നിന്ന് മന്ത്രവാദി വിജയങ്ങളുടെ പടവുകൾ ഓരോന്നായി പിന്നിട്ടപ്പോൾ ഏതൊരു വികാരത്തിന് അടിമപ്പെട്ടുവോ അതിന്റെ  പരിണതഫലമായി ജീവിതത്തിൽ പരാജയവും  അപമാനവും ഏറ്റുവാങ്ങുവാൻ ഇടയായത് .

 

സ്വയത്തെ  മഹത്വവല്‍ക്കരിച്ച് മറ്റുള്ളവരെ നിസ്സാരമായി കാണുന്ന മനോഭാവമാണ് അഹങ്കാരം. സത്യത്തെ തമസ്‌കരിക്കുകയെന്നത് ഈ ദു:സ്വഭാവത്തിന്റെ പ്രകടഭാവമാണ്. ഒരാളുടെ മനസ്സില്‍ അഹങ്കാരം അങ്കുരിച്ചാല്‍ യാഥാർഥ്യങ്ങളെ അംഗീകരിക്കാന്‍ അയാള്‍  വിമുഖത പ്രകടിപ്പിക്കും. തന്നെ സംബന്ധിച്ച് അതിരുകളില്ലാത്ത അഭിമാനത്തിനും , അന്യരോടുള്ള അമിത അവമതിപ്പിനുപോലുമത് കാരണമായിത്തീരുന്നു. പരാജയവും നിന്ദയും  ഏറ്റുവാങ്ങാനിടയാക്കുന്നത് ന്യായം കൂടെതെയുള്ള അഹങ്കാരം നിമിത്തമായിരിക്കുമെന്ന് നാം ഓർത്തിരിക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com