ADVERTISEMENT

ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നൽകിയ ആ വീടിന്‍റെ പടിയിറങ്ങുമ്പോൾ ഞാനൊരു വട്ടം കൂടി വെറുതെയൊന്ന് തിരിഞ്ഞു നോക്കി..

ഒരു ഊമയെ പോലെ രണ്ടു വർഷത്തോളം ജീവിച്ചയിടം…തന്നോട് ഒന്നും സംസാരിക്കാത്ത ഒരു ഭർത്താവ്.അയാളുടെ റൂമിലേക്കു പോലും എനിക്ക് പ്രവേശനമില്ലായിരുന്നു.മകളുടെ റൂമിലായിരുന്നു എന്‍റെ കിടത്തം…അവൾക്കു സംസാരിക്കാനും കേൾക്കാനുമുള്ള കഴിവുമില്ല…

അമ്മയാണെങ്കില്‍ രണ്ടു മാസം കൂടുമ്പോൾ ഒരിക്കൽ വരും…വന്നതിനേക്കാൾ വേഗതയിൽ ഇവിടെ നിന്നും പോകും...

 

ഈ വീട്ടിലേക്കു കയറുമ്പോൾ എന്തെല്ലാം മോഹങ്ങളായിരുന്നു.നല്ലൊരു ജീവിതം ഇതു വരെ ഉണ്ടായില്ല..വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യതയാകുന്നതിനു മുമ്പേ ഒരു രണ്ടാം കെട്ടുകാരനെ എന്‍റെ തലയിലേക്കു വച്ചു തന്നു.എന്നോട് ആരും പറഞ്ഞിരുന്നില്ല.അയാൾ എന്നെ കണ്ടു പോയതിന് ശേഷം ഒന്നു  കാണുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല…

 

എന്‍റെ കഴുത്തിൽ താലി ചാർത്താൻ നേരമാണ് വീണ്ടും ഞാൻ അയാളെ കണ്ടത്.എന്‍റെ മുഖത്തേക്ക് നോക്കാതെ അയാളാ ചടങ്ങും തീർത്തു.

രണ്ടു വർഷത്തിന് ശേഷം വിവാഹ വാര്‍ഷികത്തിന്‍റെ അന്ന് തന്നെ ഞാൻ വെറും കയ്യോടെ ഈ വീട്ടിൽ നിന്ന് ഇറങ്ങുന്നു ..

 

ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല.ആരു തിരിച്ച് വിളിക്കാനാണ് എന്നെ. ഒരു ശല്യം പോയെന്ന് കരുതും അയാള്‍.അവസാന പടിയും കടന്നു തിരിഞ്ഞു നോക്കാതെ ഞാനാ വീട്ടിൽ നിന്നും മുന്നോട്ട് നടന്നു. പുറത്ത് ഇറങ്ങി ആദ്യം വന്ന ഓട്ടോക്ക് കൈ കാണിച്ച് അതിൽ കയറി.. 

 

"എവിടേക്കാ ചേച്ചി.."

 

"ടൗണിലേക്ക്…"

 

വളരെ ചെറിയ രീതിയിലായിരുന്നു ഞങ്ങളുടെ വിവാഹം. എന്‍റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും മാത്രം.ഏട്ടനും ഏട്ടത്തിക്കും ജോലിത്തിരക്കാണെന്ന് അമ്മയോട് പറഞ്ഞു.എന്നെ ഒന്ന് വിളിച്ചു പോലുമില്ല. ഞാനവരുടെ രണ്ടു പേരുടെയും അനിയത്തിയല്ലേ.എന്‍റെ ഞരമ്പുകളിലും അവരുടെ ചോര തന്നെയല്ലേ ഒഴുകുന്നത്…

 

എന്നെ അനിയത്തിയാണെന്ന് അംഗീകരിക്കാന്‍ അവരുടെ സ്റ്റാറ്റസ് സമ്മതിക്കുന്നുണ്ടാവില്ല.വൈശാഖ് അതാണെന്‍റെ ഭര്‍ത്താവിന്‍റെ പേര്…..

നാട്ടിൽ അറിയപ്പെടുന്ന ക്രിമിനൽ ലോയര്‍.സുന്ദരൻ സുമുഖൻ.ആരും കൊതിക്കുന്ന ജീവിതം.വിവാഹത്തിനു മുമ്പ് ഞാൻ കരുതി....

എങ്ങനെ വൈശാഖിന് എന്നെയിഷ്ട്ടപെട്ടു!!..

 

എന്‍റെ കൂട്ടുകാരികളുടെയോ കസിൻസിന്‍റെയോ കൂടെ പുറത്തോ ഫങ്ക്ഷനോ പോകുവാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു.സ്കൂളിലേക്ക് പോകുമ്പോൾ പോലും ചേച്ചിയും ചേട്ടനും എന്നെ കൂടെ കൂട്ടില്ല.ഞാൻ ഇറങ്ങുന്നതിനു മുമ്പ് തന്നെ അവർ രണ്ടാളും പോകും.അവരുടെ കയ്യിൽ തൂങ്ങി നടക്കാൻ ഞാനെത്ര കൊതിച്ചു…

പിന്നെ പതിയെ പതിയെ ഞാൻ ഇരുളിലേക്കു വലിയാൻ തുടങ്ങി...

 

എന്‍റെ നിറം തന്നെയായിരുന്നു എന്നെ എല്ലാത്തിലും പുറകോട്ടു വലിച്ചത്. എനിക്ക് ഏറ്റവും ഇഷ്ടം  ഇരുട്ടായി തീർന്നു… 

എന്‍റെ നിറവും അത് പോലെയായതു കൊണ്ടാവാം. എന്‍റെ വീട്ടിൽ ഞാൻ മാത്രമായിരുന്നു കറുത്തു പോയത്…

 

അമ്മയും അച്ഛനും വെളുത്തിട്ടായിരുന്നു. അവരെ പോലെ തന്നെ ചേട്ടനും ചേച്ചിയും.അങ്ങനെ ഞാന്‍ ഉള്ള സമയം മുഴുവൻ വീട്ടിൽ തന്നെ ഒതുങ്ങി കൂടി…

ആകെ ഉള്ള ഒരു കൂട്ടുകാരി ഷാനയായിരുന്നു.ഒരു മരുഭൂമി പോലെ ഊഷരമായിക്കിടന്ന എന്നിലേക്കു ഒരു കുളിർ മഴയായി പെയ്തൊഴിഞ്ഞവള്‍…

എന്‍റെ തൊട്ടടുത്ത വീട്ടിൽ തന്നെ താമസം.പത്താം വയസ്സിൽ എന്നോട് കൂട്ടു കൂടിയവൾ.അവളുടെ ഉപ്പ എന്‍റെ വീടിന്‍റെ അടുത്ത് സ്ഥലം വാങ്ങി പുതിയ വീട് വച്ചു താമസം തുടങ്ങി …എന്നെ വീട്ടുകൂടലിനു അവൾ പ്രത്യകം ക്ഷണിച്ചു…

 

അന്നാണ് എനിക്ക് സ്വന്തമെന്ന് പറയാൻ ഒരു കൂട്ടുകാരി ഉണ്ടായത്.ഏട്ടനും ഏട്ടത്തിയും നിറത്തിന്‍റെ പേരിൽ കളിയാക്കിയാൽ പോലും എന്‍റെ ഷാനയെന്നെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കും. ആരോടും മിണ്ടാതെ നടന്നിരുന്ന എന്നെ രണ്ടു വാക്കെങ്കിലും തിരിച്ചു പറയാൻ പഠിപ്പിച്ചവൾ അവളായിരുന്നു…

 

വൈകുന്നേരം വെറുതെ കളി ചിരിയിൽ ഒതുങ്ങി പോകുമായിരുന്ന ഒരു ദിവസത്തിലാണ് അവൾ ഓടി വന്നു ചോദിച്ചത്..

 

"നമുക്ക് കരാട്ടേ പഠിക്കാൻ പോയാലോ…"അത് എന്താണെന്ന് പോലും അറിയാത്ത ഞാൻ അവളുടെ മുഖത് നോക്കി വായ പൊളിച്ചു നിന്നു…

"എടീ വായ അടക്ക് … ഞാൻ കാര്യമായി ചോദിച്ചതാണ്..""എന്‍റെ മൂത്താപ്പയുടെ മകൻ കരാട്ടെ ക്ലാസ് നടത്തുന്നുണ്ട്.. അവിടെ പെൺകുട്ടികൾക്കും.. ട്രെയിനിങ് ഉണ്ടെന്ന് കേട്ടു.. നമുക്ക് പഠിക്കാൻ പോയാലോ…"

 

അവൾ ആവേശത്തിലാണ്.എന്ത് മറുപടി ഷാനയോട് പറയും. കുറെ നേരം ഞാന്‍ ആലോചിച്ചിരുന്നു.വീട്ടിൽ പറഞ്ഞാൽ എന്നെ കളിയാക്കി കൊല്ലാൻ അതുമതി. ചേട്ടനും ചേച്ചിയും ഒരുവിധം ആകുമന്ന്…

 

ആ സമയമാണ് അവിടെ ഒരു ബുള്ളറ്റ് വന്നു നിന്നത്

 

എന്‍റെ മുത്തശ്ശൻ...…

 

ഞങ്ങൾ കളിക്കുന്ന മാവിൻ ചുവട്ടിൽ എന്നെ കണ്ടപ്പോൾ വീട്ടിലേക് കയറാതെ മുത്തശ്ശൻ എന്‍റെ അരികിലേക്കു വന്നു.എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്‍റെ മുത്തശ്ശനായിരുന്നു.മുത്തശ്ശി ഞാൻ ജനിക്കുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു…തറവാട്ടിൽ ചെറിയ മാമന്‍റെ കൂടെയാണ് മുത്തശ്ശൻ താമസം..മുത്തശ്ശൻ മിലിറ്ററിയില്‍ നിന്ന് ക്യാപ്റ്റനായി വിരമിച്ചതാണ്..

 

"മുത്തശ്ശന്‍റെ മണിക്കുട്ടിക്കു സുഖമല്ലേ..."

 

എന്നെ ചേർത്തുനിർത്തി വരുമ്പോൾ കൊണ്ടു വന്ന പലഹാരപ്പൊതി എനിക്കു നീട്ടിക്കൊണ്ട് മുത്തശ്ശന്‍ ചോദിച്ചു.പിന്നെ കയ്യിലുണ്ടായിരുന്ന രണ്ടു മിഠായികളിൽ ഒന്ന് ഷാനയ്ക്ക് കൊടുത്തു മറ്റൊന്ന് എനിക്കും തന്നു...

 

ഗൗരി ലക്ഷ്മി എന്നാണെന്‍റെ പേര്…

 

എല്ലാവരും ലക്ഷ്മി എന്ന് വിളിക്കും..

എന്തോ ആ പേര് പോലും എന്നോട് നീതി പുലർത്തിയില്ല..പക്ഷേ മുത്തശ്ശനു ഞാൻ മണിക്കുട്ടിയാണ്.ഷാനയോട് യാത്ര പറഞ്ഞു…

ഞാനും മുത്തശ്ശനും വീട്ടിലേക്ക്നടന്നു…വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഷാന പറഞ്ഞ കാര്യം ഞാൻ മുത്തശ്ശനെ അറിയിച്ചു…മുത്തശ്ശൻ എന്നോടൊന്നും മിണ്ടാതെ എന്‍റെ മുഖത്തേക്ക് നോക്കി വെളുത്ത താടികൾക്കിടയിലൂടെ പുഞ്ചിരിതൂകി…

 

വീട്ടിലെത്തി എല്ലാവരോടും സംസാരിച്ചെങ്കിലും ഞാൻ പറഞ്ഞ കാര്യം മാത്രം മുത്തശ്ശൻ ആരോടും പറഞ്ഞില്ല.അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോൾ എനിക്കു കരച്ചിലടക്കാനായില്ല.മുത്തശ്ശൻ പോലും എന്നെ മനസ്സിലാകുന്നില്ലല്ലോ എന്ന ചിന്ത എന്നെ വേട്ടയാടി.കണ്ണുനീർത്തുള്ളികൾ എന്‍റെ തലയണ നനച്ചു കുതിർത്തു.എന്തിനാണ് ദൈവമേ എനിക്കീ ജീവിതം…

 

എന്നെ മനസ്സിലാക്കുന്നവർ ഇല്ലായിരുന്നുവോ ഈ ഭൂമിയിൽ. അവരുടെ മകളായി… കുഞ്ഞു പെങ്ങളായി... എന്നെ ജനിപ്പിച്ചു കൂടായിരുന്നോ നിനക്ക്…

അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് വന്ന എന്നെ വരവേറ്റത്… വസ്ത്രം മാറി എന്നെയും കാത്തു നിൽക്കുന്ന മുത്തശ്ശൻ ആയിരുന്നു…

 

എന്നോട് പെട്ടെന്നുതന്നെ ഒരുങ്ങി വരുവാൻ പറഞ്ഞു."എങ്ങോട്ടാണ് അച്ഛാ ഇവളെയും കൊണ്ട്…"അമ്മ വലിയ താൽപര്യമില്ലാത്ത രീതിയില്‍ മുത്തശ്ശനോട് ചോദിച്ചു…

 

"മണിക്കുട്ടി ഇന്നലെ എന്നോട് ഒരു കാര്യം പറഞ്ഞു… ഞാനും അവളും പോയി അതൊന്ന് അന്വേഷിക്കട്ടെ…"

 

"എന്ത് കാര്യമാ അച്ഛാ…"

 

"ഏതോ ഒരു ക്ലാസ്സ്‌ ഉണ്ടെന്ന് കേട്ടു.. കരാട്ടയോ മറ്റോ...അതിൽ ചേരണമെന്ന് പറഞ്ഞു…"

 

"ആഹാ… ഇനി അതിന്‍റെ കുറവേ ഉള്ളൂ ഇവൾക്ക്…രണ്ടക്ഷരം പഠിച്ചൂടെ ആ നേരം…."

 

"അതെന്താ ഇതും പഠിപ്പ് തന്നെ അല്ലേ… അല്ലെങ്കിലും ഈ കാലത്ത് ഇതൊക്ക പഠിക്കുന്നത് നല്ലതെല്ലേ… ജീവിതം എന്ന് പറഞ്ഞാൽ വെറും പുസ്തകം മാത്രമാണോ… ഇനി അതാണെങ്കിൽ തന്നെ… അതും മറ്റുള്ളവർ കണ്ടെത്തിയ… അവരുടെ ത്യാഗം ആണ്… അല്ലാതെ ആർക്കും മുന്നിലേക്ക് പുസ്തകം കൊണ്ട് കൊടുത്തു പഠിപ്പിച്ചെടുത്തതല്ല..."

 

അമ്മയുടെ മുടക്ക് വാദങ്ങളെ അതേപോലെ മുത്തശ്ശന്‍ ഖണ്ഡിച്ചു..

 

"ഹ്മ്മ്… അതൊക്കെ ശരി… അവൾക്കീ കാര്യം ഞങ്ങളോട് പറഞ്ഞൂടെ …"അമ്മ വീണ്ടും മുത്തശ്ശനോട് ചോദിച്ചു...

 

"നിങ്ങൾ അച്ഛനും അമ്മക്കും അവളുടെ കൂടെ പുറത്തേക്കു പോകാൻ കുറച്ചില്ലല്ലേ… സ്കൂളിൽ നിന്നും ടീച്ചേർസ് വിളിപ്പിച്ചാൽ പോലും നിങ്ങൾ പോകാറുണ്ടോ അവളുടെ കൂടെ… എന്തിന് ഒരു ഫങ്ക്ഷനു വരുമ്പോൾ ഇവളെ നിങ്ങൾ കൂടെ കൂട്ടാറുണ്ടോ… ഇല്ല… നിന്‍റെ വയറ്റിൽ നിന്നും വന്നവൾ തന്നെയാണെന്ന് നീയും എന്‍റെ മകനും മറക്കുന്നുണ്ട്…"

 

മുത്തശ്ശന്‍ വീണ്ടും അമ്മയോട് ക്ഷോഭിച്ചു കൊണ്ട് പറഞ്ഞു.."ഇവളെ എനിക്കറിയാം..നിങ്ങളുടെ കളിയാക്കലുകൾ കേൾക്കേണ്ട എന്ന് കരുതിയാവും മണിക്കുട്ടി എന്നോട് ഈ കാര്യം പറഞ്ഞത് തന്നെ…"അമ്മയെ ഒന്നു തറപ്പിച്ചു നോക്കിക്കൊണ്ട് മുത്ത്ശ്ശന്‍ വീണ്ടും പറഞ്ഞു

 

പിന്നെ ആ സമയം കൊണ്ട് വസ്ത്രംമാറി വന്ന എന്‍റെ കൈ പിടിച്ച് മുത്തശ്ശൻ നടന്നു…ലോകം കീഴടക്കിയ സന്തോഷത്തോടെ ഞാൻ മുത്തശ്ശന്‍റെ കൂടെയിറങ്ങി…

 

"മുത്തശ്ശ… ഷാനയെ കൂട്ടണം…"

"അവൾ കരാട്ടെ പഠിക്കാനല്ലേ പോകുന്നത്… നമുക്ക് വേറെ പഠിക്കാം.. ഇവിടെ ആരും അധികം പഠിക്കാത്തത്.."

"അതെന്താ…"

"നീ വാ കയറ്…അവിടെ ചെന്നിട്ട് കണ്ടാൽ പോരെ മണിക്കുട്ടിക്ക്..."

"ഹ്മ്മ്… മതി ..."

"എന്നാൽ പോകാം…"

 

മുത്തശ്ശന്‍റെ പട്ടാളം ബുള്ളറ്റിൽ കയറി ഞങ്ങൾ ടൗണിലേക്കു പുറപ്പെട്ടു.വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാത്രമേ ടൗണിലേക്കുള്ളൂ…

ആ ബുള്ളറ്റ് നേരെ പോയി നിന്നത് ഒരു ബോക്സിങ് അക്കാഡമിയുടെ മുന്നിലാണ്…സത്യം പറഞ്ഞാൽ ഇതിനെ കുറിച്ചെനിക്ക് കേട്ടറിവ് മാത്രമേ ഉള്ളൂ…

ഒരു ചെറിയ പേടിയോടെ ഞാൻ മുത്തശ്ശന്‍റെ കയ്യിൽ പിടിച്ചു. എന്‍റെ പേടിച്ച മുഖം കണ്ടപ്പോൾ മുത്തശ്ശൻ ഒരു പുഞ്ചിരിയോടെ എന്‍റെ മുന്നില്‍ മുട്ട് കുത്തിയിരുന്നു…

 

"മണിക്കുട്ടി… നിനക്ക് പേടിയുണ്ടോ…"

 

"ആ മുത്തശ്ശാ… ഇത് ഞാൻ ടീവിയിൽ കണ്ടിട്ടുണ്ട്…"

മേലെ കാണുന്ന ബോർഡിലേക്കു വിരൽ ചൂണ്ടി ഞാന്‍ പറഞ്ഞു…

 

"ആ ഫോട്ടോ കണ്ടോ… ഗ്ലൗവിന്‍റെ… അതിട്ട് മുഖത്തു ഇടിക്കും… ഇനി ആ ഇടി കൂടി കിട്ടിയാൽ ഈ മുഖം എന്തിനാ പറ്റ മുത്തശ്ശ…"

 

"എന്‍റെ കുട്ടിയെ ഈ ലോകം മുഴുവന്‍ അറിയണം... ഈ ലോകത്ത് ഇങ്ങനെ ഒരു പെൺകുട്ടിയും ജീവിച്ചിരുന്നുവെന്ന് ചരിത്രത്തിന്‍റെ തങ്കലിപികളിൽ കോറിയിടണം... അതിനിവിടെയാണ് നല്ലത്…"എന്‍റെ നിഷ്കളങ്കമായ സംസാരം കേട്ട് ചിരിച്ചു കൊണ്ട് മുത്തശ്ശൻ എന്‍റെ കണ്ണിൽ നോക്കി പറഞ്ഞു...

 

"മറ്റുള്ള കായികയിനങ്ങൾ പോലെ തന്നെയാണ് ബോക്സിങ്ങും… മണിക്കുട്ടി കാഷ്യസ് ക്ലേ എന്ന ഒരു കറുത്ത വര്‍ഗക്കാരനെക്കുറിച്ച് കേട്ടിട്ടുണ്ടോ... നിന്നെ പോലെ നിറത്തിന്‍റെ പേരിൽ സ്വന്തം നാട്ടില്‍ നിന്ന് ഒരുപാട് കളിയാക്കലുകൾ അദ്ദേഹം കേട്ടിരുന്നു… ആ കറുത്ത വര്‍ഗക്കാരനാണ് പിന്നീട് ബോക്സിങ് റിങ്ങുകളെ അടക്കി ഭരിച്ച മുഹമ്മദലി എന്ന വിഖ്യാത ബോക്സര്‍ … നമ്മളെ കളിയാക്കുന്ന വരുടെ മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കാൻ നമ്മളായി എന്തെങ്കിലും ചെയ്യണം… ലോകം നിന്നെ ഒരുനാൾ തിരിച്ചറിയും… ഇവിടെ വേണ്ടെങ്കിൽ നമുക്ക് തിരിച്ചു പോകാം.."

 

എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് മുത്തശ്ശന്‍ വീണ്ടും പറഞ്ഞു..."വേണ്ടാ മുത്തശ്ശാ... ഞാൻ ഇവിടെ തന്നെ ചേരുന്നു…ഒന്നുമില്ലെങ്കിലും കുറച്ച് കാലം പഠിച്ചാൽ എന്നെ കളിയാക്കുന്നവരുടെ മുഖം ഇടിച്ചു പരത്താമല്ലോ…"തിരിച്ചൊരു പുഞ്ചിരി തൂകി മുത്തശ്ശന്‍റെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു...

 

അന്നു തന്നെ എന്നെ അവിടെ ചേർത്തു…തിരിച്ച് വീട്ടിലെത്തിയപ്പോൾ അച്ഛൻ കലി തുള്ളി നിൽക്കുന്നുണ്ട്. പക്ഷെ മുത്തശ്ശൻ കൂടെയുള്ളത് കൊണ്ട് തന്നെ പുലിയായി വന്നയാൾ എലിയെ പോലെ ആയി.ഒരാഴ്ച മുത്തശ്ശന്‍റെ കൂടെത്തന്നെയായിരുന്നു വരവും പോക്കും…പെട്ടന്ന് തന്നെ ഞാൻ അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു.അന്നവിടെ ആണുങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു…

 

എന്നെ ട്രെയിന്‍ ചെയ്യാനുള്ള ചുമതല എന്നേക്കാൾ അഞ്ച് വയസ്സ് കൂടുതലുള്ള അര്‍ജുന്‍ എന്നു പേരുള്ള ഒരു സീനിയർ ചേട്ടനായിരുന്നു…അര്‍ജുനേട്ടന്‍ പെട്ടെന്ന് തന്നെ എനിക്ക് നല്ലൊരു കൂട്ടുകാരനായി മാറി…വർഷങ്ങൾ വളരെ പെട്ടെന്ന് തന്നെ മുന്നോട്ടു പോയി..അതിനിടയിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒരുപാട് മെഡലുകൾ എനിക്ക് കിട്ടി…എന്നിട്ടും ഒരിക്കൽപോലും എന്‍റെ ഈ ചെറിയ വിജയങ്ങൾ എന്നെ പഴയ അവസ്ഥയിൽ നിന്നും ഒരടി പോലും മുന്നോട്ട് കൊണ്ടുപോയില്ല…

 

വീട്ടിലും നാട്ടിലും ഞാന്‍ പഠിക്കാതെ മരം കയറി നടക്കുന്നവളായി.ഇനിയും കുറച്ചുകൂടി കഠിനാധ്വാനം ചെയ്തു മുന്നോട്ട് പോയാൽ ദേശീയ ലെവലിലേക്ക് എത്താമെന്നായപ്പോളാണ് വിവാഹം എന്ന കടിഞ്ഞാൺ എന്‍റെ സ്വപനങ്ങളെ തല്ലി കെടുത്താൻ വന്നത്…

 

ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുമ്പോളായിരുന്നു വൈശാഖിന്‍റെ വിവാഹാലോചന വരുന്നത്…നഗരത്തിലെ പ്രശസ്തനായ ഒരു ക്രിമിനൽ ലോയർ…

അന്ന് അദ്ദേഹത്തിന് ഇരുപത്തിയേഴു വയസ്സ്..വളരെ പെട്ടെന്ന് വന്ന ആലോചനയായിരുന്നു അത്…എന്‍റെ ജാതകം ആരുടെയോ കയ്യിൽ നിന്നും മേടിച്ചു പൊരുത്തം നോക്കിയപ്പോൾ പത്തിൽ ഒമ്പത് പൊരുത്തം കണ്ടു. വളരെ പെട്ടെന്നു തന്നെ എന്നോടു പോലും ആലോചിക്കാതെ ഞങളുടെ വിവാഹം നടന്നു…

അദ്ദേഹത്തിന്‍റെ വിവാഹം ഒരുവട്ടം നടന്നതാണെന്നും അതിൽ ഒരു കുട്ടിയുമുണ്ടെന്നും വിവാഹം കഴിഞ്ഞു ആ വീട്ടിലേക്ക് ചെന്നു കയറിയ അന്നാണ് ഞാനറിയുന്നത്...അദ്ദേഹത്തിന്‍റെ മുൻഭാര്യ അവനെ ചതിച്ചു കാമുകനുമായി ഒളിച്ചോടിപ്പോയി…കുട്ടിയെ നോക്കുവാൻ വേണ്ടി ഒരാൾ എന്ന നിലയിലായിരുന്നു എന്നെ വിവാഹം കഴിച്ചത്…അതും അവൾ പോയി രണ്ടു വർഷത്തിന് ശേഷം...അയാൾ ഒരിക്കൽ പോലും എന്‍റെ അരികിലേക്ക് വന്നിട്ടില്ല

എന്നോടൊന്നു സംസാരിക്കാന്‍ പോലും ശ്രമിച്ചിട്ടില്ല…ഞാനും അയാളും രണ്ടു ദിക്കിലേക്ക് കുതിച്ചു പായുന്ന തീവണ്ടികളേ പോലെയായിരുന്നു…

അയാളുടെ ആറു വയസ്സുള്ള മോളെ ഞാൻ പൊന്നു പോലെ തന്നെ നോക്കി…സംസാരിക്കാൻ കഴിവില്ലാത്ത അവളുടെ ആംഗ്യ ഭാഷ ഞാൻ പഠിച്ചെടുത്തു…

എന്നും അവളോട് ഞാൻ ചിരിച്ചും കളിച്ചും വർത്തമാനം പറയും…എന്‍റെ ചിരി മറന്നു പോകാതിരിക്കാൻ അവളെന്നെ ഒരുപാട് സഹായിച്ചു...

രണ്ടുവർഷം ഞാനും വൈശാഖ്ഉം ആ വീട്ടിൽ അപരിചിതരെപോലെ ജീവിച്ചു…അയാൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടും എന്നെ ഒന്ന് സ്നേഹത്തോടെ നോക്കുക പോലും ചെയ്തില്ല…ഇനിയും അവിടെ ഇരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ്…മോൾക്ക് എട്ടു വയസ്സായപ്പോൾ ഞാൻ ആ വീട്ടില്‍ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചത്…ഞാനിറങ്ങാനായി ഒരുങ്ങിയപ്പോൾ പോലും അയാളെന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല… എന്നെ തടഞ്ഞില്ല...

എന്‍റെ പേരെങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ…ഞാൻ അവിടെത്തന്നെ നിന്നേനെ…

 

ആ ഓട്ടോയിലിരുന്ന് ഓരോന്നാലോചിച്ച് എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു.പെട്ടെന്നാ ഓട്ടോ ഒരു കുലുക്കത്തോടെ ബ്രേക്ക് ചെയ്തു നിർത്തി…ഞാൻ നോക്കിയപ്പോൾ വൈശാഖിന്‍റെ കാർ ഓട്ടോ യുടെ മുന്നിലായി നിർത്തിയിട്ടുണ്ട്…

 

"ഇറങ്ങ്… വന്നു കാറില്‍ കേറ്... "വൈശാഖ് കാറിൽ നിന്നും ഇറങ്ങി വന്ന് എന്നോട് പറഞ്ഞു…എന്തു ചെയ്യണമെന്നറിയാതെ ഞാനവിടെത്തന്നെ ഇരുന്നു…

"ഹലോ… എന്താണ് ചേട്ടായി ഇത്… യാത്ര പോകുന്ന ആളെ വഴിയിൽ തടഞ്ഞു തടഞ്ഞു നിർത്തി തട്ടി കൊണ്ട് പോകാനുള്ള പരിപാടിയാണോ…"

"എന്‍റെ പേടിച്ചിരിക്കുന്ന മുഖം കണ്ട് ഓട്ടോ ഡ്രൈവർ വൈശാഖിനോട് ചൂടായി…""മിസ്റ്റർ… ഇതെന്‍റെ ഭാര്യയാണ്… എന്നോടുള്ള പിണക്കത്തിന്‍റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങി വന്നതാണ്…"

 

"എന്താണ് പെങ്ങളെ ഇത്.. എന്തെങ്കിലും പറയുമ്പോഴേക്കും വീട്ടിൽ ഇറങ്ങിപ്പോവുകയും ചെയ്യേണ്ടത്.. പിണക്കങ്ങൾ അവിടെ തന്നെ തീർക്കണ്ടേ… പെങ്ങള് സാറിന്‍റെ കൂടെ ചെല്ലിന്ന്.. പരസ്പരം പറഞ്ഞു തീർക്കാൻ പറ്റുന്നതാണെങ്കിൽ പെട്ടെന്ന് തന്നെ തീർക്കുക.."

 

മടിയോടെയാണെങ്കിലും ഞാനാ ഓട്ടോയിൽ നിന്നും ഇറങ്ങി.വൈശാഖ് അയാൾക്ക് നേരെ 100 രൂപ നീട്ടി..പക്ഷേ ആ പണം വാങ്ങിക്കാതെ അയാൾ ഓട്ടോ ഓടിച്ചു പോയി…

 

"മണിക്കുട്ടി വാ വണ്ടിയിൽ കയറ്.."

 

ആദ്യമായിട്ടാണ് മുത്തശ്ശൻ അല്ലാത്ത ഒരാൾ എന്നെ മണിക്കുട്ടി എന്ന് വിളിക്കുന്നത്..ഞാൻ നോക്കുമ്പോള്‍ പിറകിലെ സീറ്റിൽ ഒരാൾ ഇരിപ്പുണ്ട്..

 

മുഖമെല്ലാം വീർപ്പിച്ച് ചുണ്ട് കോട്ടി ദേഷ്യത്തോടെ എന്നെ നോക്കി…അതു കണ്ടപ്പോൾ തന്നെ എനിക്ക് ചിരി വന്നു…

ഞാൻ ചിരിയടക്കിവെച്ചു വാഹനത്തിൽ കയറി…അടുത്തുള്ള ബീച്ചിലാണ് ആ വാഹനം നേരെ ചെന്നു നിന്നത്....വണ്ടി അവിടെ പാർക്ക് ചെയ്തു കുറച്ചു തണലുള്ള ഭാഗത്തേക്ക് ഞങ്ങൾ നടന്നു.അവിടെയൊന്നും മറ്റാരും തന്നെയില്ല..

 

മകൾ അവിടെയുള്ള കുട്ടികൾക്ക് കളിക്കുന്ന സാധനങ്ങളിലും മറ്റും കയറി കളിക്കാനായി ഓടി...വൈശാഖ് എന്‍റെ അടുത്ത് വന്നിരുന്നു...

 

പത്ത് മിനിറ്റോളം നേരം ഞങ്ങൾ ഒന്നും സംസാരിക്കാതെ മോളുടെ കളി മാത്രം നോക്കി നിന്നു..

 

"മണിക്കുട്ടി.."

 

അവസാനം വൈശാഖ് എന്നെ വളരെ മൃദുവായി വിളിച്ചു.....

 

എന്‍റെ ഉള്ളി ഒരു തരിപ്പ് കയറി...ഞാൻ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് നോക്കി…"നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.."ഞാനൊന്നും മിണ്ടിയില്ല..

സത്യം പറഞ്ഞാൽ ദേഷ്യം തന്നെയായിരുന്നു.. ഒരാളെ വീട്ടിൽ കൊണ്ടു വന്നശേഷം മിണ്ടാതിരിക്കുക... ഒന്നും രണ്ടും ദിവസമല്ല....

രണ്ടു കൊല്ലത്തോളം..അതിനെക്കാൾ അപമാനപ്പെടുത്തുന്ന വേറെ എന്തുണ്ട്..എന്നെ ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കിൽ...അത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ..

ഞാൻ ഒഴിഞ്ഞു മാറി കൊടുക്കുമായിരുന്നല്ലോ…ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു...

 

"നിന്നോട് അടുക്കണമെന്ന് മനസ്സിൽ തോന്നുമ്പോഴെല്ലാം എന്‍റെ മുന്നിലേക്ക് ആദ്യഭാര്യയുടെ മുഖം കയറിവരും… പിന്നെ നിന്നോട് മാത്രമല്ല… മുന്നില്‍ വരുന്ന എല്ലാ പെണ്ണുങ്ങളെ കാണുമ്പോഴും എനിക്കു ദേഷ്യം ഇരച്ചു കയറും…"ദൂരെ കടലിലേക്ക് കണ്ണുനട്ട് കൊണ്ട് വൈശാഖ് പറഞ്ഞു തുടങ്ങി...

 

"അവൾ… എനിക്ക് ആരായിരുന്നു എന്ന് നിനക്ക് അറിയുമോ…"ഇല്ലാ എന്ന രീതിയിൽ ഞാൻ തലയാട്ടി…ആരും എന്നോട് അവളെ കുറിച്ച് പറഞ്ഞിരുന്നില്ല..

എന്തെങ്കിലും അവളുടേതായി കണ്ടെത്താൻ ഞാൻ ആ വീട് മുഴുവൻ അരിച്ചു പൊറുക്കിയിരുന്നു…ഒന്നും കാണാൻ സാധിച്ചില്ല...

 

"എന്‍റെ രണ്ടു വർഷത്തെ പ്രണയം… അതായിരുന്നു അവൾ… എന്‍റെ രജനി... ഞങ്ങളുടെ കോളജിൽ വെച്ചുള്ള പരിചയം.. അവൾ ഒന്നാം വർഷ വിദ്യാർത്ഥി യായിരുന്നു… പരിചയം വളരെ വേഗത്തിൽ വളർന്നു പ്രണയവും ഒളിച്ചോട്ടവുമായി...""മോൾക്ക്.., മൂന്നു വയസുള്ളപ്പോഴായിരുന്നു.. അവളിൽ പല മാറ്റങ്ങളും ഞാൻ കാണാൻ തുടങ്ങിയത്.. എന്നോട് സംസാരിക്കാൻ പോലും വിമുഖത ഉള്ളപോലെ… മോളെ പോലും ശ്രദ്ധിക്കാതെ മുഴുവൻ സമയവും ഫോണിൽ തന്നെ… എന്നിട്ടും ഞാനവളെ സംശയിച്ചില്ല എന്നുള്ളതായിരുന്നു സത്യം…"

 

"അവളെ എനിക്ക് അത്രക്ക് ഇഷ്ട്ടമായിരുന്നെടോ..."അത് പറയുമ്പോള്‍ വൈശാഖിന്‍റെ ശബ്ദമിടറിയിരുന്നു... "ഞങ്ങളുടെ അഞ്ചാം വിവാഹ വാർഷികത്തിന് തന്നെ അവൾ എന്‍റെ കൂട്ടുകാരന്‍റെ കൂടെ ഒളിച്ചോടാൻ പദ്ധതിയിട്ടത് എന്തിനാണെന്ന് എനിക്കിന്നും അറിയില്ല… എനിക്ക് ഏറ്റവും സന്തോഷം നൽകിയ ദിവസം.. അഞ്ചു വർഷങ്ങൾക്കുള്ളിൽ അവൾ എനിക്കേറ്റവും ദുഃഖമുള്ള ദിവസം ആക്കിത്തീർത്തു…"

 

"പിന്നീടുള്ള രണ്ടു വർഷം.. ബുദ്ധിമുട്ടി തന്നെയായിരുന്നു മുന്നോട്ടുപോയത്… അവളുടെ തിരിച്ചു വരവിനായി ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങളും അമ്പലങ്ങളും പള്ളികളുമില്ല…എന്നെങ്കിലും അവൾ തിരിച്ചു വന്നിരുന്നെങ്കില്‍... അവളെ ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിച്ചേനെ… പക്ഷേ അവൾ ആ പരീക്ഷയിൽ തോറ്റ് ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു..."

 

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോ തന്നെ വൈശാഖിന്‍റെ നിയന്ത്രണം വിട്ടിരുന്നു... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അദ്ദേഹം എന്‍റെ മുന്നില്‍ തേങ്ങിക്കരഞ്ഞു...

"പിന്നീടുള്ള ദിവസങ്ങളിൽ എന്‍റെ മോളെ പോലും എനിക്ക് ശരിക്കും നോക്കാൻ സാധിച്ചില്ല… അവസാനം അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ നിന്നെ പെണ്ണുകാണാൻ വന്നതും വിവാഹം കഴിച്ചതും .."

 

ഞാനൊരു രണ്ടാം കെട്ടുകാരനാണെന്ന് നിന്‍റെ വീട്ടിൽ ആദ്യമേ പറഞ്ഞിരുന്നു… പക്ഷേ അവർ നിന്നോട് പറഞ്ഞിട്ടില്ലന്നുള്ള കാര്യം… ഞാനറിഞ്ഞില്ല … അതിന്‍റെ ആവശ്യവും അന്നേരം ഇല്ലെന്ന് തോന്നി.. എന്‍റെ മകളുടെ കൂടെ ഒരാൾ എന്നെ ആദ്യം തോന്നിയുള്ളു...""പക്ഷേ… പിന്നെ പിന്നെ രജനിയോടുള്ള പക നിന്നിൽ അടിച്ചേൽപ്പിക്കുക എന്നത് എന്‍റെ ഒരു വികാരമായി തീർന്നു ...""അവളെ ഞാൻ നിന്നിൽ കണ്ടു…""അവളോടുള്ള അടങ്ങാത്ത പക നിന്നിൽ നിന്നുമെന്നെ അകറ്റി… അതായിരുന്നു… ആ വീട്ടിൽ നീ ഉണ്ടെന്നു പോലും ഞാൻ അറിയാതെ പോയത്…"

 

ഞാൻ ചെയ്തത് മറക്കാനോ പൊറുക്കാനോ കഴിയാത്ത തെറ്റാണെന്ന് എനിക്കറിയാം… എന്നാലും… എന്‍റെ മകൾക്ക് വേണ്ടി... അല്ല… എനിക്ക് വേണ്ടി.. ഞാൻ ആദ്യമായി നിന്നോട് ചോദിക്കുന്നു .. എന്നോട് പൊറുക്കുമോ നീ…"വൈശാഖിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…,

എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…"നിനക്കെന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയാം… ഞാൻ നിന്നെ ഇതുവരെ തൊട്ടിട്ടു പോലുമില്ല.. നമുക്ക് രണ്ടുപേർക്കും നിയമപരമായി തന്നെ പിരിയാം…"

 

പെട്ടെന്ന് ഞാന്‍ വൈശാഖിന്‍റെ ചുണ്ടിലേക്ക് എന്‍റെ വിരലുകൾ വച്ചു കൊണ്ട് പറഞ്ഞു.."എന്നെ ഇതുവരെ ആരും ഇഷ്ടപ്പെട്ടിട്ടില്ല… ഈ നിറം കാരണം ഒരാളും എന്നെ പ്രണയിക്കാൻ വന്നിട്ടുമില്ല..""ആദ്യമായി നിങ്ങൾ എന്നെ കാണാൻ വന്നപ്പോൾ… സത്യം പറഞ്ഞാൽ എന്‍റെയുള്ളിൽ ചിരിയായിരുന്നു… കാരണം ഞാൻ നിങ്ങളെ ഒരിക്കലും ആഗ്രഹിക്കാൻ പാടില്ല … ഒരിക്കലും നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടില്ല എന്നെനിക്കറിയാമായിരുന്നു…"

 

"പിന്നീട് ഒരാഴ്ചക്ക് ശേഷം നിങ്ങൾക്ക് എന്നെയിഷ്ടപ്പെട്ടു എന്നു വിളിച്ചു പറഞ്ഞപ്പോൾ.. ഞാൻ ഞെട്ടിയെന്നുള്ളത് സത്യമാണ്…അത് പക്ഷേ നിങ്ങൾക്ക് വട്ടായിരിക്കുമെന്ന് കരുതിയാണ് ഞെട്ടിയത്..""പക്ഷേ വന്ന അന്ന് മുതൽ.. നിങ്ങളുടെ എന്നോടുള്ള പെരുമാറ്റം കണ്ടപ്പോൾ ഞാൻ നിങ്ങളുടെ മകളെ നോക്കുവാനുള്ള വെറും ഉപകരണം മാത്രമാണെന്ന് എനിക്ക് മനസ്സിലായിരുന്നു..."

 

"എന്നെങ്കിലുമൊരിക്കൽ നിങ്ങൾ എന്നോട് സംസാരിക്കും എന്നുള്ള പ്രതീക്ഷയിലാണ് അവിടെ രണ്ടു കൊല്ലത്തോളം ഞാൻ പിടിച്ചുനിന്നത്…""ഒരു നോട്ടം കൊണ്ടോ… ഒരു ചെറിയൊരു വാക്കുകൊണ്ടോ.. നിങ്ങൾ എന്നോട് മിണ്ടിയിരുന്നുവെങ്കിൽ എന്ന് ഒരുപാട് രാത്രികളില്‍ ഞാൻ കൊതിച്ചിട്ടുണ്ട്…"

"ഇനിയൊരിക്കലും നിങ്ങളിൽ നിന്നും അത് ഉണ്ടാവില്ല എന്ന് ഉറപ്പായപ്പോഴാണ്  ഞാനവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചത്…

" അതൊരിക്കലും എനിക്കു നിങ്ങളോടൊ മകളോടൊ ഇഷ്ടമില്ലാഞ്ഞിട്ടല്ലായിരുന്നു… ഞാൻ കാരണം നിങ്ങൾ വേദനിക്കരുത് എന്നു തോന്നി… എന്‍റെയീ നിറത്തിന്‍റെ പേരിൽ വർഷങ്ങളോളം ഒരുപാട് പേരുടെ പരിഹാസ കഥാപാത്രമായിരുന്നു ഞാൻ...."

 

"ഒരാൾ നമ്മളെ നോക്കി കറുപ്പാ.. കറുപ്പത്തി എന്ന് വിളിക്കുമ്പോൾ അത് ഞങ്ങളുടെ ഉള്ളിൽ ഉണ്ടാക്കുന്ന വേദന എത്രത്തോളമാണെന്ന് ആർക്കും അറിയില്ല…"

"എന്‍റെ ഈ നിറം തന്നെയാണോ നിങ്ങളെ എന്നിൽ നിന്നുമകറ്റുന്നത് എന്നുള്ള ചിന്ത എന്നെ കൂടുതല്‍ തളർത്തി… നിങ്ങൾ എന്നിലേക്ക് അടുക്കാതിരിക്കാൻ ഉള്ള കാരണവും അതാണെന്ന് ഞാൻ കരുതി…"

 

"അതിനാലാണ് നിങ്ങളുടെ ജീവിതത്തിൽ ഈ കറുത്ത അടയാളം ഇനി വേണ്ട എന്നുള്ള തീരുമാനമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങാൻ ഞാൻ തീരുമാനിച്ചത്…"

"ഞാൻ പ്രസവിച്ചത് അല്ലെങ്കിൽ പോലും… എന്‍റെ മകളെ വിട്ടുപിരിയാൻ.. ഞാൻ എത്രമാത്രം കല്ലാക്കി എന്നറിയുമോ ഈ ഹൃദയം…""കണ്ണിൽ നിന്നും ഊർന്നിറങ്ങുന്ന തുള്ളികൾ നിങ്ങളിൽ നിന്നും മറക്കുവാൻ എത്രമാത്രം ഞാൻ ബുദ്ധിമുട്ടി…"

വൈശാഖിന്‍റെ കണ്ണുകളിലേക്ക് നോക്കികൊണ്ടു ഞാന്‍ പറഞ്ഞു നിര്‍ത്തി.."ഇനി ഒന്നും പറയണ്ട… എനിക്ക് നിന്നെ ഇഷ്ട്ടമാണ്… നിനക്കു സ്നേഹിക്കാൻ ഉള്ള മനസ്സു മാത്രമേ ഉള്ളൂ എന്ന് എനിക്ക് ഇപ്പോഴറിയാം…"വൈശാഖ് കൈ എന്‍റെ തോളിലൂടെയിട്ട് എന്നെ ചേർത്തിരുത്തി മറ്റേ കൈകൊണ്ടു എന്‍റെ കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...

കുറച്ച് ദിവസങ്ങൾക്കു ശേഷം.."നിന്‍റെ ഡ്രീം നീ പൂർത്തിയാക്കണം…"ജോലി കഴിഞ്ഞ് വീട്ടിലേക് തിരിച്ചെത്തിയ വൈശാഖ് എന്‍റെ കയ്യിൽ കുറച്ച് സാധനങ്ങൾ തന്നു കൊണ്ട് പറഞ്ഞു…" നിന്‍റെ വിജയത്തിൽ നിന്‍റെ ഉയർച്ച കണ്ട് എനിക്ക് സന്തോഷിക്കണം… മറ്റുള്ളവർ ഞാൻ നിന്‍റെ ഭർത്താവ് ആണെന്നു നിന്നിലൂടെ അറിയണം.. നീ എന്‍റെ ഭാര്യയാണെന്ന് അറിയുന്നത് പോലെ..."എന്നെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു കൊണ്ട് വൈശാഖ് എന്‍റെ കണ്ണുകളിലേക്ക് പ്രേമപൂര്‍വം നോക്കി...

കുറച്ചു മാസങ്ങൾക്കു ശേഷം…

 

ടോക്കിയോ ഒളിമ്പിക്സ് വുമൺസ് ബോക്സിങ് ഫൈനൽ വേദി...റഷ്യയും ഇന്ത്യയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ...മത്സരം നടക്കുവാനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു…ഇന്ത്യയെ പ്രതിനിധീകരിച്ച് ഞാനാണ് മത്സരിക്കുന്നത്.ഫൈനൽ മത്സരം തുടങ്ങുവാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു..

ഇന്ത്യ മുഴുവൻ ഇന്നത്തെ ചർച്ചാവിഷയം എന്‍റെ പേര് മാത്രമായിരുന്നു..

ലക്ഷ്മി…

ഇന്ത്യയുടെ ഇരുണ്ട സുന്ദരി ഒളിംപിക്സ് സ്വർണ്ണത്തിൽ മുത്തമിടുന്നത് കാണാൻ വേണ്ടി മാത്രം ജനങ്ങൾ ടീവിയുടെ മുന്നിൽ ചുരുണ്ടു കൂടി ഇരുന്നു...

 

അന്നൊരു നാൾ…മുത്തശ്ശൻ എന്‍റെ മുഖത്തുനോക്കി പറഞ്ഞ കാര്യം…എന്നെ ഒരിക്കൽ പോലും അംഗീകരിക്കാത്തവർ.. ഇന്നെന്‍റെ പേരിൽ അഭിമാനം കൊള്ളുന്നു…ഞാൻ അവരുടെ അനിയത്തിയാണെന്ന് വീമ്പിളക്കുന്നു…ഞാനാണ് അവളെ ബോക്സിങ് ലേക്ക് പിടിച്ചു കൊണ്ടു വന്നതെന്ന് അച്ഛൻ ലൈവ് ന്യൂസിൽ പറഞ്ഞപ്പോൾ...എന്‍റെ മുത്തശ്ശൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കയ്യിലുള്ള ഇരട്ടക്കുഴൽ തോക്ക് വച്ചു അച്ഛന്‍റെ നെഞ്ചിൻ കൂട് അടിച്ചു തകര്‍ക്കുന്ന സീനാലോചിച്ചു ഞാന്‍ പൊട്ടിച്ചിരിച്ചു...

 

എന്നിട്ടും ഇവര്‍ക്ക് ഞാനിപ്പോഴും കറുത്തിട്ടാണ്…വെളുത്ത നിറമുള്ളവര്‍ ഇന്ത്യയുടെ പുത്രിയും സുന്ദരിയുമായപ്പോള്‍...എത്ര ഉയരത്തില്‍ ചെന്നു ചേര്‍ന്നാലും....എന്തൊക്കെ നേടിയാലും....കറുത്ത നിറമുള്ളവര്‍ ഇന്ത്യയുടെ കറുത്ത പുത്രിയും ഇരുണ്ട സുന്ദരിയും…ഓരോന്നാലോചിച്ചു ഞാന്‍ കൈകളിൽ ബാന്‍റേജ് ചുറ്റുമ്പോൾ…കുറച്ച് മാറി അപ്പുറമുള്ള ഗ്ലാസിൽ കൂടി വൈശാഖ് നോക്കുന്നുണ്ട്…വൈശാഖിന്‍റെ ഒക്കത്തുള്ള ഞങ്ങളുടെ രണ്ട് വയസുള്ള മകനെ അമ്മയെ ചൂണ്ടി കാണിച്ചു കൊടുക്കുന്നു…എന്‍റെ മകൾ എനിക്കു നേരെ കൈ വീശി കാണിക്കുന്നുണ്ട്…

ഞാൻ അവർക്ക് മൂന്നു പേർക്ക് നേരെയും കൈ വീശി കാണിച്ചു കൊണ്ട്…ഹെൽമെറ്റ്‌ ധരിച്ചു…പിന്നെ കൈകളിൽ ബോക്സിങ് ഗ്ലൗസും…മത്സരം തുടങ്ങുവാനുള്ള മണി മുഴങ്ങിയപ്പോൾ കൈകൾ രണ്ടും കൂട്ടി മുട്ടിച്ചു കൊണ്ടു റിങ്ങിലേക് നടന്നു…

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com