ADVERTISEMENT

ആതുരസേവന രംഗത്ത് ലോകത്തിന്റെ മനസ്സിൽ മലയാളി വനിതകൾക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. അവരുടെ സേവന സന്നദ്ധതയും ത്യാഗമനോഭാവവും പല രാജ്യങ്ങളും പ്രകീർത്തിക്കാറുണ്ട്.

കേവലം ഒരു ജോലിക്കപ്പുറം തങ്ങളുടെ മുന്നിലെത്തുന്നവരെ പരിചരിക്കുന്നതിൽ അവർ കാണിക്കുന്ന കരുണാർദ്രമായ മനസ്സ് അവർക്ക് ലഭിച്ചത് അവർ ജനിച്ചു വളർന്ന നാടിന്റെ നന്മകളിൽ കൂടിയാണ്. അതുകൊണ്ട് കൂടിയാണ് ലോകത്തിന്റെ ഏതുഭാഗത്ത് ജോലി ചെയ്യേണ്ടി വന്നാലും തങ്ങളുടെ പൈതൃകത്തിനെയും സംസ്കാരത്തിനെയും ഇനിയും അറ്റ് പോകാത്ത ഓർമകളെയും അവർ ഹൃദയത്തിൽ പേറി നടക്കുന്നതും ആഘോഷങ്ങളെയും ഉത്സവങ്ങളെയും നാട്ടിലെക്കാളും ഭംഗിയായി ആഘോഷിക്കുന്നതും. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങി രാജ്യങ്ങളിൽ നഴ്സിങ് ജോലി ചെയ്യുന്ന മലയാളി വനിതകൾ ഔദ്യോഗിക രംഗത്ത് നിരവധി ഉയർന്ന മേഖലകളിലേക്ക് എത്തിച്ചേർന്നവരുണ്ട്. ജോലിക്കൊപ്പം എഴുത്തിന്റെ മേഖലയിലും കഴിവ് തെളിയിച്ച വനിതകൾ ചുരുക്കമാണ്. എന്നാൽ തന്റെ പഴയകാല ഓർമ്മകളെ മനോഹരമായ കുറിപ്പുകളാക്കി 'അത് ഞങ്ങളിങ്ങനാണ് ഭായ്' എന്ന പേരിൽ പുസ്തക പ്രസാധനം ചെയ്തിരിക്കുന്നു മലയാളിയായ നഴ്സ് നിഫി റഷീദ്.

എർണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് ജനിച്ച നിഫി ഇപ്പോൾ ആസ്ട്രേലിയയിലെ ഓറഞ്ചിൽ നഴ്സായി ജോലി ചെയ്യുന്നു. ഗ്രാമീണ ജീവിതവും മതേതര കേരളീയ സമൂഹവും അതിന്റെ എല്ലാ നന്മകളും, ഇല്ലായ്മകളും വല്ലായ്മകളും ഒത്തുചേരുന്ന നാൾവഴികളും എല്ലാം തന്നെ തന്റെ ഗ്രാമ്യമായ ശൈലിയിൽ ഇതൾ വിരിയുന്നു നിഫിയുടെ ഓർമക്കുറിപ്പുകളിലൂടെ. ഇത് നർമ്മവും, കണ്ണീരും, സുഖവും, ദുഃഖവും എല്ലാം കലർന്നു വായനക്കാരിൽ ഒരു ആന്തലയി മാറുന്നു. നഴ്സായുള്ള ജീവിതത്തിനിടയിൽ തനിക്ക് പരിചരിക്കേണ്ടി വന്ന ചിലരെക്കുറിച്ചുള്ള ഓർമകൾ മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളത, തിരിച്ചറിവുകൾ അതിനപ്പുറം കാരുണ്യത്തിന്റെതായ ഒരു തലം എല്ലാം ഈ എഴുത്തുകളിൽ കാണാൻ കഴിയും. എന്നാൽ ഇത് ഒരു മലയാളി നഴ്സിന്റെ മാത്രം അനുഭവമല്ല മറിച്ച് ഒരായിരം നഴ്സുമാരുടെ ജീവിതത്തിനെ തഴുകി കടന്നുപോയ അനുഭവങ്ങളുടെ നേർസാക്ഷ്യം കൂടിയാവുന്നു ഈ പുസ്തകം.

എന്തിനും ഏതിനും ജാതിയുടേയും മതത്തിന്റെയും സാമ്പത്തിന്റെയും പല കള്ളികളിലൂടെ പകുക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്ന കേരളീയ ജീവിതത്തിന്റെ ഒരു ചെറിയ പരിച്ഛേദം തന്നെ പല വിദേശ രാജ്യങ്ങളിലെ മലയാളി സമൂഹത്തിലും കാണാൻ സാധിക്കും. സഹായം ആവശ്യമുള്ളപ്പോൾ മതേതരത്വം പറയുകയും എന്നാൽ കാര്യ കഴിഞ്ഞാൽ തന്റെ മതം വലുതാവുകയും ചെയ്യുന്ന കാലത്ത്, കടന്നുപോയ കാലത്തിന്റെ നന്മകളും, തന്റെ ജീവിതത്തിലൂടെ കടന്നുപോയ പലരും  തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നും അതാണ് തന്നെ നല്ല നിലയിൽ എത്തിക്കാൻ കാരണമായത് എന്നും  ഉള്ള തിരിച്ചറിവാണ് ഈ പുസ്തകം വായിക്കുമ്പോൾ പലർക്കും ഉണ്ടാവുന്നത്. 

ഈ പുസ്തകം ആമസോണിൽ ലഭ്യമാണ്. ഇതിന്റെ വിൽപനയിൽ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുള്ള തീരുമാനത്തിലാണ് നിഫിയും ഭർത്താവ് റഷീദും. വായനപ്പുര പബ്ലിക്കേഷൻ ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com