ADVERTISEMENT

രണ്ടു കുട്ടികളുടെ പശ്ചാത്തലത്തിൽ, പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനും സമൂഹനന്മകളും മഹാമാരിയുടെ ഭീതിയും ആവോളം നിറച്ച പുസ്‌തകം. ഒരു മലയാളി കുടുംബത്തിന്റെ പ്രവാസ ജീവിതവും അതിന്റെ കയറ്റിറക്കങ്ങളും ഒപ്പം ബാലമനസ്സുകളുടെ ചിന്തകളും പ്രധിപാദിക്കുവാൻ നടത്തുന്ന ശ്രമമാണ് രാജേഷ് ചിത്തിര എഴുതിയ ആദി & ആത്മ എന്ന ചെറുനോവൽ.

 

പതിനാലു വയസ്സുള്ള ആദി തന്റെ അവധിക്കാലം പപ്പയോടൊപ്പം ചെലവഴിക്കുവാൻ ദുബായിലേക്ക് യാത്രയാകാൻ വിമാനത്താവളത്തിൽ ഇരിയ്ക്കുന്ന രംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്.  നോവലിന്റെ തുടക്കം മുതൽ അവസാനം വരെ ആദിയുടെ പറച്ചിലുകളും കുറിപ്പുകളും ചിന്തകളും ഒക്കെ ഇഴചേർന്ന് ഒരു ബാലസാഹിത്യകൃതിയുടെ മനോഹാരിതയോടെ മെനയപ്പെട്ട പദവിന്യാസമാണ്. വിമാനത്താവളത്തിൽ ഇരുന്ന് അവൻ കഴിഞ്ഞകാലത്തേക്ക് കണ്ണോടിക്കുന്നു. പപ്പയും അമ്മയും അനുജത്തി ആത്മയും ഒരുമിച്ച് ദുബായിൽ വർങ്ങളോളം ജീവിച്ചത്, അവിടെ പഠിച്ചത്, അനുഭവിച്ചത് അങ്ങനെ ഒത്തിരിയൊത്തിരി ഓർമ്മകൾ. അതെല്ലാം ചെറിയ ചെറിയ അധ്യായങ്ങളായി വിടരുകയാണ് പുസ്തകത്തിൽ.

 

ഒരു വ്യാഴാഴ്‌ച വൈകുന്നേരം വീക്കെൻഡ് ആഘോഷിക്കുവാൻ പുറത്തേക്ക് പോകുന്ന ആദിയുടെ കുടുംബം ഭക്ഷണത്തിന് ഇരിക്കുമ്പോളാണ് നടുക്കുന്ന ആ സത്യം അറിയുന്നത്.  ആറുമാസം കഴിഞ്ഞാൽ പപ്പാ ഇപ്പോൾ ജോലിചെയ്യുന്ന കമ്പനിയിൽ നിന്നും പോകേണ്ടിവരും, ആ വാർത്ത കേട്ട് അമ്മയും ആദിയും ആത്മയും ദുഃഖിതരാകുന്നു.  നാട്ടിലേക്ക്  അപ്രതീക്ഷിതമായി പറിച്ചുനടീൽ ഉണ്ടാക്കുന്ന ഷോക്കിലും യാഥാർഥ്യത്തെ ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ അമ്മയും മക്കളും മുന്നോട്ട് പോകുന്നു. തങ്ങളുടെ ഫ്ലാറ്റിൽ വർഷങ്ങളായി താലോലിച്ച് വളർത്തുന്ന ചെടികളും പക്ഷികളും ചെറുജീവികളും മീനുകളും ഒക്കെ കുട്ടികളെ  വ്യാകുലചിത്തരാക്കുന്നു.  എന്നാൽ ആദിയും ആത്മയും സമചിത്തത വീണ്ടെടുത്ത് നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും അതിനുള്ള പദ്ധതികൾ ഒന്നൊന്നായി തുടങ്ങുകയും ചെയ്യുന്നു.  ദുബായിൽ ഇതുവരെ കാണാത്തതും അറിയാത്തതുമായ സ്ഥലങ്ങളിൽ പോവുകയും നാട്ടിൽ ചെന്നശേഷം ചെയ്യേണ്ടത് ആലോചിക്കുകയും ഇനിയുള്ള ചുരുക്കം ദിവസങ്ങളിൽ സന്തോഷത്തോടെ കഴിയുവാനും അവർ തീരുമാനിക്കുന്നു. ചെയ്യേണ്ട കാര്യങ്ങൾക്കായി ആദി ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കുകയാണ്. അതിലെ ആദ്യ ഐറ്റം നാട്ടിൽ ചെന്നാൽ ദുബായിലെ ബാൽക്കണിയിൽ ഉള്ളതിനേക്കാൾ മനോഹരമായ പൂന്തോട്ടം, ചെടികളും പൂക്കളും, കൃഷിത്തോട്ടം ഒക്കെ നിർമ്മിക്കുക എന്നതുതന്നെ. 

 

ഈ നോവലിൽ കുറെയേറെ കിളികളും പൂക്കളും ജീവജാലങ്ങളും കടന്നുവരുന്നുണ്ട്. അവയുടെ പ്രത്യേകതകളും വിവരണങ്ങളും ജീവിത രീതികളും വായനയോടൊപ്പം കൗതുകവും അറിവും പകർന്നു തരുന്നുണ്ട്.  മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന പാഠങ്ങൾ എന്നവണ്ണം കുട്ടികൾക്ക് ഇവയൊക്കെ ഉപകാരപ്രദമാകും.  അതിവേഗം വളരുന്ന ദുബായ് പോലെ ഒരു നഗരവും അതിൻറെ പ്രത്യേകതകളും ലളിതമായി വിവരിക്കുന്നത് രസകരവും വിജ്ഞാനപ്രദവുമാണ്.  ചുരുക്കം വാക്കുകളിൽ വലിയ വിവരങ്ങൾ നിറയുന്ന അധ്യായങ്ങൾ.  

 

പീതാംബരൻ എന്ന കാനറി പക്ഷി,  പിങ്കി എന്ന ഹാംസ്റ്റർ, ഗോൾഡ് ഫിഷുകൾ, റാസ്‌ അൽ ഖോറിലെ ദേശാടനപക്ഷികൾ, ദുബായിലെ പൂച്ചകൾ, കാലാവസ്ഥ, ജീവിതരീതികൾ, ദുബായ് ഫ്രേം, വിവിധതരം ഭക്ഷണ പാനീയങ്ങൾ, മിയോവാക്കി വനം, കണ്ടൽക്കാടുകൾ, ചിപ്പി എന്നിങ്ങനെ ദുബായ് നഗരത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും കഥയിൽ നിറഞ്ഞുനിൽക്കുന്നു.  

 

മുൻനിശ്ചയപ്രകാരം ദുബായിലെ കുറെയേറെ സ്ഥലങ്ങൾ ആദിയും ആത്മയും കാണുകയും നോട്ടുബുക്കിൽ കുറിക്കുകയും ചെയ്ത് വീട്ടിൽ നിന്ന് ഒഴിവാക്കേണ്ടത് ഒക്കെ ഒഴിവാക്കി അമ്മയോടൊപ്പം നാട്ടിലേക്ക് ചേക്കേറുന്നു.  നാടിൻറെ പച്ചപ്പും ജീവിതരീതികളും രസകരമായ അനുഭവങ്ങളും മുന്നോട്ടുള്ള കഥയെ നയിക്കുന്നു.  ആറുമാസത്തിന് ശേഷം മുൻപ് പ്ലാൻ ചെയ്തപോലെ ആദിയുടെ പപ്പയ്ക്ക് നാട്ടിലേക്ക് വരാൻ കഴിയുന്നില്ല. അതിനാൽ ആദിയും അമ്മയും ആത്മയും അവധിക്കാലം ദുബായിലേക്ക് പോകാൻ പദ്ധതിയിടുന്നു.  പക്ഷെ അമ്മയ്ക്ക് സുഖമില്ലതെ ആയതിനാൽ ആദി ആദ്യം ഒറ്റയ്ക്ക് ദുബായിലേക്ക് പോകുവാനും അമ്മയും ആത്മയും ഉടൻതന്നെ ദുബായിൽ വരുവാനും തീരുമാനമാകുന്നു. അങ്ങനെ ദുബായിലേക്ക് പോകുവാൻ വിമാനത്താവളത്തിൽ ഇരുന്നാണ് ആദി തുടക്കം മുതൽ ഈ നോവലിൻറെ നല്ലൊരു ഭാഗവും പറയുന്നത്.

 

ദുബായിൽ എത്തിയശേഷം ലോകം മുഴുവൻ പിടിമുറുക്കിയ കൊറോണ എന്ന മഹാമാരി ആദിയേയും പപ്പയെയും ആകെ മാറ്റിമറിക്കുന്നു.  ഐസൊലേഷനിലും ക്വാറന്റയിനിലും കഴിയേണ്ടിവരുന്ന ദൗർഭാഗം വായനയെ അതുവരെ നടത്തിയിരുന്ന പാതയിൽ നിന്ന് മറ്റൊരു വഴിയേ നടത്തുന്നു. മരണവും ജീവനും തമ്മിലുള്ള പിടിച്ചിൽ, അതിൻറെ അനുഭവങ്ങൾ, ഒറ്റപ്പെടലുകൾ ഒക്കെ കഥയിൽ നിറയുന്നു.

 

കൊറോണയുടെ റിസൾട്ട് കാത്ത് പ്രതീക്ഷയോടെ കഴിയുന്ന ആദിയും അവൻറെ പപ്പയെയും അവതരിപ്പിച്ച് ആദി & ആത്മ എന്ന നോവലിന്റെ അവസാന അധ്യായത്തിന് തിരശീല വീഴുമ്പോൾ ഒരുപാട് വിവരങ്ങൾ നിറഞ്ഞ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചെറു പുസ്തകമായി.  ദുബായ് എന്ന രാജ്യത്തെപ്പറ്റി ഏകദേശം നല്ലൊരു ചിത്രം ഈ നോവലിൽ വരച്ചിടുവാൻ രാജേഷ് ചിത്തിര ശ്രമം നടത്തിയിരിക്കുന്നു.  ഈ നഗരത്തിൽ ദീർഘകാലം ജീവിച്ച അനുഭവങ്ങൾ ക്യാൻവാസിൽ വരയ്ക്കുന്ന ചിത്രം പോലെ കഥാകാരൻ വരയ്ക്കുന്നുണ്ട്.  ലെനിൻ പോൾ വരച്ചിരിക്കുന്ന ചിത്രങ്ങൾ പുസ്തകത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നു.

 

ലോഗോസ് ബുക്‌സ് ആണ് പ്രസാധകർ.  108 പേജുകളുള്ള പുസ്തകത്തിന്റെ വില 130 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com