മൂന്ന് ഹൈക്കു കഥകൾ
Mail This Article
ഒന്ന്
ഷെയർ ചാറ്റിലെ അപരിചിതർക്ക് വേണ്ടിയുള്ള ചാറ്റ് റൂമിൽ കയറി ‘ബി’ എന്നയച്ചപ്പോൾ പതിവിൽ നിന്നും വിപരീതമായി ‘ജി’എന്ന മറുപടി വന്നു. ‘ജി’ ഫോർ ഗേൾ ആണെന്ന തെറ്റിദ്ധാരണ ഒഴിവാക്കാനായി അദ്ദേഹം ‘ജി’ ഫോർ ഗാന്ധിയെന്ന് എഴുതിയയച്ചു. രാജാവ് കണ്ട ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായതിലുള്ള സന്തോഷത്തോടെ ഗാന്ധിജിയോട് ചില ചോദ്യങ്ങളെറിഞ്ഞു.
ഭക്ഷണം, വസ്ത്രം, വിശ്വാസം, ഭരണം... എല്ലാത്തിനുമൊടുവിൽ സ്വന്തം രാജ്യത്തെ കുറിച്ചും ജന്മ നാടിനെ കുറിച്ചും ഓർത്ത് ഇപ്പോൾ ദുഃഖിക്കാറില്ലന്നും മറിച്ചു ഈ രാജ്യത്തിനു വേണ്ടിയാണല്ലോ ഞാൻ പൊരുതിയത് എന്നതിൽ കുറ്റബോധം ഉണ്ടന്നും ഗാന്ധിജി പറഞ്ഞു. അവസാനം ടേൺ ഓഫ് ആക്കുന്നതിനു മുൻപ് അദ്ദേഹമൊരു ചോദ്യം ഇങ്ങോട്ട് ചോദിച്ചു. ഇന്ത്യൻ കറൻസിയിൽ നിന്നും തന്റെ ഫോട്ടോ ഒഴിവാക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന്.
അറിയാവുന്ന ആരെങ്കിലും ഉണ്ടങ്കിലൊന്ന് അദ്ദേഹത്തെ സഹായിക്കാമോ?
രണ്ട്
എതിർപാർട്ടിയുടെ കണക്കിനോട് ടാലിയാക്കാൻ, കാലനെ തടഞ്ഞുനിർത്തി ഐസിയുവിന്റെ അകത്തേക്ക് കയറിവന്ന രാഷ്ട്രീയ ഗുണ്ട എന്നോട് ചോദിച്ചു:
‘നിങ്ങൾക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്. 1. കാലന് കീഴടങ്ങിയുള്ള സാധാരണ മരണം; അതിന് ആറാം പേജിലെ ചരമ കോളത്തിൽ സാധാരണ വാർത്താ പ്രാധാന്യം മാത്രം. ഓപ്ഷൻ 2. ഞങ്ങളോട് സഹകരിച്ചാൽ ആദ്യ പേജിൽ ഫോട്ടോ സഹിതം കൊലപാതക വാർത്ത. ഏത് വേണം’
ഒന്നാം പേജിലെ ഫോട്ടോ സഹിതമുള്ള വാർത്ത തെരഞ്ഞെടുക്കാതിരിക്കാൻ എനിക്കു മറ്റൊരു കാരണമുണ്ടായിരുന്നില്ല.
മൂന്ന്
രാവിലെ ഫോൺ താഴെ വീണു ഉപയോഗിക്കാൻ പറ്റാത്തവണ്ണം തകർന്ന് പോയി. ഇന്നെനിക്ക് ഫുഡ് ഡെലിവറി ആപ്പ് തുറക്കാനാവില്ല, അമ്മയുടെ നമ്പറൊന്നു പറഞ്ഞു തരാമോ? ഇന്നെന്തൊക്കെയാണ് പ്രധാന വാർത്തകൾ? ഇന്നത്തെ പെട്രോൾ വിലയൊന്നു അപ്ഡേറ്റ് ചെയ്യാമോ? ഗൂഗിൾ പേ ചെയ്യാനാവില്ലന്നറിയാമല്ലോ, ചില്ലറയുണ്ടാകുമോ 200 രൂപയെടുക്കാൻ?
ഇന്നിനി, ബിവറേജിന്റെ ക്യൂവിൽ എത്ര നേരം നിക്കേണ്ടി വരുമെന്ന് ആർക്കറിയാം.