ഇബ്രാഹിം ചെർക്കളയുടെ പ്രവാസം കാലം ഓർമ്മ – വായനാനുഭവം
Mail This Article
ഓരോ കാറ്റിലും മാഞ്ഞുപോകുന്ന അടയാളങ്ങൾ. മാഞ്ഞു പോകാത്തവണ്ണം പ്രവാസത്തിന്റെ അടയാളങ്ങളെ കോറിയിടുകയാണ് 'പ്രവാസം കാലം ഓർമ്മ' എന്ന തന്റെ പുസ്തകത്തിലൂടെ എഴുത്തുകാരൻ ഇബ്രാഹിം ചെർക്കള. നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന എഴുത്തുകാരൻ ജീവിത സ്വപ്നങ്ങൾക്കു വർണങ്ങൾ ചാലിക്കാൻ ഒരു കടയുടെ വീസയിൽ ഗൾഫിലെത്തി ചേരുകയാണ്. പക്ഷെ അവിടെ ജോലി ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ജീവിതയാത്രയിൽ ഒട്ടും പ്രതീക്ഷിക്കാത്ത അനിശ്ചിതത്വങ്ങൾ ഗ്രന്ഥകാരനെ തേടി എത്തുകയാണ്. ഗൾഫിലെ തൊഴിൽ മേഖലകളുടെ സങ്കീർണ്ണതകൾ, മേന്മകൾ, ന്യൂനതകൾ അങ്ങനെ താൻ കടന്നു പോയ ജീവിതത്തിന്റെ വഴികളെ ഈ പുസ്തകത്തിലൂടെ കോറിയിടുകയാണ് ഗ്രന്ഥകാരൻ ചെയ്യുന്നത്.
ഒരു കാലത്തെ പ്രവാസിയുടെ ഇടത്താവളമായിരുന്ന,ബോംബെ എന്ന മഹാ നഗരത്തിന്റെ തിളക്കമാർന്ന ദീപശോഭയ്ക്കു പിന്നിലെ വിസ്മരിക്കപ്പെടുന്ന കറുത്തപൊട്ടുകളെ എഴുത്തുകാരൻ തുറന്നു കാട്ടുമ്പോൾ പകർച്ച വ്യാധികളുടെ പേക്കോലങ്ങളായ യാചകരും, ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ശരീരം വിൽക്കുന്ന പെണ്ണുങ്ങളും ഉയിർത്തെഴുന്നേൽക്കുകയാണ് ഇതിലെ വരികളിലൂടെ.
പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാൻ ഉറച്ചു, അവസാനം കാറു കഴുകുന്ന ജോലി മുതൽ അത്തർ നിറയ്ക്കുന്ന ജോലി വരെ അങ്ങനെ പല ജോലികളിൽ ഏർപ്പെടുന്നു എഴുത്തുകാരൻ. അവകാശ ബോധം ഉള്ള ജീവനക്കാരന്റെ പ്രതികരണങ്ങളും, അനീതികൾക്കെതിരെ ഉള്ള സാധാരണക്കാരന്റെ ആത്മരോഷങ്ങളും എഴുത്തിൽ പലയിടത്തും പ്രതിഫലിക്കുന്നുണ്ട്. പ്രവാസത്തിന്റെ വേദനകൾക്കിടയിലും കണ്ടുമുട്ടുന്ന ചില മനുഷ്യർ നാട്ടുകാർ, കൂട്ടുകാർ അങ്ങനെ നന്മയുടെ ചില മുഖങ്ങൾ പ്രകാശം പരത്തുന്നുണ്ട് വായനക്കിടയിൽ.
ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ തലച്ചോറും മനസ്സും പതഞ്ഞുരുകുമ്പോൾ ഓരോ പ്രവാസിയും ജ്വലിക്കുന്ന അഗ്നികുണ്ഡങ്ങളായി മാറുന്നു എന്ന് എഴുതിവെക്കുമ്പോൾ…… പ്രവാസിയുടെ ഒറ്റപെടലിന്റെയും കണ്ണീരിന്റെയും കഥകൾ പറയുമ്പോൾ തന്നെ, പ്രവാസികൾ എന്നും കറവപ്പശുക്കളായിരുന്നു എന്ന യാഥാർത്ഥ്യത്തിലേക്ക്കൂടി ഗ്രന്ഥകാരൻ വിരൽ ചൂണ്ടുകയാണ്.
ആതിഥ്യമരുളിയ നാടിന്റെ ഓരോ സ്പന്ധനങ്ങളും, പ്രതിഫലനങ്ങളും കൃത്യതയോടെ ചേർത്ത് ഒരു നാടിന്റെ ചരിത്രം കൂടെ അവകാശപെടുന്നുണ്ട് ഈ പുസ്തകം. പ്രിയപ്പെട്ട ബാപ്പ മരിച്ചപ്പോഴും ഉമ്മ മരിച്ചപ്പോഴും മയ്യത്തു കാണാൻ നാട്ടിലെത്താനാകാതെ ദുഃഖത്തിൽ മുങ്ങിത്താഴാൻ വിധിക്കപെട്ട എഴുത്തുകാരന്റെ സങ്കടം വായനക്കാരന്റെതു കൂടിയായി മാറുന്നു.
ഗൾഫിൽ വെച്ച് മരണപ്പെടുന്ന കുഞ്ഞബ്ദുള്ള മുസലിയാരുടെ മരണത്തെ വിവരിക്കുന്ന സന്ദർഭം വളരെ വേദന ജനിപ്പിക്കുന്നതാണ്.പഴയ കാലത്തു മരണം സംഭവിച്ചാൽ അവിടെ തന്നെ ഏതെങ്കിലും ശ്‌മശാനത്തിൽ അടക്കം ചെയ്യുകയാണ് പതിവ്."നാഥാ ആരും തുണയില്ലാത്ത ഈ മരുഭൂമിയിൽ മരണം സംഭവിക്കല്ലേ"എഴുത്തുകാരന്റെ ഈ പ്രാർത്ഥനക്കൊപ്പം, നോവിനൊപ്പം വായനക്കാരനും അലിഞ്ഞില്ലാതാവുകയാണ്.
പ്രവാസം അവസാനിപ്പിച്ച് എഴുത്തുകാരൻ മടങ്ങുന്ന കാഴ്ച ഓരോ പ്രവാസിയുടെയും നൊമ്പരമായി മാറുകയാണ്.“ദൂരെ മരുഭൂമിയിലേക്ക് മാത്രം നോക്കി നിന്നു. മുഖം മണൽത്തരികളിൽ ചേർത്തു ചുട്ടുപൊള്ളുന്നു”. മരുഭൂമിയെ മതിവരുവോളം ചുംബിച്ചു.പിന്നെ കമിഴ്ന്നു കിടന്നു കെട്ടിപ്പുണർന്നു.
വളരെ ലളിതമായ ഭാഷയിൽ എന്നാൽ മനസ്സിൽ നിന്ന് മായാത്ത രീതിയിൽ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളെ, സങ്കീർണതകളെ വായനക്കാരനിലേക്കു എത്തിക്കാൻ പ്രവാസം കാലം ഓർമ്മ എന്ന പുസ്തകത്തിലൂടെ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.
മെലിൻഡ ബുക്ക്സ്
വില 180 രൂപ