ADVERTISEMENT

75ന്റെ തികവിൽ സ്വതന്ത്ര ഭാരതത്തിന്‍റെ ചിറകുകൾ സ്വാഭിമാനത്തോടെ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഉയരങ്ങളിലേക്കു ഉയരുമ്പോൾ അഭിമാനം കൊള്ളാത്ത ഭാരതീയനുണ്ടാവുകയില്ല . ആത്മാഭിമാനത്തോടെ ഏതൊരു ഭാരതീയനും തലയുയർത്തി നിൽക്കുവാൻ കഴിയുന്ന ഒരു നിമിഷമാണു സമാഗതമായിരിക്കുന്നത് .

75വർഷങ്ങൾക്കു മുൻപേ 1947 ഓഗസ്റ്റ് 15ന് അർധരാത്രിയിൽ ഡൽഹിയിലെ റെഡ്‌ഫോർട്ടിനു മുൻപിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു ഉയർത്തിയ അശോക ചക്രമേറിയ ത്രിവർണ പതാക പാറിപറന്നപ്പോൾ പുളകം കൊള്ളാത്ത ഒരു ഭാരതീയൻ പോലും ഉണ്ടാകില്ല. ആയിരങ്ങൾ ജീവൻ നൽകി, അടിയുടെ, ഇടിയുടെ, വെടിയുടെ, പട്ടാള ബയണറ്റുകളുടെ കുന്ത മുനകൾ തുളച്ചു കയറിയ ആഴമേറിയ മുറിവുകളിലൂടെ ഒലിച്ചിറങ്ങിയ രക്തത്തിലൂടെ , ജയിലറകളിൽ അടച്ചു പൂട്ടപ്പെട്ട ആയിരങ്ങളുടെ രോദനത്തിന്‍റെ, ഗില്ലറ്റുകൾക്കുള്ളിൽ തലയറ്റു പോയ ജീവനുകളിലൂടെ  ആർത്തു  വിളിക്കപ്പെട്ട, ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും  ത്യാഗത്തിന്‍റെയും ലക്ഷ്യബോധത്തിന്റെയും കർമഫലമായി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വെള്ളി കതിരുകളോരോ ഭാരതീയനെയും പുൽകിയ നിമിഷങ്ങളുടെ 76–ാം ജന്മദിനം ആഗതമായിരിക്കുന്നു .

അഹിംസയിലൂടെയും നിരായുധനായി മരണം വരെ നിരാഹാര സമരമെന്ന സ്വയം ശിക്ഷയിലൂടെയും ത്യാഗത്തിന്‍റെ വജ്രായുധവുമായി, ലോകത്തിലാദ്യമായി,  സൂര്യനസ്തമിക്കാത്ത സാമ്രാജിത്വ ശക്തിയായ ബ്രിട്ടീഷ് ഭരണത്തെ കീഴ്പ്പെടുത്താൻ, കഴിഞ്ഞ ഏക രാജ്യമാണല്ലോ ഭാരതം.  അടർക്കളത്തിൽ അർധ നഗ്നനായി ആശയങ്ങളുടെയും ആദർശത്തിന്റെയും ദാർശനികതയുടെയും ശിലാ ഫലകവുമായി ജീവൻ പകർന്ന, നമ്മുടെ സമര നായകൻ ബാപ്പുജി എന്ന മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അവരോധിക്കപ്പെട്ടതു കേവലം സാന്ദര്‍ഭികം മാത്രമല്ല.

സ്വാതന്ത്ര്യ  സമര  ഭൂമിയിൽ  എരിഞ്ഞടങ്ങിയ  അനേകം  സ്വാതന്ത്ര്യ പ്രേമികളുടെ ശാക്തീകരണം സാധ്യമാക്കാൻ അവരുടെ ബലി ദാന ലക്ഷ്യം  സഫലമാക്കാൻ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മാർഗത്തിലൂടെ സ്വയം രക്തസാക്ഷിയായി, അസാധ്യമെന്നു ലോക രാഷ്ട്രങ്ങൾ വിലയിരുത്തിയ ആശയത്തെ, ധീരതയോടെയും, അഹിംസയിലൂടെയും, നിരാഹാരമെന്ന സമര മാർഗത്തിലൂടെയും,  ‘സ്വാതന്ത്ര്യം എന്ന പരമ ലക്ഷ്യം’ നേടിയെടുത്ത ഒരു  യോദ്ധാവിന്‍റെ ശിരസിനെ അണിയിക്കാൻ അനുരൂപമായ തൂവൽ തൊപ്പിയായിരുന്നു അത് എന്നതു കൊണ്ടായിരുന്നു. 

ദക്ഷിണാഫ്രിക്കൻ മണ്ണിൽ തുടങ്ങിയ സമരങ്ങളിലൂടെ ബ്രിട്ടീഷ് പട്ടാളം ചവിട്ടി ഓടിച്ച സ്വന്തം പല്ലുകളുടെയും മോണയുടെയും  വേദന വക വയ്ക്കാതെ "താങ്കളുടെ കാലുകൾക്കെന്തെങ്കിലും പറ്റിയോ" എന്നു ക്ഷമാപൂർവം പ്രതികരിച്ച സഹന ശക്തിയും അനതിതര സാധാരണമായ അറിവും ദിശാബോധവും നിശ്ചയ ധാര്‍ഷ്ട്യവും, ഇരുമ്പഴിക്കുള്ളിലെ മർദനങ്ങളോ ജയിൽവാസമോ തീവ്രമായ ആ സ്വാതന്ത്ര്യേച്ഛയെ കീഴടക്കാനാവാത്തതു കൊണ്ടു മാത്രമാണ്. കൊച്ചു കൊച്ചു രാജ്യങ്ങളായി ജാതി,മത , വർഗ്ഗ, വർണ വ്യതാസങ്ങളും സാംസ്കാരികവും, ഭാഷപരമായും  വ്യത്യസ്ത ധ്രുവങ്ങളിലായിരുന്ന, പരസ്പരം കലഹിച്ചും യുദ്ധം ചെയ്‌തും കഴിഞ്ഞിരുന്ന അനേകം ചെറു രാജ്യങ്ങളെ സംയോജിപ്പിച്ച്, ഒരു രാജ്യം ഒരു ജനത എന്ന ഐക്യം ഉണ്ടാക്കാൻ കഴിഞ്ഞത്, ജനങ്ങളെ പരസ്പരം വിഭജിച്ചു  ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയതന്ത്രങ്ങളെ പൊളിച്ചടുക്കി. ഇന്ത്യക്കു പുറത്തു നിന്ന് ഇന്ത്യയെ കണ്ടു മനസിലാക്കിയ പ്രവാസികളായ അനേകം ഭാരതമക്കളെ സംയോജിപ്പിച്ചു  ജവാഹർലാൽ നെഹ്രുവിന്റെയും സർദാർ വല്ലഭായ് പട്ടേലിന്റെയും ഒക്കെ  നേതൃത്ത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുടകീഴിൽ രൂപംകൊണ്ട സമര മുന്നണി പോരാളികളുടെ  സമര വീര്യം സടകുടഞ്ഞു എഴുന്നേറ്റപ്പോൾ , ബ്രിട്ടീഷ് സാമ്രാജ്യം അവരുടെ തീരുമാനങ്ങൾക്ക്  മാറ്റം വരുത്തണമെന്ന  നിലപാടുണ്ടാക്കുവാൻ നിർബന്ധിതരായി . സ്വതന്ത്ര്യമെന്റെ ജന്‍മാവകാശമെന്ന് ഉത് ഘോഷിച്ച ലോകമാന്യ തിലകൻ, സമരഭൂമിയിൽ തൂക്കുകയറിലൂടെ ജീവൻ ഹോമിക്കേണ്ടി വന്ന ഭഗത്സിങ്, സുഭാഷ് ചന്ദ്ര ബോസ് , ജാൻസി റാണി, ബാല ഗംഗാധര തിലക് , ലാല ലജപട് റായ്, ദാദാഭായ് നവറോജി, ചന്ദ്ര ശേഖർ ആസാദ്, തുടങ്ങിയ ആയിരങ്ങളായ ധീര യോദ്ധാക്കൾ സമരഭൂമിയിൽ തങ്ങളുടെ സമസ്ത കഴിവുകളും ഉപയോഗിച്ചു വിവിധഘട്ടങ്ങളിൽ ആഞ്ഞടിച്ചപ്പോൾ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉരുക്കു മുഷ്ടികൾ ഉടഞ്ഞു  വീണു തുടങ്ങി. 

പാരതന്ത്ര്യത്തിന്റെ തീച്ചൂളയിൽ ചിറകറ്റ ഒരു ജനതയുടെ , സ്വാതന്ത്ര്യേച്ഛക്കുള്ള അഭിലാഷം തകർക്കാനായി പരസ്പരം കലഹിപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ അവസാന അടവായിരുന്ന ഹിന്ദു മുസ്‌ലിം ലഹള ഉണ്ടാക്കിച്ചതും തുടർന്ന് ഭാരതത്തെ വെട്ടി മുറിച്ചുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടു രാജ്യമായി ജന്മം കൊള്ളേണ്ടി വന്ന ദുഖകരമായ അവസ്ഥയും.

സ്വാതന്ത്ര്യത്തിന്റെ ശോഭക്ക് മങ്ങൽ ഏൽപിച്ചുകൊണ്ട് ഏതാനും മാസത്തിനുള്ളിൽ 1948 ജനുവരിയിൽ തന്നെ ഒരു ഹിന്ദു വർഗീയവാദി മഹാത്മാജിയുടെ നേർക്കു തൊടുത്തുവിട്ട വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചത് ലോക രാഷ്ട്രങ്ങളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. ലോക ചരിത്രത്തിന്റെ ഏടുകളിൽ ഒരു ദുഃഖ ബിന്ദുവായി ഹിന്ദുത്വ ഭീകരതയായി ലോകാവസാനം വരെ അതു നില കൊള്ളും എന്നതിൽ സംശയമില്ല .

ആഭ്യന്തര കലാപവും  അരക്ഷിതാവസ്ഥയും  മുതലാക്കി കടിച്ചു തൂങ്ങാനാവുമെന്നു കരുതിയ  സ്നേഹിച്ചും ദ്രോഹിച്ചും അടുത്തു കൂടിയ വിദേശ കഴുകന്മാരുടെ അഭിലാഷങ്ങൾ തച്ചുടച്ചുകൊണ്ട് ഉടുതുണിക്കു മറുതുണിയില്ലാത്ത , ഒരു നേരത്തെ അഷ്ടിക്ക് വകയില്ലാത്ത  പകർച്ച വ്യാദികളാലും സാംക്രമിക രോഗത്താലും കേഴുന്ന, ഒരു ജനതയുടെ കണ്ണീരൊപ്പാൻ വരണ്ട കൃഷി ഭൂമികളും കാലിയായ ഖജനാവും, വിവിധ സംസ്കാരവും ഭാഷയും പരസ്പരം കലഹിച്ചിരുന്ന സാമൂഹ്യ വ്യവസ്ഥയും വിദേശാധിപത്യം ചൂഴ്ന്നെടുത്ത സമ്പത് വ്യവസ്ഥയുമായി പകച്ചു നിന്ന ഒരു രാഷ്ട്രത്തെ ജനാധിപത്യം സമത്വം, സാഹോദര്യം, മതേതരത്വം  തുടങ്ങിയ അടിസ്ഥാന വ്യവസ്ഥകളിലൂടെ ജാതി മത വർണ ഭാഷ വ്യത്യാസങ്ങളില്ലാത്ത നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തോടെ ഓരോ പൗരന്റെയും മൗലികാവകാശങ്ങൾ ഉറപ്പുവരുത്തി ജവഹർലാൽ നെഹ്രു, ഡോക്ടർ അംബേദ്‌കർ തുടങ്ങിയ വിശ്വ വിഖ്യാതി നേടിയ അറിവിന്റെ നിറകുടങ്ങളായ ഒരു കൂട്ടം നേതാക്കളും, ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ടു സുചിന്തിതമായ ഒരു ഭരണഘടനക്ക് 1950 ൽ രൂപം  കൊടുത്തുകൊണ്ട് ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക് ആയി രൂപപ്പെട്ട ഇന്ത്യയെന്ന രാജ്യത്തിന്റെ ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്തപദ്ധതികൾ പടിപടിയായി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് ഭാരതത്തെ നയിച്ച് കൊണ്ടിരിക്കുന്നു. സ്വതന്ത്ര ഭാരതം ഇന്ന് ലോകത്തിലെ ഒരു പ്രധാന വൻ ശക്തിയായി വളർന്നിരിക്കുന്നു. 

 

പഞ്ചവത്സര പദ്ധതിയും പ്ലാനിങ് കമ്മീഷനും ദീർഘ വീക്ഷണമുള്ള ആസൂത്രണബോർഡ്കളും ഭരണ വൈഭവവും കൂറ്റൻ ഫാക്ടറികളും, ജലവൈദ്യുതി നിലയങ്ങളും അണക്കെട്ടുകളും ശാസ്ത്ര സാങ്കേതിക സർവ കലാശാലകളുംനിരവധിയായ  മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും  ലോക രാഷ്ട്രങ്ങളുടെ പ്രതീക്ഷക്കപ്പുറം ഇന്ത്യയോടുള്ള അവഗണന മാറ്റി ആരാധനാ മനോഭാവത്തോടെ കാണാൻ  ഇന്ത്യയെ പ്രാപ്തമാക്കുകയും വികസ്വര രാഷ്ട്രങ്ങളുടെ മാതൃകയാക്കേണ്ടതായും വന്നിരിക്കുകയാണിന്ന് . 

 

ബ്രിട്ടീഷുകാർ അവഗണിച്ചു തള്ളിയ, സ്വത്തും പണ്ടവും വിലപ്പിടിപ്പുള്ള എല്ലാം ചൂഷണം ചെയ്‌ത ശേഷം ചവറ്റുകൊട്ടയിൽ തള്ളിയ  രണ്ടു ലോകമഹാ യുദ്ധങ്ങൾ കവർന്നെടുത്ത കാലിയായ ഒരു രാജ്യം, നമ്മുടെ മാതൃ രാജ്യം വരണ്ട  ഭൂമിയിൽ പൊന്നുവിളയിക്കുകയും  ഭഷ്യസുരക്ഷ കൈവരിക്കുകയും ഏതാനും , വർഷങ്ങൾക്കു മുൻപുതന്നെ  സമാന കഷ്ടത അനുഭവിക്കുന്ന മറ്റു പല രാജ്യങ്ങളുടെയും അന്നദാതാവായി മാറുകയും ചെയ്തിരിക്കുന്നു . സൈനീക രംഗത്ത് ലോകത്തിലെ വൻ ശക്തികളിൽ നാലാമത്തെതിൽ നിന്നും മൂന്നാമത്തേതായി വളർന്നുകൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക യുഗത്തിൽ അനിതര സാധാരണമായ വളർച്ചയും കാർഷിക, വ്യവസായിക തലങ്ങളിൽ ഉന്നതങ്ങളിൽ എത്തുകയും,ഒരു അറ്റോമിക് പവർ എന്നതിലുപരി മിലിറ്ററി ടെൿനോളജിയിലും മിസൈൽ ടെക്നോളജിയിലും സാറ്റലൈറ്റ് ടെക്നോളജി, സ്പേസ് ടെക്നോളജി തുടങ്ങിയവയിൽ പലതിലും ചന്ദ്രയാൻ ഉൾപ്പെടെ അമേരിക്കക്കും റഷ്യക്കും അസാധ്യമെന്നു കരുതിയ ഉയരങ്ങളിലേക്കെത്തുവാൻ വ്യവസായികമായി പോലും കഴിഞ്ഞിരിക്കുന്നു .

ലോക ക്രമസമാധാന രംഗത്ത് അമേരിക്കക്കൊപ്പം  യുഎൻ പോലും ഉറ്റുനോക്കുന്ന ഒരു സുപ്രധാന ശക്തിയായി വളർന്നിരിക്കുന്നു. ആദർശവും ജനാധിപത്യവും, ലോകസമാധാനവും പരിപാവനമായി ഉയർത്തിപ്പിടിക്കുന്ന ഉറ്റ സുഹൃത്തായി ലോകരാഷ്ട്രങ്ങൾ കരുതുന്ന ഭാരതം ഓരോ ഭാരതീയനും അഭിമാനിക്കാൻ വക നൽകുന്നു. ജനസംഖ്യ പെരുകിയപ്പോൾ പഴിച്ചവർ, തൊഴിൽ മേഖലയിൽ ഇന്ന് ആവശ്യക്കാർ തേടിയെത്തുന്ന ഇന്ത്യയിലെ ഹ്യൂമൻ റിസോഴ്സ്‌, ഒരു സ്വർണ ഖനിയായി പലരും കണക്കാക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും മിക്ക ഭീമൻ സ്ഥാപനങ്ങളുടെയും ചുക്കാൻ പിടിക്കുന്ന ഭാരതത്തിന്റെ മക്കൾ നാമോരോരുത്തർക്കും അഭിമാനമാണ്. ക്രൈം രംഗത്ത് ലോകത്തിനു മാതൃകയായി ഓരോ രാജ്യത്തിന്റെയും നിയമ വ്യവസ്ഥകൾക്ക് വിധേയമായി ജീവിച്ചു ഇന്ത്യക്കാർ  മാതൃക കാട്ടുന്നു.    സാമ്പത്തിക രംഗത്തും  കാർഷിക രംഗത്തും,ശാസ്ത്ര രംഗത്തും വിദ്യാഭ്യാസ രംഗത്തും, വൈദ്യ ശിശ്രുഷ രംഗത്തും , വ്യവസായ രംഗത്തും, പാരിതസ്ഥിതിക രംഗത്തും ,ലോക ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ പോലും കഴിവുറ്റ ഒരു രാഷ്ട്രമായി ഇന്ത്യ തിളങ്ങുമ്പോൾ പുളകം കൊള്ളാത്ത ഏതെങ്കിലും ഭാരതീയനുണ്ടാകുമോ.

ഇന്ത്യയുടെ വളർച്ചയിൽ സ്വാതന്ത്ര്യ ലബ്‌ധിക്ക് ശേഷം ഇന്ത്യയെ നയിച്ച ആദരണീയ നേതാക്കളുടെ പങ്കു വർണനാതീതമാണ്. അവർ വിതച്ച വിത്തുകൾ ദൈവ ദാനങ്ങളായിരുന്നു എന്ന് നാമൊന്നു തിരിഞ്ഞു  നോക്കിയാൽ കാണാം. ഇന്ത്യയുടെ വളർച്ച ഒരു പൂമെത്തയിലുറങ്ങിയായിരുന്നില്ല നിരവധി അതിർ തർക്കങ്ങളും യുദ്ധങ്ങളും ഇന്ത്യക്ക് കാലാകാലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇന്ത്യയെ ഇന്ത്യയാക്കിയ  ഇന്ത്യയുടെ അഭിമാനമായിരുന്ന ഉരുക്കു വനിത ഇന്ദിരാജിയെ സ്വന്തം ഭവനത്തിന്റെ പൂന്തോട്ടത്തിൽ വച്ച് സിഖ് വിഘടനവാദികളായ സെക്യൂരിറ്റി ഗാർഡുകൾ വെടിവച്ചു വീഴ്ത്തിയപ്പൾ ഇന്ത്യയുടെ ചിറകായിരുന്നു ഒടിഞ്ഞത്. ഇന്ത്യക്കൊപ്പം ജനിച്ച പല രാജ്യങ്ങളും,മഹാ ശക്തികളായിരുന്ന പല രാജ്യങ്ങളും കടപുഴകി  മറിഞ്ഞു  വീണപ്പോളും ഇന്ത്യ ലോകത്തിനു പ്രകാശം പരത്തി പ്രശോഭിക്കുന്നു.

ഒരു ശക്തിക്കും അട്ടിമറിക്കാനാവാത്ത ഒരു ഭരണഘടന അതിനു പിൻബലമേകുമ്പോൾ പോലും മാറി മാറി വരുന്ന രാഷ്ട്രീയ സമവാക്യങ്ങൾ പലപ്പോഴും ഭീതി വിതക്കാറുണ്ട് .തമി ൾ ഭീകരുടെ ചതിയിൽപെട്ടു സ്വയം പൊട്ടിത്തെറിച്ച ഒരു വനിതയുടെ ബോംബാക്രമണത്തിൽ ഇന്ത്യയുടെ നവോത്ഥാന നായകനായി ശാസ്ത്ര സാങ്കേതിക രംഗത്ത് പുത്തൻ ചുവടു വച്ച രാജീവ് ഗാന്ധിയും ശ്രീപെരുമ്പത്തൂരിൽ പൊട്ടിത്തെറിച്ചു ചിതറി വീണു. എങ്കിലും ജനാധിപത്യത്തിന്റെ ശക്തമായ ആപ്തവാക്യങ്ങൾ ഉൾകൊണ്ട ഒരു ജനത ഭാരതത്തിന്റെ അഖണ്ഡതക്ക് കരുത്തേകുന്നു. തുടർന്നു ഭരണം ഏറ്റെടുത്ത  അറിവിന്റെ നിറകുടമായിരുന്ന മൻമോഹൻസിങ്, ടെലികോം വിപ്ലവം, കാർഷിക പരിവർത്തനം തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യ ഉപദേശിച്ചിരുന്ന ഡോക്ടർ സാം പിട്രോടാ  തുടങ്ങിയവർ ഭാരതത്തെ വിവിധ മേഖലകളിൽ സ്വയം പരിയാപ്തമാക്കുകയും, സാമ്പത്തികശക്തികളിൽ ഭയം ജനിപ്പിച്ചുകൊണ്ട് ഉന്നതിയുടെ മറ്റൊരു സീമയിലെത്തിച്ചു.

ഇന്ത്യയുടെ വളർച്ചയിൽ സാരഥ്യം വഹിച്ച അനേകരിൽ ഡോ.രാജേന്ദ്രപ്രസാദ്, ഡോ.രാധാകൃഷ്ണൻ, ഡോ. അബ്ദുൽ കലാം തുടങ്ങിയ പ്രമുഖ വ്യക്തികൾ പ്രസിഡന്റ്‌ എന്ന നിലയിലും കഴിവുറ്റ ഭരണാധികാരികൾ, വിവിധ മേഖലകളിൽ പ്രദർശിപ്പിച്ച പ്രാഗൽഭ്യം തുടങ്ങിയ പ്രവർത്തന മാതൃകകൾ ഇന്ത്യയുടെ ചരിത്രത്തിന്റെ തങ്കലിപികളിൽ കുറിക്കേണ്ടത് തന്നെ. അതുപോലെ അനുസ്മരിക്കേണ്ട മറ്റു അനേക നേതാക്കളെ സ്ഥലപരിമിതി മൂലം ഇവിടെ എഴുതി ചേർക്കുവൻ കഴിയുന്നില്ല. വ്യക്തിപരമായും ആശയപരമായും വിയോജിപ്പുണ്ടെങ്കിലും ഭാരത ജനത  വിശ്വാസം അർപ്പിച്ചു ഭരണം നടത്തുന്ന ബഹുമാനപ്പെട്ട നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ഭരണകൂടം മറ്റൊരു സാമ്പത്തിക നയം പിന്തുടരുന്നുവെങ്കിലും ഇന്ത്യയെ ശരിയായ ലക്ഷ്യത്തിലേക്ക് തന്നെ നയിക്കുമെന്നു കരുതുന്നു.

ഇന്ത്യയെ ഇന്ത്യയാക്കിയ സ്വാതന്ത്ര്യ സമര സേനാനികൾക്കും രക്ത സാക്ഷികൾക്കും രാഷ്ട്ര ശിൽപികളായ നേതൃ നിരയിലെ അതുല്യ പ്രതിഭകൾക്കും കാലാനുകാല നേതൃനിരയ്ക്കും കാലയവനികക്കുള്ളിൽ മറഞ്ഞ അവിസ്മരിക്കപ്പെട്ട ഓരോ യോദ്ധാവിനും ഇന്ത്യയെ അഭംഗുരം കാത്തു സൂക്ഷിച്ച ഓരോ വ്യക്തിക്കും അതിർ വരമ്പുകളിൽ ജീവൻ പണയം വച്ചു കാവൽ നിന്ന വരും ഇന്ത്യക്കുവേണ്ടി ജീവൻ ഹോമിച്ചവരുമായ ഓരോ പട്ടാള ഉദ്യോഗസ്ഥനും അഭിവാദ്യം അർപിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും കാൽപാടുകളിൽ  സ്വാതന്ത്ര്യത്തിന്റെ തേൻ നുകരുന്ന ഓരോ ഭാരതീയനും പ്രണാമം അർപ്പിക്കുന്നു.

ഇന്ത്യയെന്ന മാതൃരാജ്യത്തോട് അകലങ്ങളിൽ ഇരുന്നുപോലും ആരാധന പുലർത്തുന്ന ഓരോ പ്രവാസിക്കും അഭിമാനം പുണരുന്ന ഭാരതത്തിന്റെ വിജയ  പാതയിലെ പൊന്കതിരുകൾക്കു  എന്നെന്നും, തുടർന്നും വിജയം  നേരുന്നു .

ജയ് ഭാരത് , ജയ് കിസാൻ, ജയ് ജവാൻ.

ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജയ് ഐ ഓ  സി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com