ADVERTISEMENT

അൽ ഇന്നതിയാതുൽ അർബഅ. ഇന്നവരോട് ഇന്നത്, ഇന്നതിന് ഇന്നത്, ഇന്നെടത്ത് ഇന്നത്, ഇന്നപ്പോൾ ഇന്നത്...

കോളജ് ജീവിതത്തിലെ എന്റെ സരസ സായാഹ്നങ്ങൾക്ക് എന്നും നിറം ചാർത്തിയ, കൗമാര കുറുമ്പുകളെ വളരെ ആരോഗ്യകരമായി താലോലിച്ചിരുന്ന ഒരു സാർ ഉണ്ടായിരുന്നു എനിക്ക്. ഓർമയുടെ തീരങ്ങളിൽ മായാതെ മറയാതെ, സ്വന്തം ശിഷ്യരോടൊപ്പം ആടിപ്പാടിയിരുന്ന ഒരു സ്നേഹസ്വരൂപൻ. പ്രഫസർ എം എം. അദ്ദേഹത്തിന്റേതാണ് മുകളിലെ നാല് ഇന്നതുകൾ... തലവാചകത്തിന്റെ പച്ച മലയാളവും. 

നമുക്കു പലപ്പോഴും ഇതു കേവലം കൊച്ചു വർത്തമാനമായി തോന്നാം. എന്നാൽ ഇന്നതുകൾ ഓരോന്നും അനലൈസ് ചെയ്തു നോക്കൂ. നിങ്ങളുടെ ജീവിതത്തിന്റെ ഊടും പാവും ആണ് അതെന്നു മനസ്സിലാവും. ഇന്നതുകൾ അറിയാത്തവന്റെ ജീവിതം കട്ടപ്പൊക തന്നെ. നന്നെക്കുറഞ്ഞത് സ്ഥലകാല ബോധം ഉണ്ടാവുന്നതിൽ ഇന്നതുകൾക്കു വലിയ പങ്കുണ്ട്.

ജീവിതത്തിന്റെ അലകും പിടിയും സമീകരിക്കാനാവുന്ന ഒരു മന്ത്രമാണ് എന്റെ ഗുരുവിന്റെ ഈ തന്ത്രം.

ശാന്തപുരം കോളജിലെ എന്റെ പഠന പ്രവർത്തനങ്ങൾക്ക് ഒരു തത്വശാസ്ത്ര അരിക് (a philosophical edge) നൽകുന്നതിൽ നടേ പറഞ്ഞ ഇന്നതുകൾ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. ജീവിതത്തിൽ ആശയപരമായ അന്തസ്സാര ശൂന്യത അനുഭവപ്പെട്ടപ്പോഴൊക്കെ സാരവത്തായ 

"എഴുതാപ്പുറങ്ങളിലേക്ക്" വഴി കാണിച്ച പ്രിയ ഗുരുവിനെ ഞാനെങ്ങനെ മറക്കാൻ! 

സാർ, പൊന്നിൻകുടത്തിന് പൊട്ടു വേണോ എന്ന എന്റെ ചോദ്യത്തിന്, എടാ പൊട്ടക്കൊടത്തിനു പൊന്നു കെട്ടിയിട്ടെന്താ കുട്ടാ എന്ന മറു ചോദ്യത്തിലെ സാരസ്യവും അന്തസ്സാരവും ഓർത്തു നോക്കുക.

നിങ്ങൾക്കു നിഴലിനെ കുറിച്ച് ഇബ്നു ഖയ്യിം പറഞ്ഞത് അറിയുമോ? "നിങ്ങൾ മുന്നോട്ട് നടക്കുമ്പോൾ നിഴൽ അതിവേഗം മുന്നോട്ട് ഓടും; നിങ്ങൾ പിന്തിരിഞ്ഞു നടന്നാലോ, അത് സാവകാശം നിങ്ങളുടെ പിന്നാലെ വരും."

വേദനകളുടെ കരകാണാ തീരത്ത് ഓച്ചാനിച്ചു നിന്നിരുന്ന ഒരു പീറ ചെറുക്കൻ എന്തേ ഇത്ര പാരവശ്യത്തോടെ ഈ ഗുരുവിന്റെ പിൻനിഴൽ ആയി.കാരണമുണ്ട്, പറയാം. അദ്ദേഹം ഒരു സ്നേഹോപാസകൻ ആയിരുന്നു. ഞാനാവട്ടെ ദാഹാർത്ഥനായ ഒരു വേഴാമ്പലും.

അതങ്ങനെയാണ്. എന്നെ അറിയുന്നവർക്ക് ഓർമയുണ്ടോ എന്നറിയില്ല; സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുക എന്നതായിരുന്നു ചെറുപ്പം മുതലേ എന്റെ ശീലം.എന്റെ ഓരോ ശ്വാസോച്ഛാസവും സ്നേഹക്കൊള്ളയും, സ്നേഹക്കൊടുക്കയും ആയിരുന്നു. 

വീട്ടിലും നാട്ടിലും മറിച്ചൊരു രീതി എനിക്ക് അചിന്ത്യവും അപരിചിതവും ആയിരുന്നു. എന്നാൽ തെങ്ങിനും കമുംഗിനും ഒരേ തളപ്പ് ഉപയോഗിക്കുക എന്ന പ്രായോഗിക ബുദ്ധിമോശം എന്റെ സ്നേഹചാപല്യം മാത്രം ആയിരുന്നു.

പ്രസംഗപീഡത്തിൽ ട്ടെ ട്ടേ ട്ടെ എന്ന തരത്തിൽ വാചാടോപങ്ങൾ കൊണ്ട് അമ്മാനം ആടിയിരുന്ന എന്നെ പക്വമായ സംസാരവും, പക്വമായ ചിന്തയും, പക്വമായ പെരുമാറ്റവും പഠിപ്പിച്ചത് ഈ "ഇന്നതീയൻ" മാത്രമായിരുന്നു. എന്റെ അദ്ദേഹത്തോടൊത്തുള്ള ആദ്യങ്ങളിൽ "എന്നെ തല്ലേണ്ട അമ്മാവാ; ഞാൻ നന്നാവൂല്ലാ" എന്ന നിലപാടിൽ സായൂജ്യം അടഞ്ഞിരുന്നുവെങ്കിലും ആ മഹാനുഭാവന്റെ യുക്തിഭദ്രമായ 

ആശയ തലങ്ങളിലേക്കു കയറിച്ചെല്ലാൻ പിൽക്കാലത്ത് എന്നെ സഹായിച്ചത് ഈ ഇന്നതിയാതുൽ ആർബഅ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com