ADVERTISEMENT

നാനാത്വത്തിൽ ഏകത്വം അതാണ് ഭാരതം. കേരളത്തെ സാമൂഹികമായി ഒരുമിച്ചു നിർത്തുന്നത് പൂർണ്ണമായും സർക്കാരോ, നിയമമോ, അടിസ്ഥാന സൗകര്യങ്ങളോ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനൊപ്പം തന്നെ സാഹോദര്യത്തോടെ ജീവിക്കാനുള്ള തോന്നലുകളുമുണ്ട്. ആഴത്തിലുള്ള ആ തോന്നൽ നമ്മളെ ചേർത്തു നിർത്തുന്നു. ആ തോന്നലുകൾ വളർന്നു വലുതാകുന്നതല്ലേ ഓണവും ക്രിസ്തുമസും, റംസാനുമൊക്കെ.

ഉല്ലാസത്തിന്റെയും ഉത്സാഹത്തിന്റെയും അവസ്ഥയിലേക്ക് എത്തിക്കുന്ന ഉപകരണമാണ് ഉത്സവങ്ങൾ കേരളീയരും,അന്യസംസ്ഥാനക്കാരും അവരുടെ ഭാഷയും, അവരുടെ സംസ്ക്കാരങ്ങളുമൊക്കെയായി ഒരുമയോടെ കഴിയുന്ന ഒരു സംസ്ഥാനം മറ്റെങ്ങും ഉണ്ടോയെന്നു എനിക്ക് തോന്നുന്നില്ല കാരണം, മാനുഷരെല്ലാം ഒന്നുപോലെ എന്നു കരുതി ജീവിച്ചിരുന്ന നാടാണ് കേരളം. അതുകൊണ്ടാണ് റംസാനും, ക്രിസ്തുമസും, ഹോളിയും ഓണവും അന്യദേശക്കാരും കേരളീയരും ചേർന്ന് ഒരുമയോടെ ആഘോഷിക്കുന്നത്.

പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയാലും തിരികെ ജനങ്ങളെ കാണാനെത്തുന്ന രാജാവിന്റെ തിരിച്ചുവരവായി നാം ഓണം ആഘോഷിക്കുന്നു. മാവേലി തമ്പുരാനെ സ്വീകരിക്കാൻ ഓണക്കോടിയും പൂക്കളവും തീർത്ത് ഓണ സദ്യയുമൊരുക്കി കാത്തിരിക്കുന്നു. കാലം മാറിയതോടെ ഉത്സവങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമായി അവശേഷിച്ചു. അതു മാത്രമോ, വെള്ളപ്പൊക്കവും മഹാമാരിയും കൂടി ആയപ്പോൾ ഉത്സവങ്ങൾ ഓർമ്മകളായി മാറി. ഇന്ന് ഓണത്തിനായി ഒരു കാത്തിരിപ്പില്ല. ഓണനാൾ ഒരു അവധിദിനം പോലെയായി. എന്നാലും മലയാളിയുടെ മനസ്സിലേക്ക് ഓണം കസവു മുണ്ടുടുത്ത് കയറിവരും. ഓണത്തിനു നാട്ടിലൊന്ന് പോകണമെന്നു കരുതാത്ത എത്ര മലയാളികളുണ്ട്. തോന്നിയില്ലെങ്കിലും നമ്മളെ മാടി വിളിക്കാൻ ആളുണ്ടാകും.

യുക്രെയ്നിലെ യുദ്ധ ഭീഷണിയിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ എന്റെ പ്രിയ സുഹൃത്ത് മേനോൻസ്കീ എന്നു ഞാൻ സ്നേഹത്തോടെ വിളിക്കുന്ന യു. പി. ആർ മേനോൻ കഴിഞ്ഞ ദിവസം ഫോൺ ചെയ്തു.എടാ സണ്ണീ… നാട്ടിലേക്ക് വാടാ ഓണം നമുക്കൊന്നു അടിച്ചു പൊളിക്കാം. അതു കേട്ടയുടനെ ഓടിയെത്തി മനസിലേക്ക് നാടിനെക്കുറിച്ചുള്ള ഓർമ്മകൾ. അതങ്ങിനെയാണ്. ഒരിക്കലും മറക്കാനാവില്ല. പച്ച പുതപ്പണിഞ്ഞ നെൽപ്പാടങ്ങളും മഞ്ഞുതുള്ളിയുടെ ചുംബനമേറ്റ പുൽക്കൊടികളും നാണത്തിൽ പൊതിഞ്ഞ പ്രഭാതങ്ങളും വൈകുന്നേരങ്ങളിൽ വിരിയുന്ന നാലുമണിപൂക്കളും, തണൽമരങ്ങൾ കുടവിരിച്ച നാട്ടിടവഴികളും കൊണ്ടു നിറഞ്ഞ സ്വർഗ്ഗ തുല്യമായ നാടിനെ കുറിച്ചുള്ള ഓർമ്മകൾ.

ഓണ ദിവസം മേനോൻ വിളിക്കും.എടാ സണ്ണി അഗസ്റ്റിനെയും കൂട്ടി നിങ്ങൾ രാവിലെ തന്നെ വീട്ടിലെത്തിയേക്കണം നേരം വെളുക്കാൻ കാത്തിരിക്കും. മേനോന്റെ വീട്ടിൽ പോകാൻ. മുറ്റത്തെ തൊടിയിലെ വാഴയിൽ നിന്നു ചീന്തിയെടുത്ത ഇലയിൽ പപ്പടവും പ്രഥമനുമടക്കം ഗംഭീരമായൊരു സദ്യയുമുണ്ട് ഞങ്ങൾ നേരെ വച്ചുപിടിക്കും സിനിമ കൊട്ടകയിലേക്ക്.

അഗസ്റ്റിനെ…എടാ… ഇന്നു ഓണദിവസമല്ലേ ? നല്ല തിരക്കായിരിക്കും, ടിക്കറ്റ് കിട്ടുമോ ?

അഗസ്റ്റിൻ പറയും,  അതോർത്ത് നിങ്ങൾ വിഷമിക്കണ്ടാ കാരണം അഗസ്റ്റിന്റെ അയൽവാസി റസാക്കു ചേട്ടൻ സിനിമാ കോട്ടയിലെ സിനിമാപ്പട യന്ത്രത്തിന്റെ പ്രവർത്തിപ്പുകാരനാണ്. അയാളെ മണിയടിച്ചു ടിക്കറ്റു വാങ്ങാമെന്നുള്ള അഗസ്റ്റിന്റെ ധൈര്യം. നടത്തത്തിനിടയിൽ ദൂരെ നിന്നു കേട്ടു തുടങ്ങും തെങ്ങേപ്പാട്ട്. അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം അതോടെ നടത്തതിനു വേഗത കൂടും. കാരണം അടുത്ത പടത്തുനു ടിക്കറ്റു കൊടുത്തു തുടങ്ങുന്നതിന്റെ സൂചനയാണ് പാട്ട്.

തിയേറ്റർ പരിസരമാകെ ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. ക്യൂവിൽ നിന്നു ടിക്കറ്റു വാങ്ങാനൊന്നും മെനക്കെടാതെ അവൻ നേരെ ക്യാബിനടുത്തേക്കു ചെന്നു. ഷർട്ടൊന്നും ധരിക്കാതെ  കഴുത്തിൽ നീളം കൂടിയ സ്വർണ്ണമാലയുമിട്ട് ക്യാബിനിൽ നിന്ന റസാക്കു ചേട്ടനോട് കൈവിരലുകൾ കൊണ്ട് ആംഗ്യം കാട്ടി മൂന്നു ടിക്കറ്റെന്നു പറയുന്നതും അതുകേട്ട് ശരി എന്നർത്ഥത്തിൽ റസാക്ക് ചേട്ടൻ തലയാട്ടുന്നതും കണ്ടപ്പോൾ സമാധാനമായി.

അങ്ങിനെ സിനിമ കണ്ടും കൈകൊട്ടി കളികണ്ടും നടന്ന നാളുകളെ കുറിച്ചുള്ള ഓർമ്മകൾ അമേരിക്കയിൽ എത്തിയിട്ടും മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. ഓണം അടുക്കുന്നതോടെ തുടങ്ങും മഹാബലിയെ വീട്ടിലേക്ക് ആനയിക്കാനുള്ള ഒരുക്കങ്ങൾ. തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്ന ചടങ്ങാണ് ആദ്യം. കയ്യാലയിലോ വിറക് പുരയിലോ വേലിയിറമ്പത്തോ കാണുന്ന ഉറുമ്പിൻ കൂടിന് ചുറ്റും കുത്തിയ ചുവന്ന നിറമുള്ള പശയുള്ള മണ്ണ് വെള്ളം ചേർത്ത് പാകത്തിന് കുഴച്ചെടുത്ത് തൃക്കാക്കരയപ്പനെ ഉണ്ടാക്കും. പിന്നെ പൂക്കളം തീർക്കാനായി  പൂവുകൾക്ക് വേണ്ടിയുള്ള ഓട്ടം.

ചാണകം മെഴുകി കെട്ടിയുണ്ടാക്കിയ പീഠത്തിൽ ഇലയിട്ട് അതിനുമേൽ തൃക്കാക്കരയപ്പനെ വയ്ക്കുമ്പോൾ അടുക്കളയിൽ നിന്നും ഉപ്പേരി വറുക്കുന്നതിന്റെയും, പായസത്തിന്റെയും മനം മയക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറും. അതൊക്കെ ഇനി ഓർമ്മകളായി മനസ്സിൽ സൂക്ഷിക്കാമെന്നു മാത്രം. കാരണം, പുതുതലമുറ മാറിയ കാലത്തിനനുസരിച്ച് ഓണാഘോഷത്തെ ഡിജിറ്റിലൈസ് ചെയ്യുന്നു. ഓണക്കളിയും, ഓണപ്പൂവിടലും ഊഞ്ഞാലാട്ടവുമൊക്കെ സ്വീകരണമുറിയിലെ ടിവിയിൽ കാണുന്ന കാഴ്ച്ചകളായി മാറി. മാവേലി വേഷത്തോടൊപ്പം നിന്നൊരു ഫോട്ടോയെടുത്ത് ഫേസ് ബുക്കിലിട്ടാൽ പുതുതലമുറ ഹാപ്പി.

ഉത്രാടപ്പാച്ചിൽ വേണ്ട. ഓണസദ്യയൊരുക്കണ്ട. ഒറ്റ ഫോൺ വിളിയിൽ എല്ലാം വീട്ടിലെത്തും. അന്താരാഷ്ട്ര നിലവാരമുള്ള റസ്റ്റോറൻറുകളും അവരെ വെല്ലുന്ന കാറ്ററിങ് യൂണിറ്റുകളും ഓണക്കാലത്ത് രുചികരമായ സദ്യയൊരുക്കുമ്പോൾ എന്തിനാണ് വീട്ടിൽ കിടന്നു കഷ്ടപ്പെടുന്നതെന്നു ഗൃഹനായിക ചോദിക്കുന്നു. മാത്രമോ, മുറ്റത്ത് പൂക്കളമൊരുക്കി കൊടുക്കാൻ വരെ ഏജൻസികളുണ്ട്.

പാരമ്പര്യത്തേയും പോയകാല നന്മകളെയും ഓർമ്മപ്പെടുത്തുന്ന ഓണം പോലെ തന്നെയാണ് അമേരിക്കൻ താങ്ക്സ് ഗിവിങ് ഡേ ആഘോഷിക്കുന്നത്. 1621 ൽ പ്ലൈ മൗത്ത് കോളനിക്കാർ ശരത് കാല വിളവെടുപ്പ് കഴിഞ്ഞ് പോയകാല നന്മകളെ ഓർമ്മപ്പെടുത്തികൊണ്ടു നവംബർ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച്ച നടത്തിയിരുന്ന ആഘോഷമായിരുന്നു. താങ്ക്സ് ഗിവിങ് ഡേ. രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ഓരോ സംസ്ഥാനങ്ങളും ഈ ദിനം ഓണം പോലെ തന്നെ ആഘോഷിക്കുന്നു.

ഈ ആഘോഷത്തിന്റെ പിന്നാമ്പുറത്തേക്കൊന്നും തിരിഞ്ഞു നോക്കിയാൽ മനസ്സിലാകുന്നത് അമേരിക്കയിൽ മഞ്ഞുകാലത്തിന് മുമ്പ് എല്ലാ വിളവെടുപ്പുകളും കഴിഞ്ഞിരിക്കും. പിന്നെയുള്ള മാസങ്ങൾ മഞ്ഞിനടിയിലായിരിക്കും. ശൈത്യകാലത്തിൽ നിന്നു രക്ഷനേടാൻ വേണ്ടി നവംബർ മാസത്തിന് മുമ്പ് വിറകുകൾ വെട്ടി വീട്ടിൽ സൂക്ഷിക്കുക. ജനലുകളെല്ലാം അടച്ച് വീട്ടിനുള്ളിൽ ഒതുങ്ങി കൂടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുന്നതിന്റെ മുന്നോടിയായി ബന്ധുമിത്രാദികളെയും, സുഹൃത്തുക്കളെയും വിളിച്ച് ഒരു സദ്യ നടത്തും. മത്തങ്ങ, ക്രാൻബറി തുടങ്ങിയ ജനപ്രിയ താങ്ക്സ് ഗിവിങ് ഭക്ഷണത്തോടൊപ്പം ടർക്കിയും പ്രധാന ഭക്ഷണമാണ്. ന്യൂ ഇംഗ്ലണ്ടിൽ നിന്നു കുടിയേറിയവരുടെ ഭക്ഷണമാണ് ടർക്കി. ഏതാണ്ട് 46 മില്യൺ ടർക്കി കോഴി ഈ ആഘോഷത്തിനായി ഉപയോഗിക്കുന്നുണ്ടെന്നുള്ളതാണു സത്യം.

മാവേലിയെ വരവേൽക്കാൻ നടത്തുന്ന ആഘോഷമാണ് ഓണമെങ്കിൽ അമേരിക്കയിൽ ശൈത്യകാലത്തെ വരവേൽക്കാനുള്ള ഒരുക്കമായിട്ടാണ് ആ ദിനം ആഘോഷിക്കുന്നത്. പുടവചുറ്റി സ്ത്രീകളും പട്ടുപാവടയണിഞ്ഞ കുട്ടികളും നൃത്തവും പാട്ടുമായി ആ ദിനം ആഘോഷത്തിമിർപ്പിലായിരിക്കും. ആ ദിവസം പരമ്പരാഗതമായ ഭക്ഷണം മാത്രമല്ല പപ്പടം, പഴം, പായസം തുടങ്ങിയവയോടൊപ്പം ചിലർ ടർക്കി കോഴിയും വൈകുന്നേരത്തേക്ക് ഒരുക്കും.

നഷ്ടമായ ഇന്നലകളുടെ വർണ്ണചിത്രങ്ങളെ ഗൃഹാതുരസ്മരണകളാക്കുന്നതിൽ വലിയ അർത്ഥമില്ലെന്നു പുതു തലമുറ കരുതുന്നെങ്കിലും കാലത്തിനനുസരിച്ച് ഓണം ആഘോഷിക്കുന്നു അവർ. അവർക്ക് എന്റെ എല്ലാവിധ ഓണാശംസകളും നേരുന്നു…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com