ADVERTISEMENT

ഭൂമിയിൽ മനുഷ്യരായി പിറന്നുകഴിഞ്ഞാൽ ഏറ്റവും ആനന്ദകരമായി ജീവിതം ജീവിച്ചുതീർക്കുകയല്ലാതെ മറ്റൊരു മാർഗം മനുഷ്യർക്കില്ല. സഹവർത്തിത്വത്തിലൂടെയല്ലാതെ ജീവിതത്തിൽ ആനന്ദം ലഭിക്കുവാൻ സാധ്യത ഇല്ലാത്തതിനാൽ നാനാതരത്തിലുള്ള ബന്ധങ്ങൾ സ്ഥാപിച്ചു മനുഷ്യർ അന്യോന്യം ബന്ധപ്പെട്ടു ജീവിക്കുന്നു. മനുഷ്യർ തമ്മിലുള്ള എല്ലാ ബന്ധങ്ങൾക്കും മാനദണ്ഡങ്ങളും അതിർവരമ്പുകളും ഉള്ളതിനാൽ വ്യതിചലിച്ചു ജീവിക്കുവാൻ പലരും ശ്രമിക്കാറുമില്ല. എന്നാൽ വ്യതിരസ്‌ഥരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ ചില അവസരങ്ങളിലെങ്കിലും ബന്ധങ്ങളിൽ വിള്ളലുകളുണ്ടാവും, അന്യോന്യം കലഹത്തിലേക്കും അനൈക്യത്തിലേയ്ക്കും നയിക്കും. സ്വസ്ഥമായ ജീവിതം ആശിക്കുന്നതിനാൽ പലരും തങ്ങളുടെ സൗഹൃദ വലയം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുവാനായി ബന്ധങ്ങളിൽ അതിർ വരമ്പുകൾ നിർമ്മിക്കും. തങ്ങൾക്ക് അനുയോജ്യമായ കാര്യങ്ങളിൽ മാത്രമാണ് അഭിപ്രായം പറയുന്നതും ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നത്.

മറ്റുള്ളവർക്ക് മാനസികവും ശാരീരികവുമായി ദോഷം ചെയ്യുന്ന ഒന്നിലും ഇടപെടുന്നില്ലെങ്കിൽ കൂടിയും ചില അവസരങ്ങളിലെങ്കിലും ബന്ധങ്ങളിൽ വിള്ളലുകളുണ്ടാവുന്നുണ്ട്. സഹവർത്തിത്വത്തിൽ അഭിപ്രായപ്രകടനം അനിവാര്യമായതിനാൽ അഭിപ്രായ ഭിന്നതകളും സ്വാഭാവികമാണ്, സാഹചര്യങ്ങളുടെ കാഠിന്യത്താൽ ചുരുക്കമായെങ്കിലും പടലപിണക്കങ്ങളുണ്ടാവുകയും ചെയ്യും. പിൽക്കാലത്ത് വീണ്ടുവിചാരമുണ്ടാവുമ്പോൾ ബാലിശമായി അനുഭവപ്പെടുമെങ്കിലും അൽപനാളത്തേക്കെങ്കിലും അനാവശ്യമായിരിന്നു, അന്യോന്യം മനസിലാക്കുവാനും ഉൾക്കൊള്ളുവാനും സാധിച്ചില്ല എന്ന് തിരിച്ചറിയുകയും ചെയ്യും. മനുഷ്യർ തമ്മിലുള്ള എല്ലാ ഭിന്നതയുടെയും മൂല കാരണം അന്യോന്യം മനസിലാക്കുവാൻ സാധിക്കുന്നില്ലാ എന്നതും സാഹചര്യങ്ങൾ ഉൾപ്പെടുന്ന ബാഹ്യസമ്മർദ്ദങ്ങളുമാണ്. 

 

മനുഷ്യർ വ്യതിരസ്‌ഥരാണ്, ശാരീരിക രൂപത്തിലും ജീവിതാവസ്ഥകളിലും ഒരുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും  ചെയ്യുന്ന മറ്റൊരു വ്യക്തി ലോകത്തിലില്ലാ എന്നതും വസ്തുതയാണ്.  എങ്കിൽ പോലും മനുഷ്യരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത് തങ്ങൾക്ക് മറ്റുള്ളവരെ മനസിലാക്കുവാൻ സാധിക്കുമെന്നാണ്. മറ്റുള്ളവരോടൊപ്പം സന്തോഷം പങ്കിടുന്നതിലൂടെയും അവരുടെ ദുഖങ്ങളിൽ സഹതപിക്കുന്നതിലൂടെയും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിർവഹിക്കുന്നതിലൂടെയും. എന്നാൽ മനസ്സും ശരീരവും അന്യോന്യം പങ്കിടുന്ന ഭാര്യാഭർത്താക്കൻമ്മാർക്ക് പോലും എല്ലായ്പ്പോഴും അന്യോന്യം ഉൾക്കൊള്ളുവാനും മനസിലാക്കുവാനും സാധിക്കുന്നില്ലാ എന്നതാണ് വസ്തുത. ഭൂമിയിലെ ഏറ്റവും പുണ്യമായ മാനുഷികബന്ധം വിവാഹബന്ധമാണെങ്കിൽ കൂടിയും അന്യോന്യമുള്ള മധുര പ്രതീക്ഷകളേക്കാൾ അന്യോന്യം ഹൃദയം തുറന്ന് സംവദിക്കുവാനുള്ള വേദി മാത്രമാണ് വിവാഹജീവിതമെന്ന് കരുതുന്നവരാണ് ലോകത്തിലധികവും. അതോടൊപ്പം ഉത്തമമായ കുടുംബജീവിതത്തിന് പരസ്പരം തുറന്നു പറയുവാൻ പാടില്ലാത്ത ധാരാളം വസ്തുതകളും ഉണ്ടെന്നാണ് അനുഭവസ്ഥർ ഉപദേശിക്കുന്നത്. വിവാഹജീവിതം വിജയകരമാക്കുവാനുള്ള ഏക പോംവഴി അന്യോന്യം വിശ്വസ്തത പുലർത്തുകയാണെങ്കിലും മനുഷ്യരിലെ സ്വാർത്ഥത പലപ്പോഴും വിലങ്ങുതടിയാവുന്നുണ്ട്. ചില അവസരങ്ങളിൽ അന്യോന്യം മനസിലാവുന്നില്ലെങ്കിൽ കൂടിയും കുട്ടികളുടെയും ബന്ധുമിത്രാദികളുടെയും പ്രീതിക്കും സമാധാനത്തിനായുള്ള നീക്കുപോക്ക് പ്രക്രിയയായി ചിലരെങ്കിലും വിവാഹജീവിതത്തെ വ്യാഖ്യാനിക്കുന്നുമുണ്ട്. 

  

രണ്ടാമതൊരാളുടെ അഥവാ മറ്റൊരാളുടെ മനസ്സുവായിക്കുവാനോ, മനസ്സിലിരുപ്പറിയുവാനോ ലോകത്തിലാർക്കും സാധിക്കില്ല. മുഖം മനസ്സിന്റെ കണ്ണാടി ആയതിനാൽ ചില അവസരങ്ങളിൽ മുഖത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ അഥവാ മുഖത്തിലെ പേശികളുടെ പിരിമുറുക്കങ്ങളിലൂടെയും കണ്ണുകളിലെ ചലനങ്ങളിലൂടെയും ചിലതെല്ലാം ഊഹിച്ചെടുക്കുവാൻ സാധിക്കും. എന്നാൽ എത്രത്തോളം ശരിയായതായിരിക്കും എന്നും സ്ഥിരീകരിക്കുവാനും സാധിച്ചിട്ടില്ല. മുഖം നോക്കി മനസ്സ് വായിക്കുന്ന മിടുക്കന്മാർ ചിലയിടങ്ങളിലുണ്ടെന്ന് കേട്ടുകേൾവിയുണ്ടെങ്കിലും അവരുടെ കണ്ടെത്തലുകളുടെ  കൃത്യത വിവരിച്ചിട്ടുമില്ല, അളന്നിട്ടുമില്ല. ശാസ്ത്രസാങ്കേതിക വിദ്യകളുടെ ബലത്തിൽ കുറ്റാന്വേഷണ വിഭാഗം ചിലതെല്ലാം കണ്ടെത്തുവാനും സ്ഥിരീകരിക്കുവാനും ശ്രമിക്കുമെങ്കിലും നിഗൂഢതകളാണ് അധികവും. മനുഷ്യർ സ്വാഭാവികമായി മനസ്സു തുറന്നു സംസാരിക്കാതിരിക്കുന്നിടത്തോളം അവരുടെ ഉള്ളിലുള്ള വസ്തുതകൾ മറ്റുള്ളവർ അറിയില്ല. മനുഷ്യന്റെ സൃഷ്ട്രിയിലെ പാകപ്പിഴയാണോ എന്നും അതല്ല മനുഷ്യരുടെ അതിജീവനത്തിനുള്ള മാർഗമായിട്ടാണോ എന്നും ഉറപ്പാക്കുവാനും സാധിച്ചിട്ടില്ല. അതിനാൽ ലോകത്തിലുള്ള എല്ലാ മനുഷ്യരും ഒരു വിശ്വാസത്തിന്റെ പുറത്ത് ജീവിക്കുന്നു, പരസ്പരം സഹകരിക്കുന്നു, ബന്ധങ്ങൾ സൃഷ്ടിക്കുന്നു അവയെല്ലാം ദൃഢമാണെന്നും അന്യോന്യം ആൽമർഥത പ്രകടിപ്പിക്കുന്നു എന്നും വിശ്വസിച്ചു ജീവിക്കുന്നു .  

മറ്റൊരാളുടെ കണ്ണുകളിലൂടെ ലോകത്തെയും മറ്റെല്ലാത്തിനേയും കാണുവാൻ ശ്രമിക്കുന്നത് മനുഷ്യർക്ക്  വീണ്ടുവിചാരങ്ങൾ നൽകുകയും ഉചിതമായി പ്രതികരിക്കുവാനും സാധിക്കുമെന്നതിൽ തർക്കമില്ല. എല്ലാ സാഹചര്യങ്ങളിലും അഭിപ്രായസമന്യുയത്തിനുള്ള ഏറ്റവും അഭികാമ്യവുമായ രീതിയുമാണ്. എന്നാൽ ലോകത്തിലധികം മനുഷ്യരും തങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ മാത്രം എല്ലാം കണ്ട് പ്രതികരിക്കുവാനാണ് താൽപര്യപ്പെടുന്നത്. വ്യക്തികളുടെ വസ്‌ത്രങ്ങളോടുള്ള കാഴ്ചപ്പാടുകൾ തന്നെയാണ് ഏറ്റവും ചെറിയ ഉദാഹരണം. വസ്ത്രങ്ങളുടെ മനോഹാരിതയും ആകർഷണത്തെക്കാളും ധരിക്കുന്ന വ്യക്തികളുടെ വ്യക്തിപ്രഭാവത്തെ ആദരിക്കുവാനും പുകഴ്ത്തുവാനുമാണ് പലരും താൽപര്യപ്പെടുന്നത്. ചില വസ്ത്രങ്ങൾ എല്ലാ വ്യക്തികൾക്കും അനുയോജ്യമായിരിക്കില്ല എന്നാൽ ചില വ്യക്തികൾക്ക് എല്ലാ വസ്ത്രങ്ങളും യോജിക്കുകയും ചെയ്യുന്നതിന്റെ പ്രധാന കാരണം അതെ വ്യക്തിയുടെ ശാരീരിക രൂപഭംഗിയാണ്.   എന്നിരുന്നാൽ കൂടിയും വസ്ത്രങ്ങളുടെ ഭംഗി എല്ലാവരും അളക്കുന്നത് ധരിക്കുന്ന വ്യക്തിയെ ആസ്പദമാക്കിയാണ്. അതുപോലെ എല്ലാ സാഹചര്യങ്ങളിലും മനുഷ്യരുടെ അഭിപ്രായപ്രകടനങ്ങൾ അവരുടെ മനസ്സിലെ യാഥാർഥ്യങ്ങളെക്കാൾ സാഹചര്യങ്ങൾക്ക് അനുയോജ്യമായത് മാത്രമാണ്. നഗ്നസത്യങ്ങൾ തുറന്നു പറയുന്നതിലൂടെ ലഭിക്കാവുന്ന അനിഷ്ടങ്ങളും പലരും ഒഴിവാക്കുവാനും ശ്രമിക്കുന്നു എന്നതും വസ്തുതയുമാണ്. ലോകത്തിലെല്ലാവരും തന്നെ ആഗ്രഹിക്കുന്നതും മറ്റുള്ളവരുടെ മനസ്സറിയുവാനാണ് എന്നാൽ തങ്ങളുടേത് തുറന്നു പറയുന്നുമില്ല മറ്റുള്ളവരിൽ നിന്ന് അറിയുവാനും സാധിക്കുന്നില്ല.  

 

ആധുനിക ശാസ്ത്രം മനുഷ്യന്റെ മനസിലിരുപ്പുകൾ വായിക്കുവാനും പ്രതികരണശേഷി അളക്കുവാനും  ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്, എന്നാൽ അതെല്ലാം പ്രത്യേകമായി നിർമ്മിച്ച പരീക്ഷണശാലകളിലും മികവുറ്റ ഭാരിച്ച ഉപകരണങ്ങളിലൂടെയുമാണ്. വരും കാലങ്ങളിൽ സാമൂഹിക ജീവിതസാഹചര്യങ്ങളിലും ഇവയെല്ലാം പ്രാവർത്തികമാക്കുവാനുള്ള  സാധ്യതകൾ തള്ളിക്കളയുവാനും സാധിക്കില്ല, കാരണം ശാസ്ത്രസാങ്കേതിക വിദ്യകൾ അതിവേഗം പുരോഗമിക്കുകയാണ്.  മനുഷ്യരുടെ മനസ്സ് വായിക്കുന്ന നിലവിലുള്ള യന്ത്രങ്ങളെല്ലാം ഉപയോഗിക്കുന്നത് വളരെ കൃത്യതയുള്ള ഡിജിറ്റൽ വിഡിയോ ക്യാമറയുടെ ബലത്തിലാണ്. മനുഷ്യന്റെ മുഖത്തിൽ സ്ഫുരിക്കുന്ന ഭാവങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന വീഡിയോ ക്യാമറക ളും അനുബന്ധ യന്ത്രങ്ങളിലൂടെയും. പിന്നീട് വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്ന അതിവേഗതയുള്ള കമ്പ്യൂട്ടർ ഉപയോഗിച്ച് തിരിച്ചറിയുവാൻ ശ്രമിക്കുന്നു. മനുഷ്യന്റെ മനസ്സ് മുഖത്തിലൂടെ പ്രതിഫലിക്കുന്നു എന്ന തത്വമാണ് ഒരു പരിധിവരെ ഇവിടെയും പ്രയോഗിക്കുന്നത്, മനസ്സിൽ നിറയുന്ന എല്ലാ വികാരവിചാരങ്ങളും മുഖപേശികളുടെ ഏറ്റക്കുറച്ചിലുകളിലൂടെ വായിച്ചെടുക്കുവാൻ ശ്രമിക്കുന്നു.  മനുഷ്യരെ മോഹനിദ്രയിലാക്കിയും അവരുടെ ഉള്ളിലുള്ളവയെല്ലാം പറയിക്കുകയും പിന്നീട് അപഗ്രഥിക്കുകയും ചെയ്യുന്നതും ലോകത്തിൽ നിലവിലുള്ള കുറ്റാന്വേഷണ രീതികളാണ്.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ അത്ഭുതകരമായി വളർന്നതിനാൽ എന്നെങ്കിലുമൊരിക്കൽ മറ്റുള്ളവരുടെ മനസ്സ് കൃത്യമായി വായിക്കുവാൻ സാധിക്കുമെന്ന് മനഃശാസ്ത്രജ്ഞന്മാരും നാഡീശാസ്ത്രജ്ഞന്മാരും വിശ്വസിക്കുന്നുണ്ട്. 

 

ആധുനിക ലോകത്തിലെ വിവിധ ക്രയവിക്രയങ്ങളും നടത്തുന്നതുപോലും മനുഷ്യരുടെ ആവശ്യങ്ങളറിഞ്ഞാണെന്ന് അവർക്ക്  തെളിയിക്കുവാനും സാധിക്കും. സാധാരണക്കാരെ അത്ഭുതപ്പെടുത്തുന്ന ഇന്റർനെറ്റ് മാർക്കറ്റിങ്ങ് അതിനുള്ള ഉദാഹരണമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. സർവ്വജ്ഞാന കോശമായ ഗൂഗിളിൽ ഏതെങ്കിലും വസ്തുക്കൾ ഒരിക്കൽ പരതിയാൽ, പിന്നീടെപ്പോഴെല്ലാം ഇന്റർനെറ്റിൽ പരതിയാലും അതിനോട് സാമ്യമുള്ളവയെല്ലാം ഉയർന്നുവരും. എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളറിഞ്ഞുള്ള വിപണിയാണ് ആധുനിക ലോകത്തിലുള്ളതെന്ന് തെളിയിക്കുന്നു. മനുഷ്യന്റെ എല്ലാ ചിന്തകളും, തലച്ചോറിൽ നിന്നുത്ഭവിക്കുന്നതും ഹൃദയത്തിൽ നിന്നുമുള്ള ഉൾവിളികളും പലപ്പോഴും വേറിട്ടതുമാണ്. അതായത് എല്ലാ മനുഷ്യരും പലതിനോടും അവസരോചിതമായി പ്രതികരിക്കുന്നുണ്ടെങ്കിലും അവരുടെ എല്ലാ പ്രവർത്തനങ്ങളെയും വാക്കുകളെയും  കൃത്യമായി  ന്യായീകരിക്കുവാനും സാധിക്കുന്നില്ല. ശരിയാണെന്ന് അറിഞ്ഞിട്ടും ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ തെറ്റുകൾ ചെയ്യുന്നവരുണ്ട്. നീതിന്യായ വ്യവസ്ഥിതികൾക്ക് മുൻപിൽ അവയെല്ലാം താൽക്കാലിക ശരികളായിരിക്കും എന്നാൽ മനുഷ്യമനസാക്ഷിക്ക് അവയെല്ലാം എല്ലാക്കാലങ്ങളിലും തെറ്റുമാണ്. 

 

ലോകത്തിനെ കൂടുതൽ സുരക്ഷിതമാക്കുവാനും എല്ലാ മനുഷ്യരുടെയും ജീവൻ സംരക്ഷിക്കുവാനും മറ്റുള്ളവരുടെ മനസ്സുകൾ വായിക്കേണ്ടി വരുന്നത് സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്നത് ഉചിതമായിരിക്കും. എന്നാൽ സുഖപ്രദമായ സാമൂഹ്യജീവിതത്തിനും വ്യക്തികൾ തമ്മിലുള്ള സുസ്ഥിരമായ ബന്ധങ്ങൾക്കും മറ്റുള്ളവരുടെ യഥാർത്ഥ  മനസ്സിലിരുപ്പുകൾ അറിയാതിരിക്കുന്നതാവും കൂടുതൽ ഉചിതമെന്നാണ് സാമൂഹിക വിദഗ്ധരുടെ വിലയിരുത്തൽ. മറ്റുള്ളവരുടെ യഥാർത്ഥ മനസിലിരിപ്പുകൾ അറിയുകയെന്നാൽ "അർത്ഥരാത്രിയിൽ സൂര്യനുദിച്ച വിധമാകും", ചിലരുടെയെങ്കിലും തനിസ്വഭാവം വെളിപ്പെടുമെന്നുള്ള പഴമൊഴി അന്യുർഥമാവുന്നതായിരിക്കും.  അതോടൊപ്പം നഷ്ടമാകുന്നത് മനുഷ്യരുടെ ആവേശം ജനിപ്പിക്കുന്ന നിമിഷങ്ങളായിരിക്കും. മറ്റുള്ളവരുടെ ഹൃദയവിചാരങ്ങൾ കാലേകൂട്ടി അറിയുന്നതിലൂടെ അപ്രദീക്ഷിതമായതെല്ലാം നഷ്ടപ്പെടും, അവയെല്ലാം അധികമായി നൽകുന്ന ഹൃദയവിസ്‌പോടനങ്ങൾ നഷ്ടപ്പെടും. എല്ലാവര്ക്കും അനുനിമിഷം ഉണ്ടാകുവാൻ സാധ്യതയുള്ള ആശ്ചര്യങ്ങൾ നഷ്ടപ്പെടും,  ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോൾ പലരുടെയും ജീവിതലക്ഷ്യങ്ങൾ  അസ്തമിക്കും.  ലോകത്തിലെ നിലവിലുള്ള ജീവിതവ്യവസ്ഥിതികൾ അപ്പാടെ മാറിമറിയും, സാമൂഹിക സാമ്പത്തിക രീതികളിൽ മാറ്റങ്ങൾ സംഭവിക്കും. എങ്കിലും മനുഷ്യർ പുതിയ ജീവിതവ്യവസ്ഥിതികൾ രൂപീകരിച്ച് ഈ ഭൂമിയിൽ ജീവിക്കും, കാരണം മനുഷ്യർ കേവലം മനുഷ്യരല്ല അതിമാനുഷ്യരാണ്. എല്ലാ പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും പ്രായോഗികമായി തരണം ചെയ്യുവാനുള്ള അറിവും പക്വതയും കഴിവുമുള്ളവർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com