ADVERTISEMENT

ആത്മനിയന്ത്രണത്തിന്റെ കമ്പിളി പുതച്ച് ആത്മസംസ്ക്കരണത്തിലേക്കുള്ള യാത്രയിൽ ഫന എന്ന ഉന്മാദാവസ്ഥയിലെത്തിച്ചേരലിലൂടെ ദൈവത്തിൽ വിലയം പ്രാപിക്കാമെന്ന ബോധ്യമാണ് സൂഫിസം. ഇസ്‍ലാമിക നിയമ ശാസ്ത്രത്തിന്റെ ശരീഅത്ത് കടന്ന്, സൂഫീ ഗുരുവിന്റെ പാത പിൻതുടരുന്ന ത്വരീഖത്ത് എന്ന സാധനയിലൂടെ, ദൈവമെന്ന യാഥാർഥ്യത്തെ അനുഭവിച്ചറിയുന്ന ബോധോദയത്തിന്റെ ഹഖീഖത്ത് വഴി ബ്രഹ്മജ്ഞാനത്തിന്റെ മഅരിഫത്തിൽ/ഫനായിൽ എത്തിച്ചേരുന്ന ഉൻമാദികളത്രേ സൂഫികൾ. 

അത്തരത്തിൽ ഭക്തി സാന്ദ്രമായ് പ്രണയാർദ്രമായ് നിർമ്മല സ്നേഹമായ് മാനവീകതയിലൂന്നിയ തത്വചിന്താ ദർശനങ്ങളായ്, കൊരുത്തെടുത്ത അക്ഷരങ്ങളുടെ തസ്ബീഹ് മാല പോലെയാണ് ‘അമേയ’ കൃതി. ദൈവപ്രണയത്തിലൂടെ ആത്മപ്രണയവും, അപര പ്രണയവും സാധ്യമാക്കുന്ന സാധനയുടെ ജപമന്ത്രണങ്ങൾനിറഞ്ഞ ഒരു കവിതാ സമാഹാരമാണ് ‘അമേയ’.

"പ്രാണനാഥനിൽ

പ്രണയപ്പെട്ടവർക്ക്

ബന്ധം സർവ്വവും

ആർദ്രം പവിത്രം". എന്ന വരികളിൽ ദൈവത്തെ സ്നേഹിക്കയെന്നാൽ, ദൈവ സൃഷ്ടികളെ സ്നേഹിക്കലാണെന്ന സൂഫീ ചിന്താധാരയുണ്ട്.

"ആത്മാക്കൾ വിലയിച്ചവരിൽ

എങ്ങനെയാണ്

വിരഹം വിരിയുക.

കാണുന്ന കാഴ്ച്ചയിലൊക്കെയും

നിറയുന്നത് നീയാണ്". ആത്മാവിന്റെ പാതിയോട് കവി പ്രണയവിവശയാവുന്നുണ്ട്. 

"ജീവിത വഴിത്താരയിൽ

നിറുകയിലേക്കിറ്റു വീഴുന്ന

തീർഥകണം പോൽ

ജീവനെ തേജസ്സുറ്റതാക്കും

സ്നേഹങ്ങളുണ്ട്". എന്ന് സ്നേഹത്തേയും സൗഹൃദത്തേയും  കവി വിവക്ഷിക്കുന്നുണ്ട്.

"മറഞ്ഞു പോയിട്ടും

കാവൽ നിൽക്കുന്ന

തണൽമരവും

തണുപ്പുമാണുപ്പ" .

"ആലില വയർ

അലഞൊറിയും

മരുഭൂ മണലായ്,

ഓതിയുമൂതിയും

ഉറക്കുന്ന

കനിവിൻ ചൂടും

കുളിരു കാവലും". തുടങ്ങിയ വരികളിൽ പിതാവും, മാതാവും വാത്സല്യനിറവുള്ള ഓർമ്മകളായെത്തുന്നു. കണ്ണുകളെ ഈറനണിയിക്കുന്നു.

"ഞാനെന്നൊന്ന്

ഇല്ലാതെയായി

അവനൊന്നു മാത്രം

ബാക്കിയായി " എന്ന് ഫനായിലലിയുന്ന സൂഫിയാവുന്നു മിക്ക കവിതകളിലും കവി.

അമേയ അഥവാ അളക്കാനാവാത്തത്രയും ആത്മീയതയുടെ പരമകോടിയിൽ നിന്നാണ് കവിതകളോരോന്നും പിറന്നിരിക്കുന്നത്. അതേ തലത്തിൽ നിന്നു കൊണ്ടല്ലാതെ കവിതയിലേക്കിറങ്ങുക അസാധ്യം. കവിയുടെ ആത്മഭാഷണങ്ങളെ ഏറ്റെടുക്കാൻ പ്രാപ്യമായത്രയും ഭക്തിനിർഭരമായ് അനുവാചക ഹൃദയങ്ങൾ എത്തിച്ചേരുന്നത് അതിസുന്ദരമായ അനുഭൂതിയുടെ സ്വർഗ്ഗീയാനന്ദത്തിലേക്കായിരിക്കും.

സമാധാനവും സ്വസ്ഥതയുമകന്ന് മാനവീകതക്ക് ഭംഗം വന്നു കൊണ്ടിരിക്കുന്ന ഈ ആസുര കാലത്തിലൂടെകടന്ന് പോകുമ്പോൾ, മനുഷ്യ മനസുകൾ തേടുന്നുണ്ട് ആത്മീയതയുടെ ചില പരിസരങ്ങൾ. സാഹിത്യ ലോകത്ത് നിഖില സമീറിന്റെ ആദ്യ ചുവടുവെയ്പ്പ് അത്തരത്തിൽ ദൈവത്തോടുള്ള നിറഞ്ഞസ്നേഹത്തിനാൽ തീർക്കപ്പെട്ടതാണ്. ലളിത സുന്ദരമായ 59 കവിതകളാണ് അമേയയിൽ ഉള്ളത്. നിറഞ്ഞു വായിക്കപ്പെടട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com