എന്റെ കയ്യിലെ സ്നേഹത്തിന്റെ പാനപാത്രം വീണുടഞ്ഞു പോയോ? ഇല്ല ഒരിക്കലുമില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാൻ ഇല്ല തന്നെ.എന്തോ എനിക്ക് അറിയില്ല നീറി പുകയുന്ന, വെന്തുരുകുന്ന ഒരു മനസ്സിന്റെ നിഷ്കപടത ഇന്ന് എവിടെ പോയി?! ഞാൻ കപടൻ ആവുകയാണോ? ആ പളുങ്ക് പാത്രം എങ്ങനെ എന്റെ കയ്യിൽ നിന്നു വീണുടഞ്ഞു പോയി! അഥവാ....
അഥവാ ഞാൻ ഇല്ലാതായി എന്നോ.?! റബ്ബേ നിന്നിൽ അഭയം.... ഒരിക്കലും ആരെയും വെറുക്കാനോ അകറ്റി നിർത്താനോ ആവാത്ത എനിക്ക് ഇന്നിതെന്തു പറ്റി!!!
ഒരു കഥാകാരന്റെ സ്നിഗ്ദ്ധ മധുരമായ ഭാവനയിൽ വിടർന്ന കടലാസ് പൂവിനു എവിടെ സുഗന്ധം ...! അല്ല, കൈനാറി പൂവിന്റെ ദുർഗന്ധം ആരെയാണ് അലോസരപ്പെടുത്താതിരിക്കുക. കഷ്ടം. ഇവിടെ കാട്ടുതെച്ചിപൂവിന്റെ കല്യാണ ആലോചനയാണ് എന്റെ വിഷയം.
സാഹചര്യങ്ങളുടെ അടിമയാണല്ലോ പൊതുവെ മനുഷ്യൻ. അത്തരം അവസ്ഥാന്തരങ്ങളിൽ ദുർബലരായി പോവാത്തവർ ആരുണ്ട് എന്നത് ശരി. എന്നാൽ ദുർബലർ ആയിക്കൂടാ എന്നത് അതിലും വലിയ ശരി.
ശരിയും ശരിക്കേടും ഏറ്റുമുട്ടുമ്പോൾ ശരി ജയിക്കുക തന്നെ വേണം. എന്നാൽ തോറ്റുപോയവനെ സഹിക്കാനും സ്നേഹിക്കാനും കഴിയണം. തെറ്റുപറ്റി പശ്ചാതപിക്കുന്നവനെയാണ് അല്ലാഹുവിന് ഇഷ്ടം.
പശ്ചാത്താപ വൈവശ്യം ഒരിക്കലും ഒരു പോരായ്മയല്ല. ഒരു മഹത് ഗുണമാണ്. അതിലേറെ മഹത്തരമാണ് കൃത്യാന്തര ബഹുലത. കൃത്യാന്തര രാഹിത്ത്യം മനുഷ്യനെ മടിയനും വികൃതിയുമാക്കും.
സ്നേഹത്തെയും ദുഖത്തെയും പടച്ചവൻ അതി കരുണാമയൻ ആണ്. ദുഖത്തെ പടച്ച സൃഷ്ടി വൈഭവ പുഷ്കലത മനസ്സിൽ എന്നുമെന്നും കുളിരു കോരിയിടും. അതെ, സൃഷ്ടാവിന് സ്തോത്രം. ദുഖമേ നിനക്ക് അഭിനന്ദനം.
In a retrospect, grievance is my enriched pathway from the very beginning of my life. അതു അങ്ങനെയാണ്. അനന്തര ഫലമോ! നോ ബെൽ നോ ബ്രേക്ക്.!!!നിങ്ങൾ ഇവിടെ സ്വല്പം കാതു കൂർപ്പിക്കുക. അസാധാരണമെന്നോ അനിതര സാധാരണമെന്നോ പറയാവുന്ന ജനിതക വൈകൃതം (genetic disparity or diversity ) ഉള്ള ആയിരത്തിൽ ഒരുവനായി ഞാൻ നിങ്ങളുടെ ഇടയിൽ ഒന്ന് വിലസ്സട്ടെ കുട്ടാ.
എന്റെ ഡോക്ടർ എന്നോട് പറഞ്ഞു താങ്കൾക്ക് എന്തായാലും ഹാർട്ട് അറ്റാക്ക് ഉണ്ടാവില്ല. സാർ എന്നെ പരിഹസിക്കുകയാണോ! അല്ല. പിന്നെന്താ സാർ എനിക്ക് മാത്രം?! ബി ഹാപ്പി. താങ്കൾക്കു ഹൃദയം തന്നെ ഇല്ല.
അന്ന് തൊട്ട് ഞാൻ ഒരു ഹൃദയ ശൂന്യൻ തന്നെ. ഒരു ഹൃദയ ശൂന്യനോട് സാറെന്താ ബി ഹാപ്പി എന്ന് പറയാൻ! ഡോക്ടർ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു "കുഴി എണ്ണണ്ട; അപ്പം യഥേഷ്ടം തിന്നോളൂ ".
ചാരുതയാർന്ന ഗതകാലത്തിന്റെ ഓർമകളിൽ അഭിരമിക്കാൻ പോന്ന ത്രസിക്കുന്ന അനുഭവങ്ങളുടെ അസൂയാർഹമായ തിരുശേഷിപ്പ്.... അതായിരിക്കുമോ ഡോക്ടർ പറഞ്ഞ "ബി ഹാപ്പി". ചാരത്തു വരുന്നവരും ചാരത്തിരിക്കുന്നവരുമൊക്കെ ചാർത്തിയ തൂമന്ദഹാസങ്ങൾ എത്രയാണ് എന്നിലെ കൗമാരക്കാരനെ കോൾമയിർ കൊള്ളിച്ചത്!!!!
എന്നാൽ അതിനു മുമ്പ് തിക്തമായ ചില ശൈശവ വൈവശ്യങ്ങൾ എന്റെ ഡെസ്റ്റിനിയിൽ തുന്നിചേർക്കപ്പെട്ടിരുന്നു. അതെ, ഡോക്ടർ പറഞ്ഞപോലെ തന്നെ സംഭവിച്ചതോർമയുണ്ട്. എല്ലാ തിക്തതകളോടും തീഷ്‌ണതകളോടും മത്സരിച്ചു മുന്നേറാൻ വെമ്പുന്ന മാനസം അതിരില്ലാത്ത വിഹായസ്സിന്റെ വിരിമാറിൽ വട്ടമിട്ടു പറക്കാൻ തുടങ്ങി. ആ പക്ഷി ചെന്നിരുന്നത് അൽഖോബാറിൽ ആയിരിന്നു. അവിടെയായിരുന്നു ജീവിതം എല്ലാ അർത്ഥത്തിലും കരുപ്പിടിച്ചത്.
പ്രവാസത്തിന്റെ ഊഷരതയിൽ, ഒരു പുരുഷായുസ്സിന്റെ സ്നേഹം മുഴുവൻ ഒരാണ്ട് കൊണ്ട് എനിക്ക് കനിഞ്ഞു നൽകിയ ഒരു കോമള യുവാവ്. ചൊട്ടിയാൽ ചോര തെറിക്കുന്ന ആ പ്രായത്തിൽ ഇരുവരും ആവാച്യവും അസൂയാർഹവും ആയ ബന്ധം സൂക്ഷിച്ചു....
എടാ നാസർ മുത്തേ തന്നെ ഞാൻ സ്നേഹമേ എന്ന് വിളിച്ചോട്ടെ കുട്ടാ. ഓക്കേ പെരുത്തിഷ്ടം. പക്ഷെ....!!! ആ പക്ഷെ പൂർത്തിയാക്കാൻ അയാൾക്കായില്ല. മൗനം പിന്നെ നെടുവീർപ്പ്. നിയോഗം..
നിഷ്കളങ്ക നിയോഗം.
പ്രവാസത്തിലാദ്യമായി അന്നാണ് വേദനയുടെ കൈപുനീര് കുടിച്ചത്. എന്റെ നാസർ എന്നെ കെട്ടിപ്പിടിച്ചു പിരിഞ്ഞു പോയ ദിവസം, ഞങ്ങൾ സാധാരണ കഴിയാറുള്ള റൂമിന്റെ കതകടച്ചു ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞത്.... അതെ, സ്നേഹം ദുഖമാണ്.. എന്നും എവിടെയും....
ഈ കഥയിൽ വല്ല ത്രില്ലും ഉണ്ടെങ്കിൽ വായനക്കാരേ അതു നിങ്ങൾക്കു വേണ്ടി തന്നെ! വല്ല സസ്പെൻസും ഉണ്ടെങ്കിൽ അത് ആലുവ പാനായിക്കുളത്തെ എന്റെ പ്രിയപ്പെട്ട നാസറിനും, പിന്നെ ഈ കഥാകാരനും കൊടുത്തേക്കണേ...