പാന്റ് കാലത്തെ 'പേഷൻ' ഓർമകളും ന്യൂജഴ്‌സിയിലെ മുണ്ടുകാഴ്ചകളും

Mail This Article
പണ്ട്, ആളുകൾ മുണ്ടുടുക്കാൻ തുടങ്ങിയ കാലത്ത്, എനിക്ക് പാന്റ് ധരിക്കാനായിരുന്നു ഏറെ ഇഷ്ടം. കാരണം, അന്ന് നാട്ടിൽ പാന്റ് ഒരു 'പേഷൻ' ആയിരുന്നു - പുതിയൊരു രീതി! നാട്ടിൽ നിറയെ മുണ്ടുടുത്തവരുണ്ടായിരുന്നതിനാൽ, പാന്റിടുന്നവർക്ക് ഒരു പ്രത്യേക പുതുമയുണ്ടായിരുന്നു. (ഇവിടെ ന്യൂജഴ്‌സിയിൽ ട്രൗസേഴ്സി എന്നാണ് പാന്റ്സിന് പറയുന്നത്).
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴത്തെ ഒരനുഭവമുണ്ട്. പാന്റിന് നല്ല വിലയാണെന്ന് പറഞ്ഞ് അച്ഛൻ വാങ്ങിത്തന്നില്ല. അന്ന് ഞങ്ങൾ ചെറുതാഴത്താണ് താമസിച്ചിരുന്നത്. ഒരിക്കൽ അടുത്തില പോയപ്പോൾ, വല്യമ്മ ഏട്ടന്റെ (രാധാകൃഷ്ണൻ) പഴയ ഒരു പാന്റ് സ്നേഹത്തോടെ എനിക്ക് തന്നു, "ഇത് പ്രസന്നനെടുത്തോ, അവനിത് ഇപ്പോൾ ഉടുക്കുന്നില്ല" എന്ന് പറഞ്ഞുകൊണ്ട്. വല്യമ്മയുടെ സ്നേഹം എപ്പോഴും മധുരിക്കുന്ന ഒരനുഭവമാണ്.
അതൊരു ബെൽബോട്ടം പാന്റായിരുന്നു! അന്ന് ഏട്ടൻ ഞങ്ങളുടെയെല്ലാം ഹീറോ ആയിരുന്നു വീട്ടിൽ. കൂട്ടുകുടുംബത്തിൽ കോളജ് കുമാരൻ, നാടകനടൻ എന്നൊക്കെയുള്ള ഒരു ഡബിൾ സൂപ്പർ സ്റ്റാർ ഗ്ലാമറുള്ള വ്യക്തിത്വം! ഇന്നത്തെ മമ്മൂട്ടിയെയും മോഹൻലാലിനെയും ചേർത്തുവെച്ചാൽ അന്നത്തെ ഏട്ടനായിരിക്കും! ഏട്ടന്റെ പാന്റ് ഉടുക്കാൻ കിട്ടിയത് എനിക്കന്ന് സ്വർഗം കിട്ടിയതുപോലെയായിരുന്നു! കൂട്ടുകാരോടൊക്കെ ഞാൻ അഹങ്കാരത്തോടെ പറഞ്ഞുനടന്നു - ഇത് ഏട്ടൻ തന്നതാണെന്ന്.
ഇവിടെ ന്യൂജഴ്‌സിയിൽ മുണ്ടുടുക്കുന്നവരെ പുറത്ത് അധികം കാണാറില്ല. അപൂർവ്വമായി നാട്ടിൽ നിന്ന് വിസിറ്റിന് വരുന്ന ചില രക്ഷിതാക്കൾ മുണ്ടുടുത്ത് നടക്കുന്നത് കണ്ടിട്ടുണ്ട്. മക്കൾ അവരോട് "മുണ്ട് ഉടുത്ത് പുറത്ത് ഇങ്ങനെ നടക്കല്ലച്ഛാ" എന്ന് എത്ര പറഞ്ഞാലും കേൾക്കാത്ത 'അനുസരണയില്ലാത്ത' ചില അച്ഛൻമാർ!

വിഷു, ഓണം പോലുള്ള അപൂർവം അവസരങ്ങൾ ഞങ്ങൾ മുണ്ടുടുക്കാൻ കാത്തിരിക്കും. കഴിഞ്ഞ ദിവസം ഞങ്ങളുടെ വിഷു പ്രമാണിച്ചുള്ള ഒത്തുചേരൽ നടന്നു. മിക്കവാറും പയ്യന്നൂരിൽ നിന്നും പരിസരത്തു നിന്നുമുള്ള ന്യൂജഴ്‌സിയിലെ താമസക്കാർ ഒത്തുചേർന്നു. നാല്പതോളം കുട്ടികൾക്ക് കൈനീട്ടം നൽകാനും എനിക്ക് ഭാഗ്യമുണ്ടായി.
പിന്നെ സദ്യ - അത് കേമമായിരുന്നു! ഞങ്ങളുടെ ശ്രീമതികളെല്ലാം വീടുകളിൽ നിന്ന് ഓരോ സദ്യാവിഭവം ഉണ്ടാക്കിക്കൊണ്ടുവന്ന് എല്ലാവർക്കും കഴിക്കാനായി രുചികരമായ നമ്മുടെ കണ്ണൂർ-കാസർഗോഡ് സ്റ്റൈൽ കേരള സദ്യ ഒരുക്കി. ഞങ്ങളുടെ ഗ്രൂപ്പിന്റെ പേര് "kk.nj" (Families from Kannur Kasaragod in New Jersey) എന്നാണ്. മൂന്ന് വർഷം മുമ്പ് ഞാനും കുറച്ച് കൂട്ടുകാരും ചേർന്നാണ് ഇത് തുടങ്ങിയത്. ഇപ്പോൾ നൂറോളം കുടുംബങ്ങളായി ഞങ്ങൾ വളർന്നിരിക്കുന്നു. ന്യൂജഴ്‌സിവാസികളായ കണ്ണൂർ-കാസർഗോഡ് കാർക്കെല്ലാം ഞങ്ങളുടെ ഗ്രൂപ്പിലേക്ക് സ്വാഗതം.

എന്റെ ചെറുപ്പത്തിലെ ഒരു അനുഭവമുണ്ട്. വിഷു ദിവസം നേരിൽ കാണുന്നവരെല്ലാം കൈനീട്ടം തരുമെന്നതായിരുന്നു എന്റെ ചിന്തയും പ്രതീക്ഷയും. ഒരു വല്യപ്പന്റെ വീട്ടിൽ പോയപ്പോൾ വിഷുവിന് എന്നെ കണ്ടപ്പോൾ വലിയ സ്നേഹം കാണിച്ചു. എന്റെ നോട്ടം മുഴുവൻ വല്യപ്പൻ കൈ കീശയിലേക്ക് കൊണ്ടുപോകുന്നുണ്ടോ എന്ന് മാത്രമായിരുന്നു. ഒരു തവണ അദ്ദേഹം കൈ പൊക്കിയപ്പോൾ ഞാൻ പ്രതീക്ഷയോടെ ശ്വാസം പിടിച്ചു - 'ഇതാ വരുന്നു!' പക്ഷേ അത് കീശയിൽ നിന്ന് പൊടിപ്പാത്രമെടുത്ത് മൂക്കുപൊടി വലിച്ച് "ആ... ച്ച്ചൂ" എന്ന് അവസാനിച്ചു. എനിക്കൊന്നും കിട്ടിയതുമില്ല!
അടുത്ത ദിവസം ഞാൻ വീണ്ടും പോയി - 'You have to keep trying!' എന്നാണല്ലോ. എന്നെ കണ്ടപ്പോൾ വല്യപ്പൻ വിഷമത്തോടെ പറഞ്ഞു, "മോനെ, ഇന്നലെ വിഷുവിന്റെ തിരക്കിലായിപ്പോയില്ലേ? കൈനീട്ടം തരാൻ പറ്റിയില്ല." ഞാൻ അതിനുവേണ്ടിയാണ് രണ്ടു ദിവസമായി അവിടെ ചുറ്റിപ്പറ്റി നടക്കുന്നത് എന്ന് ആ നല്ല മനസ്സ് മനസ്സിലാക്കിയല്ലോ, ഭാഗ്യം! ഇപ്പോൾ തരുമായിരിക്കും! അതാ, കീശയിലേക്ക് കൈ പോകുന്നു. ഇപ്പോൾ കിട്ടും! കണ്ണൊന്ന് ചിമ്മി തുറക്കുന്നതിനുമുൻപ്, "ആ... ച്ച്ചൂ!"

"ഏതായാലും," വല്യപ്പൻ എന്റെ പുറത്ത് തട്ടി, "ഇനി അടുത്ത വിഷുവിന് വരണം, കാണണം ട്ടോ!" കൈനീട്ടം വിഷു കഴിഞ്ഞും ആവാം. ഇപ്പോൾ തന്നാലും മതി! അടുത്ത വിഷു വരെ കഷ്ടപ്പെട്ട് കാത്തിരിക്കണമെന്നില്ല! എന്റെ മനസ്സിൽ ഞാൻ പറഞ്ഞു - ഉറക്കെ പറയണമെന്നും കരയണമെന്നും തോന്നി.
അതാണ് എന്റെ കൈനീട്ടം നൊസ്റ്റാൾജിയ!