ADVERTISEMENT

ദുബായ് /ക്വലാലംപൂർ ∙ ബിസിനസ്സ് ആവശ്യാർത്ഥം ദുബായിൽ നിന്ന് മലേഷ്യയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 26 കാരിയെ സുഹൃത്ത് ചതിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മലേഷ്യയിൽ ചികിത്സയിലായ യുവതി യുവാവിനെതിരെ ക്വലാലംപൂർ ചൗകിത് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. എന്നാൽ ഇതറിഞ്ഞ യുവാവ് ഇന്ത്യയിലേയ്ക്ക് മുങ്ങുകയും ചെയ്തു.

നാലു വർഷമായി ദുബായിൽ ബിസിനസുകാരിയാണ് യുവതി. ഓൺലൈനിൽ വാച്ച് വിൽപന നടത്തുന്ന കുടുംബസുഹൃത്തു കൂടിയായ കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത്  സ്വദേശിയായ 27കാരൻ ബിസിനസ് പാർട്ണർഷിപ്പിനായി യുവതിയിൽ നിന്ന് 10 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു. തുടർന്ന് മലേഷ്യയിൽ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞാണ് അവധിക്ക് നാട്ടിലുണ്ടായിരുന്ന ദുബായിലെ അറിയപ്പെടുന്ന മോഡൽ കൂടിയായ യുവതിയെ ഇയാൾ രണ്ടാഴ്ച മുൻപ് സന്ദർശക വീസയിൽ മലേഷ്യയിൽ എത്തിച്ചത്. 

നല്ല സൗഹൃദപരമായി പെരുമാറിയിരുന്ന യുവാവിനോടൊപ്പം തുടർച്ചയായി രാത്രികളിൽ ഭക്ഷണം കഴിച്ച ശേഷം യുവതിക്ക് രക്തസ്രാവമുണ്ടാവുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് യുവതി ആശുപത്രിയിൽ പരിശോധന നടത്തി. ലൈംഗികാസക്തി വർധിപ്പിക്കുന്നതിനുള്ള വിവിധ തരം മരുന്നുകൾ അമിത ഡോസിൽ ശരീരത്തിൽ പ്രവേശിച്ചതിനാൽ ഹോർമോണുകളെ സാരമായി ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. 

തുടർ പരിശോധനയിൽ സുഹൃത്ത് യുവതിയറിയാതെ ജ്യൂസിൽ മരുന്ന് കലർത്തി നൽകുകയായിരുന്നുവെന്ന് കണ്ടെത്തി. യുവാവിന്റെ ബാഗിൽ നിന്ന് ഇൗ മരുന്നുകളുടെ കുപ്പികളും പായ്ക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഗൗരവം മനസ്സിലാക്കിയ  ആശുപത്രിയധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതറിഞ്ഞതോടെ യുവാവ് ഇന്തൊനീഷ്യ വഴി മലേഷ്യയിൽ നിന്ന് മുങ്ങി. നാട്ടിലെത്തിയ ഇയാൾ ഒളിവിലാണ്. തുടർ പരിശോധനയിൽ യുവാവിന്റെ മുറിയിൽ നിന്നു യുവതിക്ക് നൽകിയതെന്ന് സംശയിക്കുന്ന മരുന്നിന്റെ സാംപിൾ ലഭിച്ചിട്ടുണ്ട്. യുവതിയുടെ ബന്ധുക്കൾ  കോഴിക്കോട് സിറ്റി പൊലീസിൽ പരാതി നൽകി. 

മലയാളി യുവതിക്ക് സംഭവിച്ച പീഡനശ്രമത്തെക്കുറിച്ച് മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. യുവതിയുടെ  ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സുരക്ഷിതമായി  നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി മലേഷ്യൻ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ബാദുഷ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com