മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു; മലയാളികൾക്കും ആശ്വാസം
Mail This Article
ക്വലാലംപൂർ ∙ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് മലേഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചതായി വിദേശകാര്യമന്ത്രി ദത്തോ ഹാജി മൊയ്തീൻ ബിൻ ഹാജി മുഹമ്മദ് യാസിൻ അറിയിച്ചു. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മലേഷ്യയിൽ വിസാ തട്ടിപ്പുമൂലം കുടുങ്ങി കിടക്കുന്ന നൂറുകണക്കിന് മലയാളികൾക്ക് ഈ പൊതുമാപ്പ് ആശ്വാസകരമാവും.
നിയമം ലംഘിച്ച് മലേഷ്യയിൽ താമസിക്കുന്ന വിദേശികൾക്ക് ഓഗസ്റ്റ് ഒന്നാം തിയതി മുതൽ ഡിസംബർ 31 വരെ നിയമ നടപടിയും പിഴയും കൂടാതെ രാജ്യം വിട്ടുപോവാനാവും. 700 മലേഷ്യൻ റിങ്കിറ്റ് ആണ് അപേക്ഷാ ഫീസ്. ഒറിജിനൽ പാസ്‌പ്പോർട്ടിനോടൊപ്പം ഒരാഴ്ചയ്ക്കുള്ളിൽ യാത്ര പുറപ്പെടുന്ന തരത്തിലുള്ള വിമാന ടിക്കറ്റും ഹാജരാക്കണം.
സന്ദർശക വിസാ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായ നിരവധി മലയാളികളാണ് താമസ രേഖകളില്ലാതെ മലേഷ്യയുടെ വിവിധ മേഖലകളിൽ നാട്ടിലേയ്ക്ക് വരാനാവാതെ കുടുങ്ങി കിടക്കുന്നത്. രാജ്യം വിടാൻ ജയിൽ വാസവും വൻ തുക പിഴയും ഒടുക്കേണ്ടിവരുമെന്നതിനാൽ പൊതുമാപ്പിനും വേണ്ടി കാത്തിരിക്കുന്നവരാണ് കൂടുതൽ പേരും.