ഓഫ് റോഡ് ഡ്രൈവിങിൽ താരം; മലയാളിക്ക് നേട്ടം
Mail This Article
മെൽബൺ ∙ ഫോർ വീലർ ഡ്രൈവിങിലൂടെ ഓഫ് റോഡിൽ ചരിത്രം തിരുത്തികുറിച്ചുകൊണ്ട് മലയാളിയായ ജോസ് എബ്രഹാം വാർത്തകളിൽ സ്ഥാനം പിടിക്കുന്നു. 2006–ൽ യുകെയിൽ നിന്നും മെൽബണിലേക്ക് കുടിയേറിയ പ്രാഡോ ജോസ് എന്നറിയപ്പെടുന്ന കട്ടപ്പന സ്വദേശി ജോസ് എബ്രാഹാമിന് ഓഫ് റോഡ് ഡ്രൈവിങ് ഒരു പാഷൻ ആണ്.
മെൽബണിൽ വന്നതിനുശേഷം മലയാളികൾക്കിടയിൽ ആദ്യം പ്രാഡോ, ഫോർ വീലർ വാങ്ങിച്ച് ഓഫ് റോഡ് ട്രൈവിങിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തി. ആദ്യകാലങ്ങളിൽ ഈ ലേഖകനും ജോസിനോടൊപ്പം അദ്ദേഹത്തിന്റെ യാത്രകളിൽ പങ്കുചേർന്നിരുന്നു.
ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച മെൽബണിൽ നിന്നും നാലു മണിക്കൂർ യാത്ര ചെയ്തു എത്തിചേർന്ന കൂനാവാര ലേക്ക് റിസോർട്ടിൽ നടന്ന മൂന്നു ദിവസത്തെ ക്യാംപിനോട് അനുബന്ധിച്ച് മണിക്കൂറുകൾ മലമടക്കുകളിലൂടെ നടത്തിയ ഓഫ് റോഡ് യാത്ര ഒരു പുതിയ അനുഭവമായിരുന്നു. ഏകദേശം പതിനഞ്ചോളം ഫോർ വീൽ വാഹനങ്ങളുടെ അകമ്പടിയോടു കൂടി നടത്തിയ ഓഫ് റോഡ് ഡ്രൈവിങ്ങിൽ ജോസിനോടൊപ്പം അമ്പതിൽപ്പരം അംഗങ്ങൾ യാത്രികരായി.
ജോസ് എബ്രഹാം ക്യാപ്റ്റനും ഡ്രൈവിങ് രംഗത്ത് ഇന്ത്യയിലും യുകെയിലും മെൽബണിലും പുത്തൻമാനങ്ങൾ നൽകിയ സഹോദരങ്ങളായ ജോസഫ് തച്ചേടനും തോമസ് തച്ചേടനും വൈസ് ക്യാപ്റ്റന്മാരും ആയിരുന്നു. കിലോ മീറ്ററോളം മലമടക്കുകളിലൂടെ ഡ്രൈവ് ചെയ്തു സുരക്ഷിതമായി കൂനാവാര ക്യാംപിൽ എത്തിച്ചേർന്ന ജോസ് എബ്രഹാമിനെ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ് സജി കുന്നുംപുറം അഭിനന്ദിച്ചു.
2006 മുതൽ മെൽബണിൽ സ്ഥിര താമസമാക്കിയ ജോസ് എബ്രഹാം ഭാര്യ സ്മിതയോടും മൂന്നു മക്കളോടൊപ്പം കുടുംബമായി കഴിയുന്നു. ഇനിയും ഇതുപോലുള്ള ദീർഘദൂര ഓഫ് റോഡ് യാത്രകൾ നടത്തി മികവ് തെളിയിക്കാൻ തയാറാവുകയാണു ജോസ് എബ്രഹാം.