കരീബിയൻ സ്റ്റേഡിയത്തിൽ ശ്രദ്ധനേടി മലയാളം പാട്ടുകൾ
Mail This Article
സെന്റ് ലൂസിയ ∙ ഇന്ത്യ-വെസ്റ്റിൻഡീസ് വനിതാ ട്വന്റി20 പര്യടനത്തിലെ രണ്ടാമത്തെ മത്സരത്തിനിടെ ശ്രദ്ധനേടി മലയാളം. വെസ്റ്റിൻഡീസിലെ സെന്റ് ലൂസിയയിലെ ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മൽസരം നടക്കുന്നതിനിടെയാണ് ഇവിടെയുള്ള മലയാളികൾ മലയാളം പാട്ടുമായി ശ്രദ്ധപിടിച്ചു പറ്റിയത്. ഇന്ത്യൻ വനിതാ ടീമിന് പിന്തുണ അറിയിച്ചാണ് സംഘം എത്തിയത്. വന്ദേ മാതാരത്തിൽ തുടങ്ങി, ജാസി ഗിഫ്റ്റിന്റെ സൂപ്പർ ഹിറ്റ് പാട്ടുകളായ അന്നക്കിളി നീ എന്നിലെ..., ലജ്‌ജാവതിയെ... തുടങ്ങിയ പാട്ടുകളും ഐസ കദീശ പാത്തുമ്മ....എന്നീ മലയാളം പാട്ടുകളാണ് സ്റ്റേഡിയത്തിൽ ആവേശമുണ്ടാക്കിയത്.
മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഡാരൻ സമിയുടെ ജന്മസ്ഥലമാണ് സെന്റ് ലൂസിയ. തുടർച്ചയായ രണ്ടാമത്തെ വേൾഡ് കപ്പും ലഭിച്ചപ്പോൾ സ്റ്റേഡിയം സാമിയുടെ പേരിൽ പുനർനാമകരണം ചെയ്യുകയായിരുന്നു. 2010ൽ ലോകകപ്പിൽ ഇന്ത്യ–ശ്രീലങ്ക മത്സരത്തിൽ ആണ് ഇവിടെ ആദ്യമായി ഒരു മലയാള ഗാനം കേൾക്കുന്നത്. ജാസിഗിഫ്റിന്റെ ഗാനങ്ങൾ ആയിരുന്നു അന്നും കാണികളെ ഹരം കൊള്ളിച്ചത്.
അത്‍ലാന്റിക്, കരിബിയൻ സമുദ്രങ്ങൾ ചുറ്റി കിടക്കുന്ന ദ്വീപിൽ മെഡിക്കൽ വിദ്യാർഥികൾ അല്ലാതെ ആകെ മലയാളി കുടുംബങ്ങൾ ഇരുപതിൽ താഴെ മാത്രമാണ്. പക്ഷേ, പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തെ സഹായിക്കാൻ ഈ ചെറിയ മലയാളി സമൂഹം രംഗത്തെത്തിയിരുന്നു. അന്ന് പാചകം ചെയ്തു ലഭിച്ച ഒന്നര ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. സെന്റ് ലൂസിയയിൽ നൂറോളം മലയാളികളാണുള്ളത്. ടൂറിസത്തിനു പേരുകേട്ട സ്ഥലമാണ് സെന്റ് ലൂസിയ. അതിനാൽ തന്നെ മിക്ക മലയാളികളും ഈ മേഖലയിൽ ജോലി ചെയ്യുന്നു. അമേരിക്കൻ മെഡിക്കൽ സ്കൂളുകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരാണ് മറ്റുമലയാളികൾ.
കരീബിയനിലെ ദ്വീപ് രാജ്യം ആണെങ്കിലും രണ്ടു നൊബേൽ സമ്മാന ജേതാക്കളുടെ നാടാണ് സെന്റ് ലുസിയാ. സർ ആർതർ ലൂയിസും (സാമ്പത്തിക ശാസ്ത്രം), സർ ഡെറിക് വാൽക്കോട്ട് (സാഹിത്യം). 130 രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാവുന്ന പാസ്പോർട്ടാണ് സെന്റ് ലൂസിയായുടേത്.