കൊറോണ വൈറസ് : ചൈനയിൽ മരണം 17 ആയി ; വുഹാൻ നഗരം അടച്ചു
Mail This Article
ബെയ്ജിങ്∙ കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും അടച്ചു. പ്രദേശവാസികളോടു നഗരംവിട്ടുപോകരുതെന്ന് അധികൃതർ നിർദേശിച്ചു.
ശനി മുതൽ രണ്ടാഴ്ചയോളം നീളുന്ന ചൈനീസ് പുതുവത്സാരാഘോഷങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തുകയാണു പുതിയ വൈറസും അതു മൂലമുണ്ടാകുന്ന ശ്വാസകോശ രോഗവും. ബെയ്ജിങ്ങിൽ നിന്ന് 1152 കിലോമീറ്റർ അകലെയുള്ള വുഹാൻ നഗരമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും എല്ലാ നഗരങ്ങളിലും ജനങ്ങൾ പരിഭ്രാന്തിയിലും ജാഗ്രതയിലുമാണ്.
ബെയ്ജിങ്ങിൽ സിനിമാ തിയറ്ററുകളിലും പൊതുഇടങ്ങളിലും വരാൻ ആളുകൾ മടിക്കുകയാണ്. പുറത്തിറങ്ങുന്നവരിൽ പലരും മുഖാവരണം ധരിക്കുന്നു. പലരും യാത്രകൾ ഒഴിവാക്കി.
ചൈനയ്ക്കു പുറത്ത് കൂടുതൽ രാജ്യങ്ങളിലേക്കും വൈറസ് പടരുന്നു. യുഎസിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ നിന്നെത്തിയ യാത്രക്കാരനാണു രോഗം സ്ഥിരീകരിച്ചത്. പ്രതിസന്ധി നേരിടാൻ യുഎസ് ആരോഗ്യവിഭാഗം സർവസജ്ജമാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
∙ചൈനയിൽ വൈറസ് ബാധിച്ചത് 543 പേർക്കെന്ന് ഔദ്യോഗിക കണക്ക്. യഥാർഥ എണ്ണം പതിന്മടങ്ങു വരാൻ സാധ്യത. 2200 പേർ നിരീക്ഷണത്തിൽ.
∙ രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന ആലോചിക്കുന്നു.