ഹെയ്തിയിൽ കുടുങ്ങിയവർ സുരക്ഷിതർ; സഹായം ഉറപ്പാക്കുമെന്ന് നോർക്കയ്ക്ക് കത്ത്
Mail This Article
തിരുവനന്തപുരം ∙ കരീബിയൻ രാജ്യമായ ഹെയ്തിയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ സുരക്ഷിതരാണെന്ന് ഹെയ്തിയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഹെയ്തിയിലുള്ള ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ ചികിത്സാ, സുരക്ഷാ സഹായവും ഉറപ്പാക്കുമെന്ന് ഹെയ്തി പ്രധാനമന്ത്രി ഉറപ്പുനൽകി.
കേരളം ഹെയ്തിയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ വഴിനടത്തിയ അഭ്യർഥനയ്ക്കാണ് ഇന്ന് അനുകൂല മറുപടി ലഭ്യമായത്. ഇന്ത്യൻ ഒദ്യോഗിക പ്രതിനിധി പ്രതിദിനം വിവരങ്ങൾ ഹെയ്തി ഭരണാധികാരികളെ അറിയിക്കുന്നതിനും വൈദ്യസഹായം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടിയും കൈക്കൊണ്ടിട്ടുള്ളതായി നോർക്കയ്ക്ക് ലഭിച്ച മറുപടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹെയ്തി അധികൃതർ കൈക്കൊണ്ട നടപടികളിൽ ഇന്ത്യൻ അസോസിയേഷനും മലയാളി ഫെഡറേഷനും സംതൃപ്തരാണെന്ന് നോർക്കസിഇഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
ടെലികോം മേഖലയിലും ബിസിനസിലും മറ്റുമായി 33 മലയാളികൾ ഉൾപ്പടെ 80 ഇന്ത്യക്കാരാണ് ഹെയ്തിയിൽ കുടുങ്ങിക്കിടക്കുന്നത്. വിദേശത്തു നിന്നെത്തിയവരാണു നാട്ടിൽ കൊറോണ പരത്തുന്നത് എന്ന ഭീതിയിൽ വിദേശികളെ ആക്രമിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഇതേ തുടർന്ന് അവശ്യ വസ്തുക്കൾ വാങ്ങുന്നതിനു പോലും പുറത്തു പോകാൻ സാധിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ള ഇന്ത്യക്കാർ നേരിടുന്നത്. കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ ഇവരിൽ ഒരു സംഘം കഴിഞ്ഞ ദിവസം കൊലപ്പെടുത്താൻ ശ്രമിച്ചതും വാർത്തയായിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ മലയാളികളിൽ ഒരാൾക്കു രോഗലക്ഷണങ്ങൾ പ്രകടമായതോടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയതു വളരെ ഭീതിയിലും ആശങ്കയിലുമായിരുന്നെന്നു കുടുങ്ങിയ മലയാളികൾ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞു കുട്ടികൾ ഉൾപ്പടെയുള്ളവർ സംഘത്തിലുള്ളതിനാൽ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എയർ ലിഫ്റ്റിന് സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനും ഇന്ത്യൻ എംബസിക്കും ഇവർ കത്തയച്ചിരുന്നു.