കര തൊടാനാവാതെ കപ്പലിൽ കുടുങ്ങി മലയാളികൾ ഉൾപ്പെടെ ഒട്ടേറെ നാവികർ
Mail This Article
ഹോങ്കോങ്∙ കോവിഡ് മൂലമുളള അനിശ്ചിതത്വങ്ങൾക്കിടെ കര തൊടാൻ കഴിയാതെ കപ്പൽ ജീവനക്കാർ. മലയാളികൾ ഉൾപ്പെടെയുള്ള നാവികരാണ് വിവിധ കപ്പലുകളിലായി കുടുങ്ങിയിരിക്കുന്നത്. കരാർ കാലാവധി കഴിഞ്ഞിട്ടും കപ്പലിൽ തന്നെ തുടരാൻ നിർബന്ധിതരായിരിക്കുകയാണ് തങ്ങളെന്ന് ഹോങ്കോങ് ഷിപ്പിങ് കമ്പനിയുടെ കപ്പലിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ആനന്ദ് കോട്ടോൾ പറഞ്ഞു. പുസ്തക പ്രസാധകൻ സിഐസിസി ജയചന്ദ്രന്റെ മകനാണ് ആനന്ദ്. ചൈനയിൽ നിന്നു ദക്ഷിണാഫ്രിക്കയിലേക്കുളള യാത്രയിലാണ് ആനന്ദിന്റെ കപ്പൽ.
9 മാസമാണ് കപ്പൽ ജീവനക്കാരുടെ കരാർ കാലാവധി. ഇതു തീരുന്ന മുറയ്ക്കു സ്വദേശങ്ങളിലേക്കു മടങ്ങുകയാണ് പതിവ്. എന്നാൽ, യാത്രാവിലക്ക് ഉളളതിനാൽ ഇപ്പോൾ ഒരു തുറമുഖത്തും ഇറങ്ങാൻ കഴിയുന്നില്ല. ചികിത്സ ആവശ്യമുളളവർക്കു പോലും സഹായം ലഭിക്കുന്നില്ല. ചൈനയിൽ 8 ദിവസം ഉണ്ടായിരുന്നെങ്കിലും പുറത്തിറങ്ങാൻ അനുമതി ലഭിച്ചില്ല.
മുൻപു അടിയന്തര ഘട്ടത്തിൽ അടുത്തുളള തുറമുഖത്ത് ഇറങ്ങി വിമാനമാർഗം നാട്ടിലേക്കു പോകാൻ കഴിയുമായിരുന്നു. ക്വാറന്റീനിൽ പോകാമെന്നു കരുതിയാലും എളുപ്പമല്ല. വിദേശ രാജ്യങ്ങളിലെ ക്വാറന്റീൻ വലിയ ചെലവേറിയതാണ്. ഷിപ്പിങ് കമ്പനികൾ ഈ ചെലവു വഹിക്കാൻ തയാറല്ല. ഖത്തർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നു മറ്റു സ്ഥലങ്ങളിലേക്കു വിമാന സർവീസുകൾ ആരംഭിച്ച സാഹചര്യത്തിൽ അത്തരം ഹബ്ബുകളിൽ എവിടെയെങ്കിലും ക്രൂ ചേഞ്ച് സൗകര്യം ഏർപ്പെടുത്തണം എന്നാണ് നാവികരുടെ ആവശ്യം.