ആഫ്രിക്കൻ രാജ്യങ്ങളിലെ മലയാളികളുടെ അവസ്ഥ മനസിലാക്കണമെന്ന് അഭ്യർഥന
Mail This Article
മൊൺറോവിയ ∙ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഉള്ളവരെ മാത്രം വിദേശത്തു നിന്നും കൊണ്ടുവന്നാൽ മതിയെന്ന കേരള സർക്കാരിന്റെ തീരുമാനത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി സമൂഹത്തിന്റെ അവസ്ഥ അധികൃതർ മനസിലാക്കണമെന്ന് ഈ രാജ്യങ്ങളിലെ മലയാളികൾ. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയയിലെയും ഐവറി കോസ്റ്റിലെയും മലയാളികൾ ചേർന്ന് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവരെക്കൂടി സംഘടിപ്പിച്ചു കൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് ജൂൺ 24ന് കൊച്ചിയിലേക്ക് ഒരു വിമാനം ചാർട്ടർ ചെയ്തത്.
ജോലി നഷ്ടപ്പെട്ട പലരും ഒരാൾക്ക് ഒരു ലക്ഷത്തോളം വരുന്ന ഭീമമായ ടിക്കറ്റ് ചാർജ് നൽകിയാണ് ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ളവർക്കായി ടിക്കറ്റ് എടുത്തിരിക്കുന്നത്. ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ളവരിൽ നടത്തുന്ന റാപിഡ് ടെസ്റ്റിൽ ആർക്കെങ്കിലും പോസിറ്റീവ് കാണിച്ചാൽ ആ കുടുംബത്തിന് മുഴുവൻ ചാർട്ടേർഡ് വിമാനം ആയതുകൊണ്ട് അവരുടെ പണവും യാത്രാ അവസരവും നിഷേധിക്കപ്പെടും. പിന്നീട് ഒരു വിമാനം ഇല്ലാ എന്നുള്ളത് തന്നെയാണ് കാരണം.
പ്രവാസികളുടെ വരവുനിമിത്തം രോഗം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ആശങ്ക മനസിലാക്കാതെ അല്ല ഇങ്ങനെ ആവശ്യപ്പെടുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഈ അവസ്ഥ സർക്കാർ മനസിലാക്കണമെന്നും മലയാളി സംഘടന ആവശ്യപ്പെട്ടു.
പ്രളയകാലത്ത് തങ്ങളുടെ ഓണാഘോഷം വേണ്ടെന്നു വച്ചുകൊണ്ട് വെറും മുന്നൂറിൽ താഴെ മാത്രം മലയാളികളിൽ ഉള്ള ലൈബീരിയയിൽ നിന്നും മറ്റ് ഇന്ത്യക്കാരുടെയും സഹായത്തോടെ ഇരുപത്തി നാലു ലക്ഷത്തിൽ അധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചയയ്ക്കുന്നതിന് നേതൃത്വം നൽകിയ ലൈബീരിയയിലെ മലയാളി അസോസിയേഷൻ ആയ മഹാത്‌മാ കൾച്ചറൽ സെന്ററിന്റെ ഭാരവാഹികൾ ഇന്ന് അവരുടെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥയിലാണെന്നും ഭാരവാഹികൾ പറഞ്ഞു.