സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്
Mail This Article
മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശിലാസ്ഥാപനകര്‍മ്മം മാര്‍ തോമാശ്ലീഹായുടെ ദുക്റാനതിരുന്നാള്‍ ദിനമായ ജൂലൈ 3 വെള്ളിയാഴ്ച മെല്‍ബണ്‍ സെന്‍റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ നിര്‍വ്വഹിക്കും. റോമില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയാണ് കത്തീഡ്രല്‍ ദേവാലയത്തിന്‍റെ അടിസ്ഥാന ശില മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്‍റെയും സിറോ മലബാര്‍ സഭയിലെ അഭിവന്ദ്യരായ മറ്റു പിതാക്കന്മാരുടെയും സാന്നിധ്യത്തില്‍ വെഞ്ചരിച്ച് ബിഷപ്പ് ബോസ്കോ പുത്തൂര്‍ പിതാവിന് നൽകിയിരിക്കുന്നത്. വൈകിട്ട് 4.30 ന് നടക്കുന്ന ശിലാസ്ഥാപന കര്‍മ്മത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സീസ് കോലഞ്ചേരി, രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാ, മാത്യു കൊച്ചുപുരയ്ക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍, ബൈബിള്‍ അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ഫ്രെഡി എലുവത്തിങ്കല്‍, മെല്‍ബണ്‍ സെന്‍റ് മേരീസ് ക്നാനായ ഇടവക വികാരിയും രൂപത കണ്‍സല്‍റ്ററുമായ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ കത്തീഡ്രല്‍ നിര്‍മ്മാണ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.
കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള സുവനീയറിന്‍റെ പ്രകാശനം വിക്ടോറിയന്‍ പാര്‍ലമെന്‍റ് എം.പിയും ഗവണ്‍മെന്‍റ് വിപ്പുമായ ബ്രൗണിയന്‍ ഹാഫ്പെന്നി എംപി നിര്‍വ്വഹിക്കും. ലുമെയിന്‍ ബില്‍ഡേഴ്സ്, ഐഎച്ച്എന്‍എ, സെഹിയോന്‍ ടൂര്‍സ് ആന്‍റ് ട്രാവല്‍സ്, യു ഹോംസ്, സബ്റിനി ഫുഡ്സ്, ഇന്‍ഡ്യാഗേറ്റ് ഗ്രോസറി ഷോപ്പ് എപ്പിങ്ങ് എന്നിവരാണ് ഗോള്‍ഡ് സ്പോണ്‍സര്‍മാര്‍.
സ്വന്തമായി ഒരു ദേവാലയം എന്ന കത്തീഡ്രല്‍ ഇടവകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകള്‍ക്കുംڔകാത്തിരിപ്പിനും ഒടുവിലാണ് ഏറെ പ്രതീക്ഷകളോടെ ദേവാലയനിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. എപ്പിങ്ങില്‍ ഹ്യൂം ഫ്രീവേക്ക് സമീപം കത്തീഡ്രല്‍ ഇടവക സ്വന്തമാക്കിയ രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് ദേവാലയത്തിനും പാരീഷ് ഹാളിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ളڔനിര്‍മ്മാണം ആരംഭിക്കുന്നത്. ഓസ്ട്രേലിയായിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ ലുമെയിന്‍ ബില്‍ഡേഴ്സിനാണ് കത്തീഡ്രലിന്‍റെ നിര്‍മ്മാണ ചുമതല നല്കിയിരിക്കുന്നത്.
മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയിലെ ഓരോ അംഗങ്ങളുടെയും സമൂഹങ്ങളുടെയും ഇടവകകളുടെയും വിശ്വാസകൂട്ടായ്മയുടെയും സ്നേഹ ഐക്യത്തിന്‍റെയും പ്രതീകവും കേന്ദ്രവുമാണ് കത്തീഡ്രല്‍ ദേവാലയം. രൂപതകളില്‍ കത്തീഡ്രല്‍ ദേവാലയത്തിനുള്ള പ്രമുഖസ്ഥാനത്തെപ്പറ്റി രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നല്കിയ പ്രസ്താവന സൂചിപ്പിച്ചുകൊണ്ട് ബിഷപ്പ് ബോസ്കോ പുത്തൂര്‍ രൂപതാംഗങ്ങള്‍ക്കായി നല്കിയ പ്രത്യേക സര്‍ക്കുലറിലൂടെ കത്തീഡ്രല്‍ നിര്‍മ്മാണത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും സഹകരിക്കാനും അഭ്യർഥിച്ചു.
ശിലാസ്ഥാപന കര്‍മ്മങ്ങള്‍ക്കു ശേഷം വൈകിട്ട് 7 മണിക്ക് മാര്‍ തോമാശ്ലീഹായുടെ ദുക്റാനതിരുന്നാളിനോടനുബന്ധിച്ച് റിസര്‍വോ സെന്‍റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ അര്‍പ്പിക്കുന്ന റാസ കുര്‍ബാനയില്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ശിലാസ്ഥാപനകര്‍മ്മത്തിന്‍റെയും തുടര്‍ന്ന് നടക്കുന്ന റാസ കുര്‍ബാനയുടെയും തല്‍സമയ സംപ്രേഷണം കത്തീഡ്രല്‍ ഇടവകയുടെ യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭിക്കും. ശിലാസ്ഥാപന കര്‍മ്മത്തിലും റാസ കുര്‍ബാനയിലും ഓണ്‍ലൈനിലൂടെ പങ്കെടുത്തുകൊണ്ട് കത്തീഡ്രല്‍ ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി പ്രാർഥിക്കാനും സഹകരിക്കാനും വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.