ADVERTISEMENT

നെയ്റോബി∙ വൻ തൊഴിൽ സാധ്യത എന്ന വ്യാജ വാഗ്ദാനത്തിൽ കേരളത്തിന്റെ പല ഭാഗത്തു നിന്നും ആഫ്രിക്കൻ രാജ്യമായ കെനിയയിൽ എത്തി  ഉദ്യോഗാർഥികൾ വഞ്ചിക്കപ്പെടുന്നതായി കേരള അസോസിയേഷൻ ഓഫ് കെനിയ.

 

രണ്ടു വർഷങ്ങളായി ചില വ്യക്തികൾ 20–ൽ പരം യുവാക്കളെ നിലവിൽ ഇല്ലാത്ത ഹോട്ടലിലെ വിവിധ ജോലികൾക്കായി സന്ദർശക വീസയിൽ ഇവിടെ കൊണ്ടുവരികയും പിന്നീട് അവർ മുങ്ങിയതുമാണ് ഒടുവിലത്തെ സംഭവം. വീസയുടെ കാലാവധി കഴിഞ്ഞതും പണം മുഴുവൻ കൊണ്ടുവന്ന വ്യക്തികൾ അപഹരിച്ചതിനാലും സ്ഥലവും ഭാഷയും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോയവരുടെ കഥ ശ്രദ്ധയിൽപ്പെട്ടതായി  അസോസിയേഷൻ അറിയിച്ചു.

 

ഈ 20 പേരിൽ ശ്രീക്കുട്ടൻ, സന്തോഷ് ഗോപി, ഷഹനാസ് ഖാൻ, ഷാജഹാൻ, ഇവാൻ,  പുട്സ്കി എന്നിവരൊഴികെ എല്ലാവരും നാട്ടിലേക്കു തിരികെ പോയി. ഇവർ കെനിയൻ പൊലീസിനും ഇന്ത്യൻ ഹൈകമ്മിഷനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, ഹൈ കമ്മിഷനാണ് ഇവരുടെ ദാരുണ കഥ  കേരളാ അസോസിയേഷന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്.

 

നൈറോബി അയ്യപ്പ സേവാസാമാജം വേൾഡ് മലയാളി ഫെഡറേഷനും ഹിന്ദു കൗൺസിൽ ഓഫ് കെനിയയും സംയുക്തമായി സഹകരിച്ചു കേരളാ അസോസിയേഷൻ ഓഫ് കെനിയയുടെ നേതൃത്വത്തിൽ ഈ നാലുപേർക്ക് ഭക്ഷണവും താമസച്ചിലവുകളും തിരിച്ചുപോകാനുള്ള യാത്രാ‌ ചിലവും മറ്റും ശരിയാക്കി വരികയാണ്.

 

നാലര കോടി ജനസംഖ്യയുള്ള ഈ രാജ്യത്തെ മലയാളി പ്രാതിനിധ്യം വെറും ആയിരത്തിൽ താഴെയാണ്. ആതിഥേയ പ്രിയരായ കെനിയൻ വംശജർ, അർഹിക്കുന്ന ആദരവോടും സ്നേഹത്തോടും വിശ്വാസത്തോടുമാണ് ഇന്ത്യൻ വംശജരോട് ഇടപെട്ടു പോരുന്നത്.

 

തട്ടിപ്പിൽപ്പെടാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

സന്ദർശക വീസയിൽ ആർക്കും കെനിയയിൽ എത്തിപ്പെടാമെന്നുള്ളത് തട്ടിപ്പു നടത്തുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കും (50 യുഎസ് ഡോളർ ആണ് സന്ദർശക വീസയുടെ ഫീസ്. അത് ഓൺലൈൻ ആയോ ഇവിടെ എത്തുമ്പോളോ അപേക്ഷിക്കാവുന്നതാണ്).

കെനിയയിൽ ജോലി കിട്ടുന്നതിനായി ആർക്കും പണം നൽകേണ്ടതില്ല.

ജോലിക്കുള്ള വീസ എടുത്തു നൽകുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട സ്ഥാപനത്തിനുള്ളതാണ്.

ജോലിക്കു വാഗ്ദാനം ലഭിക്കുന്നവർ (ഓഫർ ലെറ്റർ), സ്ഥാപനത്തിന്റെ എല്ലാ വിശദാശംങ്ങളും നോർക്ക, ഇന്ത്യൻ ഹൈകമ്മീഷൻ, കേരളാ അസോസിയേഷൻ ഓഫ് കെനിയ തുടങ്ങി ബന്ധപ്പെടാവുന്ന എല്ലാവരെയും സമീപിച്ചു വ്യക്തത വരുത്തേണ്ടതാണ്.

 

മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെയും സംഘടനയുടെയും വെബ്സൈറ്റിൽ എല്ലാ വിശദാംശങ്ങളും ലഭ്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com