മെല്‍ബണ്‍ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധ അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍
Mail This Article
മെല്‍ബണ്‍ ∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഇടവക മധ്യസ്ഥയായ വി.അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ഫെബ്രുവരി 7-ാം തീയതി (ഞായറാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ജനുവരി 30-ാം തീയതി മുതല്‍ ആരംഭിച്ചു. റോക്സ്ബര്‍ഗ് പാര്‍ക്കിലുള്ള ഗുഡ് സമരിറ്റന്‍ ദേവാലയത്തിലാണ് തിരുന്നാള്‍ ദിവസമായ ഫെബ്രുവരി 7-ാം തിയതിയിലെ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. വൈകീട്ട് 4 മണിയ്ക്ക് കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കൊടിയേറ്റം നിർവഹിക്കുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച പീഠങ്ങളില്‍ പ്രതിഷ്ഠിക്കും.
കഴുന്നും മുടിയും എഴുന്നുള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 5 മണിക്ക് നടക്കുന്ന ആഘോഷപൂര്‍വ്വകമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് മെല്‍ബണ്‍ സിറോ മലബാര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കത്തീഡ്രല്‍ ഇടവകയിലെ വിവിധ ഭവനങ്ങളില്‍ ഷി ചെയ്തുണ്ടാക്കിയ ഫലങ്ങള്‍ കാഴ്ചയായി സമര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനക്കു ശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചും കൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. പൊന്‍കുരിശും വെള്ളി കുരിശുകളും മുത്തുകുടകളും വഹിച്ചു കൊണ്ടുള്ള ഈ മനോഹരമായ പ്രദക്ഷിണം വിശുദ്ധ അല്‍ഫോന്‍സമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും. തുടര്‍ന്ന് സമാപന പ്രാർഥനകള്‍ക്ക് ശേഷം 2022ലെ തിരുന്നാള്‍ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.
50 പ്രസുദേന്തിമാരാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാള്‍ മനോഹരമാക്കുവാന്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടത്. സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മാതൃകയായ വിശുദ്ധ അല്‍ഫോന്‍സമ്മയുടെ മദ്ധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തിരുന്നാള്‍ ആഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.