അമ്പിളി ഗിരീഷിന്റെ മൃതദേഹം നാട്ടിലേക്ക്; അന്ത്യയാത്ര ചൊല്ലി സുഹൃത്തുക്കൾ
Mail This Article
ബ്രിസ്‌ബെയ്ൻ∙ അകാലത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെയും പ്രവാസകൂട്ടായ്മയുടെയും നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും വീട്ടുകാരുടെയും പ്രതീക്ഷ. കഴിഞ്ഞ മാർച്ച് 7 ഞായറാഴ്ച ചരമമടഞ്ഞ അമ്പിളി ഗിരീഷിന്റെ മൃതദേഹം സ്വദേശമായ കോട്ടയം ജില്ലയിലെ ഉഴവൂരിലേക്കു യാത്രയാകുന്നു. വെള്ളിയാഴ്ച രാത്രി എമിറേറ്റ്സ് ഫ്ലൈറ്റ് ബ്രിസ്ബെയ്നിൽ നിന്നു യാത്രയാകുമ്പോൾ ഇനിയും വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും കൂട്ടായ്മയും അന്ത്യയാത്ര പറയുന്നു.
ഓസ്ട്രേലിയലിലെ ഇപ്സ്വിച്ച് ജനറൽ ആശുപത്രിയിൽ രജിസ്റ്റർഡ് നഴ്സ് ആയി ഓപ്പറേഷൻ തിയേറ്ററിൽ ജോലി ചെയ്ത് കൊണ്ടിരുന്ന അമ്പിളി ആറു മാസം മുൻപാണ് തനിക്കു ക്യാൻസർ എന്ന മഹാരോഗം പിടിപെട്ടതായി അറിയുന്നത്. കിട്ടാവുന്ന എല്ലാ ട്രീറ്റ്മെന്റ് എടുത്തിട്ടും മാർച്ച് 7ന് പുലർച്ചെ 4 മണിക്കു മരണം സംഭവിച്ചു.
പിന്നീട് ബുധനാഴ്ച പൊതുദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും നൂറു കണക്കിന് ആളുകൾ കോവിഡ് നിയന്ത്രണം പാലിച്ചും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
അമ്പിളിയുടെ അന്ത്യാഭിലാഷം പോലെതന്നെ നാട്ടിലേക്ക് ഈ വെള്ളിയാഴ്ച കൊണ്ടുപോകുമ്പോൾ ഭർത്താവായ ഗിരീഷ് ചന്ദ്രനും പതിനൊന്നും ഒന്നരയും വയസ്സുള്ള പെൺകുട്ടികളും അമ്പിളിയെ അനുഗമിക്കുന്നു.
അമ്പിളിയെ അവസാനമായി ഒരു നോക്കു കാണുവാൻ ഉഴവൂരിൽ അമ്പിളിയുടെ മാതാപിതാക്കളും സഹോദരനും അടങ്ങിയ കുടുംബം, ഗിരീഷിന്റെ കുടുംബം എന്നിവർക്കൊപ്പം നാട്ടുകാരും ബന്ധുജനങ്ങളും കാത്തിരിക്കുന്നു. 21 ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മൃതദേഹം അന്നു രാവിലെ 10 മണിക്ക് ഗിരീഷിന്റെ തറവാട് വീട്ടുവളപ്പിൽ സംസ്കരിക്കും.
അതോടൊപ്പം തന്നെ സംസ്കാരചടങ്ങുകൾ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ ഫെയ്സ്ബുക്ക് പേജിൽ കൂടി ലൈവ് സ്ട്രീം ഉണ്ടായിരിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് ജോമോൻ കുര്യൻ അറിയിച്ചു..