മെൽബൺ അഡ്വഞ്ചർ ക്ലബ്ബിന്റെ ഓഫ് റോഡ് ഷോ സാഹസികമായി വിജയിപ്പിച്ചു
Mail This Article
മെൽബൺ∙ അഡ്വഞ്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓഫ് റോഡ് ഷോ വിജയകരമായി പര്യവസാനിച്ചു. ലോക്ഡൗൺ പ്രതിസന്ധികൾക്കിടയിൽ പല പ്രാവശ്യം മാറ്റിവച്ച ഓഫ് റോഡ് ഷോ എന്തുകൊണ്ടും സാഹസികമായിരുന്നു. മെൽബൺ അഡ്വഞ്ചർ ക്ലബ്ബിലെ പതിനഞ്ചോളം സാഹസികരായ യുവാക്കളോടൊപ്പം ഈ ലേഖകനും യാത്രയിൽ പങ്കാളികളായി.അഡ്വഞ്ചർ ക്ലബ്ബിന്റെ ക്യാപ്റ്റൻമാരായ ജോസ് കട്ടപ്പനയും തോമസ്സ് തച്ചേടനും നേതൃത്വം നൽകിയ ഓഫ് റോഡ് ഷോ എന്തുകൊണ്ടും പുതുമയായിരുന്നു.
മൂന്ന് ദിവസത്തെ യാത്രയായിരുന്നു ക്ലബ് അംഗങ്ങൾ പ്ലാൻ ചെയ്തിരുന്നത്. ക്ലബ്ബിലെ സീനിയർ അംഗം ഷാജി കട്ടപ്പന സാഹസികമായ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രേണു തച്ചേടൻ, സൈമച്ചൻ ചാമക്കാല എന്നിവർ ആശംസകൾ നേർന്നു. ആദ്യ ദിവസം മനോഹരമായ റിസോർട്ടിൽ എത്തിച്ചേർന്ന അംഗങ്ങൾ ഡാൻസ്സും, പാട്ടുമായി രാത്രിയുടെ യാമങ്ങളിൽ ആനന്ദലഹരിയിൽ ആയി.
പിറ്റേദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് ടീമിലെ അംഗങ്ങൾ വിക്ടോറിയായിലെ ഏറ്റവും വലിയ വനമേഖലയും ഓഫ് റോഡ് പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട മൗണ്ട് റോബർസ്റ്റണിലേക്ക് യാത്ര തിരിച്ചു. ക്ലബ്ബിലെ അംഗങ്ങൾ താമസിച്ചിരുന്ന ടെയ്‌ലർ ബേയിലുള്ള റിസ്സോർട്ടിൽ നിന്നും ഏകദേശം രണ്ട് മണിക്കൂർ വനത്തിന്റെ നടുവിലൂടെ സഞ്ചരിച്ചാൽ മാത്രമെ മൗണ്ട് റോബസ്റ്റണിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ഏതായാലും ക്ലബ്ബിലെ അംഗങ്ങൾ ആവേശത്തോടെയാണ് ഈ യാത്രയെ ഇഷ്ടപ്പെട്ടത്. സാഹസികരായ 15 പേരോടൊപ്പം ഈ ലേഖകനും ഈ യാത്ര പുതിയ അനുഭവമായിരുന്നു.
മൂന്ന് പ്രാഡോ, ഒരു ലാൻഡ് റോവർ എന്നീ വാഹനങ്ങളിൽ ആണ് കൊടുംവനത്തിലൂടെ യാത്ര തുടർന്നത്. ഓസ്ട്രേലിയൻ വനാന്തരങ്ങളിലൂടെ ഓഫ് റോഡ് പോകുന്നവരുടെ ടെയ്റിങ് പൂർത്തിയാക്കിയ ജോസ് കട്ടപ്പനയും, തോമസ് തച്ചേടനും വനത്തിലൂടെ മാത്രം സഞ്ചരിക്കുന്ന നാവിഗേറ്റർ ഉപയോഗിച്ചാണ് യാത്ര തുടർന്നത്. ചില വാഹനങ്ങൾ വനത്തിലുള്ള ചതുപ്പുകളിൽപ്പെട്ടപ്പോൾ പരിചയസമ്പന്നരായ ക്യാപ്റ്റൻമാർ മറ്റ് അംഗങ്ങളുടെ സഹായത്തോടെ കുഴികളിൽ നിന്നും കരകയറ്റുന്ന രംഗങ്ങളും ഈ ലേഖകൻ അത്ഭുതത്തോടെ നോക്കി കണ്ടു.
മൗണ്ട് റോബർസ്റ്റൺ വനാന്തരങ്ങളിലൂടെ പാറക്കെട്ടുകളും ചതുപ്പുകളും താണ്ടിയുള്ള യാത്ര വളരെ സാഹസികമായിരുന്നു. യാത്രയുടെ ഒരു ഘട്ടത്തിൽ വനത്തിലെ നാവിഗേറ്റർ വഴി കാണിക്കാതെ വന്നപ്പോൾ 15 അംഗങ്ങളും വനത്തിനുള്ളിൽ രാത്രി പത്തു മണിവരെ കഴിയേണ്ട സ്ഥിതിവിശേഷം ഉണ്ടായി. പക്ഷേ സമചിത്തത കൈവിടാതെ ക്യാപ്റ്റൻമാരായ ജോസ് കട്ടപ്പനയും, തോമസ്സ് തച്ചേടനും കാടിനുള്ളിലെ പത്തുമണിക്കൂർ കഴിഞ്ഞ് ക്ലബിലെ അംഗങ്ങളെ സുരക്ഷിതമായി വനത്തിന്റെ വെളിയിൽ എത്തിച്ചു.
വനത്തിന്റെ ഉള്ളിൽ അകപ്പെട്ട അംഗങ്ങളെ സോബി പുളിമല, രേണു തച്ചേടൻ, ജയ്മോൻ പോളപ്രായിൽ, മോൻസി പൂത്തറ എന്നിവരുടെ നേതൃത്വത്തിൽ പാട്ട് പാടിയും തമാശകൾ പൊട്ടിച്ചും ഊർജ്ജം പകർന്നു. കാട്ടിൽ അടുപ്പ് കൂട്ടി വിറക് കത്തിച്ച് ഭക്ഷണ സാധനങ്ങൾ ചൂടാക്കി ക്ലബിലെ അംഗങ്ങൾക്ക് വിശപ്പ് അകറ്റാൻ ഷാജി കട്ടപ്പന, കറിയാച്ചൻ കൊച്ചുപറമ്പിൽ, സോണി പുളിമല, ഷാനി ഫിലിപ്പ്, ബാബു മണലേൽ, സൈമച്ചൻ ചാമക്കാല എന്നിവർ മുന്നിട്ടു നിന്നു.
കാട്ടിലെ യാത്രകൾ ക്യാമറായിലും വിഡിയോയിലും പകർത്തി സോണി പൂഴിക്കുന്നേൽ അംഗങ്ങൾക്ക് ആവേശം വിതറി. ഓഫ് റോഡ് ഷോയുടെ മൂന്നാം ദിവസം റിസ്സോർട്ട് സ്ഥിതി ചെയ്യുന്ന ടെയ്‌ലർ ബേയിൽ പാട്ട് പാടിയും, നൃത്തം ചവിട്ടിയും ക്ലബിലെ അംഗങ്ങൾ സന്തോഷം പങ്കിട്ടു. മൂന്ന് ദിവസം നീണ്ടു നിന്ന ഈ ഓഫ് റോഡ് ഷോക്ക് അംഗങ്ങൾക്ക് ഉണർവ് നൽകികൊണ്ട് മൊത്തം കോർഡിനേഷൻ നിർവഹിച്ചത് ഫിലിപ്പ് കുഞ്ഞ് കമ്പക്കാലുങ്കൽ ആണ്.
കൊറോണയുടെ അതിപ്രസ്സരം മുൻപോട്ട് ഉണ്ടാകുന്നില്ലെങ്കിൽ വർഷത്തിൽ രണ്ട് പ്രാവശ്യം ഇതുപോലുള്ള സാഹസികമായ ഓഫ് റോഡ് യാത്രകൾ നടത്തുവാനും മെൽബൺ അഡ്വഞ്ചർ ക്ലബ്ബിലെ അംഗങ്ങൾ തീരുമാനിച്ചു. ഈ യാത്രകളിലൂടെ മാനസികവും ശാരീരികവും ആയ ഒരു പുത്തൻഉണർവ് നൽകാൻ കഴിഞ്ഞതിൽ അംഗങ്ങൾ സന്തോഷത്തിലാണ്.