ADVERTISEMENT

സിംഗപ്പൂര്‍ ∙ കലാവിസ്മയങ്ങള്‍ കൊണ്ട് സിംഗപ്പൂരിന്റെ മണ്ണില്‍ പുതുചരിത്രം എഴുതി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍.  സിംഗപ്പൂരിലെ ആയിരക്കണക്കിന് കാണികളുടെ മനസ്സിലാണ് ഭിന്നശേഷിയുള്ള കുട്ടികൾ പുതു അധ്യായം രചിച്ചത്.  പരിമിതികളെ കാറ്റില്‍പ്പറത്തി ചുവടുകള്‍ പിഴയ്ക്കാതെ, താളവും സ്വരവും തെറ്റാതെ അവര്‍ പ്രകടനം നടത്തി കാണികളെ വിസ്മയിപ്പിച്ചു. കുട്ടികളുടെ പ്രകടനം കാണുവാൻ സിംഗപ്പൂര്‍ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍, കമ്മ്യൂണിറ്റി ആൻഡ് യൂത്ത്, സോഷ്യല്‍ ആൻഡ് ഫാമിലി ഡെവലപ്മെന്റ് പാര്‍ലമെന്ററി സെക്രട്ടറി എറിക് ചുവയും എത്തിയിരുന്നു. കുട്ടികളുടെ പ്രകടനം കണ്ട് അമ്പരന്ന അദ്ദേഹം അവരെ അഭിനന്ദിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടപ്പിലാക്കിയ പരിശീലന പരിപാടിയിലൂടെ കുട്ടികള്‍ക്ക് വന്ന മാറ്റം സംബന്ധിച്ച് ഗവണ്‍മെന്റ് ഏജന്‍സികൾ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് സെക്രട്ടറിക് മുന്നില്‍ ഗോപിനാഥ് മുതുകാട് വിശദീകരിച്ചു. 

ഏറെ പ്രാധാന്യം കൊടുക്കേണ്ട ഒരു സമൂഹത്തെ തന്നെയാണ് ഗോപിനാഥ് മുതുകാട്  ചേർത്തു നിർത്തിയിരിക്കുന്നതെന്നും മഹത്തരമായ ഈ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കലാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ മാറ്റമുണ്ടാക്കുവാന്‍ കഴിയുന്ന ലോകമാതൃകയാണ് നടപ്പില്‍വരുത്തിയിരിക്കുന്നത്. ഇത്തരം പ്രവർത്തന രീതി സിംഗപ്പൂരിൽ പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച്  ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു രാജ്യവും പുതിയ സാഹചര്യവും വേദിയുമൊന്നും കുട്ടികളെ ബാധിച്ചതേയില്ല. അമ്പരപ്പോ അങ്കലാപ്പോ ഇല്ലാതെ മിന്നും പ്രകടനങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ചു. ഇതാദ്യമായാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ ഒരു വിദേശപരിപാടി അവതരിപ്പിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് പരിപാടി അവതരിപ്പിക്കാനായി സിംഗപ്പൂരിൽ എത്തിയത്.  

പാട്ടും നൃത്തവും ഉപകരണ സംഗീതവും ഹാസ്യവിരുന്നുമൊക്കെ കാണികളുടെ മുന്നില്‍ പരിപൂര്‍ണതയോടെ കുട്ടികൾ അവതരിപ്പിച്ചു. അമല്‍ അജയകുമാര്‍ തന്റെ അമ്മയെ ചേർത്ത് നിർത്തി പാടിയ അമ്മമഴക്കാറിന് കണ്‍ നിറഞ്ഞു എന്ന ഗാനം നിറകണ്ണുകളോടെയാണ് ഏവരും സ്വീകരിച്ചത്. ഡിഫറന്റ് ആർട് സെന്ററിലേക്ക്  വരുമ്പോൾ മകന് വാക്കുകൾ കൃത്യമായി പറയുവാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് ഈ വേദിയിൽ ഒരു പിഴവും കൂടാതെ പാട്ടുപാടാൻ കഴിഞ്ഞത് അവന്റെയും എന്റെയും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് അമലിന്റെ അമ്മ നിറകണ്ണുകളോടെ പറയുമ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിച്ചു. റുക്‌സാനയുടെ വയലിന്‍ വാദനവും കാഴ്ച പരിമിതനായ ശ്രീകാന്തിന്റെ ശങ്കരാഭരണത്തിലെ ശങ്കരാ എന്ന സെമി ക്ലാസിക്കൽ ഗാനവും എല്‍ദോയുടെ ഫിഗര്‍ ഷോയുമൊക്കെ കാണികളുടെ മനം കവര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com