ക്വലാലംപൂർ∙ മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലുള്ള സുങ്ങായിതിരാം മുത്തപ്പൻ ക്ഷേത്രത്തിലെ 26 ാമത് തിരുവപ്പന മഹോത്സവം ആഘോഷിച്ചു. മെയ് 26 വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് മുത്തപ്പ പൂജയോടെ ഉത്സവം കൊടിയേറി. ശനിയാഴ്ച രാത്രി പ്രത്യേക പൂജയും ഞായറാഴ്ച രാവിലെ ചെണ്ടമേളത്തോടെയുള്ള കുംഭ, യാഗ പൂജകളും, മഹാ അഭിഷേകവും നടന്നു. ഉത്സവത്തിന്റെ ഭാഗമായി തെയ്യവും അരങ്ങേറി. മൂന്നു ദിവസവും അമ്പലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നദാനവും നടന്നു.
പാമോയിൽ തോട്ടങ്ങളിൽ സഹായികളായി മലേഷ്യയില്‍ ബ്രിട്ടീഷുകാരെത്തിച്ച മലയാളികൾ കണ്ണൂരിലെ പറശ്ശിനിക്കടവിൽ നിന്നും എഴുന്നള്ളിച്ചു പ്രതിഷ്ഠ നടത്തിയ മലേഷ്യയിലെ ക്ഷേത്രമാണ് സുങ്ങായിതിരാം മുത്തപ്പ ക്ഷേത്രം. എല്ലാ മാസങ്ങളിലും അന്നദാനത്തോടു കൂടിയ മാസപൂജയും വർഷത്തിലൊരിക്കൽ മൂന്നു ദിവസങ്ങളിലായുള്ള ഉത്സവവും മുടങ്ങാതെ നടന്നുവരുന്നു. പ്രവാസി മലയാളികളും മലേഷ്യൻ മലയാളികളും സംയുക്തമായി നടത്താറുള്ള ഉത്സവ പരിപാടികളിൽ മലേഷ്യയിലും സിംഗപൂരിൽ നിന്നുമായി നിരവധിപേർ പങ്കെടുത്തു. ക്ഷേത്ര കാരണവർ ശേഖരന്റെ കർമികത്വത്തിൽ ക്ഷേത്ര ഭാരവാഹികൾ ഉത്സവത്തിന് നേതൃത്വം നൽകി.