മെൽബൺ ∙ ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനവും രാജീവ് ഗാന്ധി ജന്മദിനവും സമുചിതമായി ആചരിച്ചു. സ്വാതന്ത്ര്യദിനാഘോഷം മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ മുൻ പ്രസിഡന്റ് വറുഗീസ് പൈനാടത്ത് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും നേതൃത്വം നൽകി നമുക്കു നേടിത്തന്ന സ്വാതന്ത്ര്യം നാനാ ജാതി മതസ്ഥരെയും ഉൾക്കൊള്ളുന്നതാണെന്നും നമ്മുടെ ഭരണഘടന എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണത്തിനുള്ളതാണെന്നും എന്നാൽ ഇപ്പോൾ ഇന്ത്യയിൽ സ്വാതന്ത്ര്യവും ഭരണഘടനയും വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്കു പിന്നിൽ രാജീവ് ഗാന്ധിയുടെ ദീർഘദൃഷ്ടിയും വികസന സ്വപ്നങ്ങളും ആയിരുന്നെന്ന് രാജീവ് ഗാന്ധി സദ്‌ഭാവനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്കറിയ പ്രസ്താവിച്ചു. 2024 ലെ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ തോൽപ്പിക്കുവാനും മതേതര ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണത്തിന് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ഒഐസിസി നാഷനൽ പ്രസിഡന്റ് ഹൈനസ് ബിനോയി സ്വാതന്ത്ര്യദിന സന്ദേശത്തിൽ അറിയിച്ചു.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധി വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാൻ പ്രേരിപ്പിച്ചുകൊണ്ട് നടത്തുന്ന പോരാട്ടങ്ങൾക്ക് ഒഐസിസി പ്രവർത്തകർ കരുത്തു പകരണമെന്ന് ഐഒസി നാഷനൽ വൈസ് പ്രസിഡന്റും ലിബറൽ പാർട്ടി നേതാവുമായ ജോർജ് മാത്യു പാലയ്ക്കലോടി പറഞ്ഞു. യോഗത്തിന് ജനറൽ സെക്രട്ടറി പി. വി. ജിജേഷ് സ്വാഗതം ആശംസിക്കുകയും വിക്ടോറിയ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ഒഐസിസി നേതാക്കളായ ഹിൻസോ തങ്കച്ചൻ, ബോസ്കോ, മോളി മാർട്ടിൻ, അലൻ കുര്യാക്കോസ്, ജിയോ ഐസക്ക്, സുരേഷ് ഇരിട്ടി എന്നിവർ സംസാരിച്ചു. ലിന്റോ ദേവസി നന്ദി പറഞ്ഞു.