ക്വാലലംപുർ∙ മലേഷ്യയിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളുടെ വിവിധ ആവശ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനായി ഇന്ത്യൻ ഹൈക്കമ്മീഷണർ ബി.എൻ.റെഡ്ഢി വിളിച്ചു ചേർത്ത കൂടിക്കാഴ്ചയിൽ ജോഹോർ മലയാളി കൂട്ടായ്മയുടെ അഡ്മിൻ പാനൽ പ്രതിനിധികൾ പങ്കെടുത്തു. ജോഹോർ മലയാളി കൂട്ടായ്മയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ പ്രസ്തുത ചർച്ചയിൽ എംബസി അധികൃതർ വിലയിരുത്തി. നിലവിൽ മലേഷ്യയിലെ ഇന്ത്യൻ കമ്മ്യൂണിറ്റികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഹൈക്കമ്മീഷണർ ആരാഞ്ഞു. ജെ.എം.കെ പ്രതിനിധികൾ ആവശ്യപ്പെട്ടതനുസരിച്ച് ജോഹോർ സ്റ്റേറ്റിൽ സി.ബി.എസ്.ഇ സിലബസിലുള്ള സ്‌കൂളുകളുടെ ശാഖകൾ ആരംഭിക്കുന്നതിന് മലേഷ്യയിലെ വിവിധ സ്‌കൂൾ മാനേജ്‌മെന്റുകളുമായി ചർച്ച നടത്താൻ സ്‌കൂൾ സൗകര്യം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്ന കുടുംബങ്ങളുടെ കണക്കെടുത്ത് ഹൈക്കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ ജെ.എം.കെ അഡ്മിൻ പാനലിനെ ചുമതലപ്പെടുത്തി.
നിലവിൽ എസ്‌പെട്രിയേറ്റ് വിസകളുടെ പുതുക്കൽ അപേക്ഷകളുടെ അസാധാരണമായ റിജക്ഷൻ സംബന്ധിച്ച പ്രശനങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. മലേഷ്യൻ മലയാളികൾക്കിടയിൽ കേരളാ സംസ്കാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നേതൃത്വത്തിൽ മലേഷ്യയിൽ സംഘടിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമുകളിൽ കേരളത്തിന്റെ പരമ്പരാഗത കലകൾ കൂടി ഉൾപ്പെടുത്താൻ ജെ.എം.കെ ആവശ്യപ്പെട്ടു.
മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ബി.എൻ.റെഡ്ഢി, കമ്മ്യൂണിറ്റി വിഭാഗം കൗൺസിലർ അമൃത ഡാഷ്, ജെ.എം.കെ പ്രതിനിധികളായ സജീഷ് പലേരി,ആത്മേശൻ പച്ചാട്ട്, ജോബിഷ് ചിറമ്മൽ, ബിനോയ് കൈമൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിൽ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യെ പ്രവർത്തിക്കുന്ന നോർക്കയുടെ അംഗീകാരമുള്ള സംഘടയാണ് ജോഹോർ മലയാളി കൂട്ടായ്മ.
English Summary: JMK representatives held discussions with the Indian High Commission in Malaysia