ADVERTISEMENT

മെൽബൺ∙ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിൽ (എഡിഎഫ്) അടുത്ത മാസം മുതൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് റിക്രൂട്ട്മെന്‍റിന് അപേക്ഷിക്കാം. വർധിച്ചുവരുന്ന പ്രാദേശിക ഭീഷണികളുടെ പശ്ചാത്തലത്തിൽ സായുധ സേനയെ ശക്തിപ്പെടുത്താനാണ് പുതിയ നീക്കമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 

ജൂലൈ മുതൽ, ഓസ്‌ട്രേലിയയിൽ സ്ഥിരതാമസക്കാരായ ന്യൂസീലൻഡ് പൗരന്മാർക്ക് ഇത്തരത്തിൽ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിൽ  ചേരാൻ അപേക്ഷിക്കാം.അടുത്ത വർഷം മുതൽ യുകെ,യുഎസ്, കാനഡ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്‍റുകളിലേക്കും ഇത് വ്യാപിപ്പിക്കും. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇത്തരത്തിൽ അപേക്ഷിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. 

അടുത്ത ദശകത്തിലും അതിനുശേഷവും രാജ്യത്തിന്‍റെ സുരക്ഷാ സംബന്ധമായ വെല്ലുവിളികളെ നേരിടാൻ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു. ഓസ്‌ട്രേലിയയും ന്യൂസീലൻഡും തമ്മിൽ ദീർഘകാലമായി സൈനിക ബന്ധമുണ്ട്. ഇന്ത്യ-പസഫിക് മേഖലയിലെ ചൈനീസ് സൈനിക വിപുലീകരണത്തെ നേരിടാൻ ലക്ഷ്യമിട്ടുള്ള ദൂരവ്യാപകമായ പ്രതിരോധ-സുരക്ഷാ സഖ്യത്തിന് യുകെയുമായും യുഎസുമായും നേരത്തെ തന്നെ ഓസ്‌ട്രേലിയ ശ്രമിച്ചിട്ടുണ്ട്. 

ഓസ്‌ട്രേലിയ, യുകെ, യുഎസ്, കാനഡ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ ഫൈവ് ഐസ് എന്ന ഒരു സഖ്യത്തിന് കീഴിൽ രഹസ്യാന്വേഷണം സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അതിനാൽ തന്നെ ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഈ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ജനുവരി 1 മുതൽ യോഗ്യരായ ഏതൊരു സ്ഥിര താമസക്കാരനും അപേക്ഷിക്കാമെന്ന് പ്രതിരോധ പേഴ്സണൽ മന്ത്രി മാറ്റ് കിയോഗ് വ്യക്തമാക്കി.

ഇന്ത്യ-പസഫിക് മേഖലയിലെ ചൈനീസ് സൈനിക വിപുലീകരണ പശ്ചത്താലത്തിൽ  കഴിഞ്ഞ വർഷം എഡിഎഫിന്‍റെ തന്ത്രപരമായ അവലോകനം അതിനെ പ്രതിരോധിക്കാനുള്ള ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിദേശ പൗരന്മാരെ ഉൾപ്പെടുത്തി സൈനിക ശക്തി വർധിപ്പിക്കാൻ തീരുമാനിച്ചത്. രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ സൈനികരുടെ എണ്ണം 30% വർധിപ്പിക്കുന്നതിന് 2020-ൽ മുൻ സർക്കാർ 38 ബില്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ഏതാനും സഖ്യരാജ്യങ്ങളിൽ നിന്ന് ചെറിയ തോതിലുള്ള സൈനിക കൈമാറ്റങ്ങൾ സ്വീകരിച്ച ചരിത്രമാണ് ഓസ്‌ട്രേലിയയ്‌ക്ക് ഉള്ളതെങ്കിലും, പുതിയ യോഗ്യതാ നിയമങ്ങൾ ലക്ഷ്യമിടുന്നത് റിക്രൂട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ളവരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുക എന്നതാണ്. എഡിഎഫ് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദേശികൾ ഒരു വർഷത്തിലേറെയായി ഓസ്‌ട്രേലിയയിൽ സ്ഥിരതാമസക്കാരായിരിക്കണം കൂടാതെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഒരു വിദേശ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടില്ലെന്ന് തെളിയിക്കണമെന്നാണ് നിർദേശം.

അപേക്ഷകർ ഓസ്‌ട്രേലിയൻ പൗരത്വത്തിനും യോഗ്യരായിരിക്കണം . 90 ദിവസത്തെ സേവനത്തിന് ശേഷം ഓസ്‌ട്രേലിയൻ പൗരത്വം ഇവർക്ക് വാഗ്ദാനം ചെയ്യുന്നതിനും സാധ്യതയുണ്ടെന്ന് കിയോഗ് കൂട്ടിച്ചേർത്തു.

English Summary:

Australian army to allow recruits from foreign nations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com