ADVERTISEMENT

ആലുവ ∙ പണ്ട് വിമാനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് ഓടിയെത്തി അത് കണ്‍മുന്നില്‍ നിന്ന് മായും വരെ ആകാശത്തേക്ക് അങ്ങനെ നോക്കി നില്‍ക്കും. വിമാനത്തോട് കൗതുകവും ഇഷ്ടവും തോന്നാത്ത ബാല്യങ്ങള്‍ നമ്മുക്കിടയില്‍ വിരളമാണ്. എന്നാല്‍ ആലുവക്കാരി റംസാനയ്ക്ക് കൗതുകം ലേശം കൂടുതലാണ്. വിമാനം അങ്ങനെ നോക്കി നില്‍ക്കുക മാത്രമല്ല, അത് ഒന്ന് പറത്തണം.

കൗതുകം വളര്‍ന്ന് ആഗ്രഹമായി. അത് പിന്നീട് ആവേശമായി. വീടിന് അടുത്ത് തന്നെയുണ്ട് എയര്‍പോര്‍ട്ട്. കൗതുകം തുടങ്ങിയതും വളര്‍ന്നതും അവിടെ നിന്നു തന്നെ. ഓരോ പ്രാവശ്യവും സൗദിയില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന വാപ്പയെ കൂട്ടികൊണ്ട് വരാന്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോഴും സന്തോഷം വാനോളം. 

ഒന്‍പതാം ക്ലാസിലാണ് പൈലറ്റാകണമെന്ന മോഹം മനസ്സില്‍ മൊട്ടിട്ടത്. അന്ന് അധികമാരോടും തന്റെ ആഗ്രഹം പറയാതെ പൈലറ്റാകുന്നതിനുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷത്തേക്ക് ആഗ്രഹം മനസ്സില്‍ തന്നെ സൂക്ഷിച്ചു. പതിനൊന്നാം ക്ലാസില്‍ വാപ്പയോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവിടെ നിന്നും ഗ്രീന്‍ സിഗ്‌നല്‍. തുടര്‍ന്നുള്ള ചര്‍ച്ചകളെല്ലാം പറക്കുന്നതിനെ കുറിച്ചായി. 

റംസാന. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
റംസാന. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ആഗ്രഹത്തിന് പിന്നാലെ പോകാന്‍ തടസ്സം നേരിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും തന്റെ ആഗ്രഹത്തോട് അത്ര വേഗം ബൈ പറയാന്‍ റംസാന തയാറായിരുന്നില്ല. അതുകൊണ്ടാണ് ഫിസിക്‌സില്‍ ബിരുദം ചൊയ്യാന്‍ റംസാന തീരുമാനിക്കുന്നത്. ഒഴിവ് സമയം പൈലറ്റ് പഠനത്തെക്കുറിച്ചായിരുന്നു തിരച്ചില്‍. ഫ്‌ളൈയിങ് കോഴ്‌സുകളെ കുറിച്ച് സമൂഹമാധ്യമത്തിലെ പല പേജുകളും തിരഞ്ഞു. അവിടെ നിന്നും പലരും തന്നെ സഹായിച്ചതായി റംസാന പറയുന്നു. ആ അന്വേഷണത്തിലാണ്  സൗത്ത് ആഫ്രിക്കയിലെ പൈലറ്റ് കോഴ്‌സിനെക്കുറിച്ച് അറിയുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജീവിത ചെലവ് കുറവ്. കാലാവസ്ഥയും അനുയോജ്യം. രണ്ടാമതൊന്ന് ആലോചിക്കാന്‍ നിന്നില്ല. വിമാനം പറത്താന്‍ നേരെ സൗത്ത് ആഫ്രിക്കയിലേക്ക്.

ബിരുദം പാതിവഴിയില്‍ ഉപേക്ഷിച്ച് 2021 ലാണ് പൈലറ്റാകാന്‍ റംസാന സൗത്ത് ആഫ്രിക്കയിലേക്ക് പറന്നത്.

തുടക്കം മുതല്‍ പൂര്‍ണ്ണ പിന്തുണയേകി വാപ്പ ഒപ്പം നിന്നിരുന്നു. അതേസമയം താന്‍ ഈ മേഖല തിരഞ്ഞെടുത്തതിനോട് ഉമ്മയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. താത്പര്യമില്ലായ്മയേക്കാള്‍ പേടിയായിരുന്നു. പൈലറ്റായാല്‍ വീട്ടില്‍ വരുന്നതും സമയം ചെലവഴിക്കുന്നതും കുറഞ്ഞു പോകുമെന്നതും ഫ്‌ളൈറ്റ് ഓടിക്കുന്നതും അങ്ങനെയെല്ലാം. എന്നാല്‍ ഇന്ന് ഈ മേഖലയെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നവരില്‍ ഒരാള്‍ തന്റെ ഉമ്മയാണെന്നും അഭിമാനത്തോടെ റംസാന പറയുന്നു. 

ഇന്ത്യയെ അപേക്ഷിച്ച് ഫ്‌ളൈയിങ് എക്‌സ്‌പ്ലോഷര്‍ സൗത്ത് ആഫ്രിക്കയില്‍ കൂടുതലാണ്. ഇന്ത്യയില്‍ വിമാനം പറത്തണമെങ്കില്‍ ആറ് പരീക്ഷകളാണുള്ളത്. അതേസമയം രാജ്യത്തിന് പുറത്താണ് പൈലറ്റ് പഠനം പൂര്‍ത്തിയാക്കിയതെങ്കില്‍ ഇന്ത്യയിലേക്ക് പൈലറ്റ് ലൈസന്‍സ് മാറ്റിയെടുക്കാനായി മൂന്ന് പരീക്ഷകള്‍ പാസായാല്‍ മതി. കൂടാതെ മെഡിക്കലും പാസാകണം. 

പൈലറ്റ് പഠനത്തിനായി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ പരീക്ഷകളും മെഡിക്കലും പാസാകണം. പഠനത്തിന്റെ ആദ്യ ദിനം മുതല്‍ വിമാനം പറത്തി തുടങ്ങും. സൗത്ത് ആഫ്രിക്കയിലെ സ്‌കൈ ഹോക്ക് ഏവിയേഷനില്‍ നിന്നാണ് സൗത്ത് ആഫ്രിക്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് റംസാന സ്വന്തമാക്കുന്നത്.   

സൗത്ത് ആഫ്രിക്കയിലെത്തി ആദ്യ ദിനം മുതല്‍ വിമാനം പറത്തി തുടങ്ങിയിരുന്നു. പഠനത്തിലുടനീളം കുറഞ്ഞത് 200 മണിക്കൂറാണ് വിമാനം പറത്തേണ്ടത്. ഇതിനിടയിലായി പരീക്ഷകള്‍ എല്ലാം എഴുതിയെടുക്കണം. മുഴുവനായും പ്രാക്ടിക്കല്‍ പഠനമാണ്.

പല രാജ്യത്ത് നിന്നുള്ള ഇന്‍സ്ട്രക്റ്റര്‍മാരും വിദ്യാര്‍ഥികളുമായിരുന്നു അവിടെ. സംസാരമെല്ലാം ഇംഗ്ലിഷില്‍. പ്രാദേശിക ഭാഷ ഉണ്ടെങ്കിലും ഇംഗ്ലിഷിലായിരുന്നു ക്ലാസുകളെല്ലാം. തുടക്കത്തില്‍ ഇംഗ്ലിഷ് സംസാരിക്കാന്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ ഭാഷ മെച്ചപ്പെടുത്തുന്നതില്‍ ഒപ്പമുണ്ടായിരുന്ന റൂംമേറ്റ് സഹായിച്ചതായി റംസാന പറയുന്നു. സൗത്ത് ആഫ്രിക്ക, മൊറിഷ്യസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍സ്ട്രക്റ്റര്‍മാരായിരുന്നു അവിടുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് ഒരാള്‍ ഇന്‍സ്ട്രക്റ്ററായി ഉണ്ടായിരുന്നു.

2021 ഏപ്രിലിലാണ് ആദ്യമായി വിമാനം പറത്തുന്നത്. അന്ന് ഇന്‍സ്ട്രക്റ്റര്‍ ഒപ്പമുണ്ടായിരുന്നു. ചെറിയ രീതിയിലുള്ള കണ്‍ട്രോളുകളായിരുന്നു ഇന്‍ട്രോ ഫ്‌ളൈറ്റില്‍ നല്‍കിയത്. പേടി തോന്നിയില്ല, വിമാനത്തിലെ യാത്രക്കാരിയായി പോകുന്നതില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു അതെന്ന് റംസാന പറയുന്നു.

ഏറെ ഇഷ്ടപ്പെട്ട അനുഭവം, തന്റെ സോളോ (ഒറ്റയ്ക്ക് വിമാനം പറത്തിയത്) യാത്രയായിരുന്നു. ഒട്ടുമിക്ക എല്ലാ പൈലറ്റുമാരുടെയും ഏറ്റവും മികച്ച യാത്രാനുഭവം അവരുടെ സോളോ ആയിരിക്കും. തനിക്കും ഏറെ പ്രിയപ്പെട്ടത് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതും സോളോ തന്നെയെന്ന് റംസാന പറയുന്നു.

ഒരോ രാജ്യത്തെയും നിയമങ്ങള്‍ വ്യത്യസ്തമാണ്. പൈലറ്റ് ലൈസന്‍സ് ഇന്ത്യയിലേക്ക് മാറ്റിയെടുക്കാനായി ഡോക്യുമെന്റ്‌സ് സമര്‍പ്പിക്കുന്നതിനൊപ്പം വിമാനം പറത്തി കാണിക്കുകയും വേണം. ഇതിനായി ഇന്ത്യയില്‍ അമൃത്സറിലെ പട്ടിയാല ഫ്‌ളൈയിങ് ക്ലബ്ബിലാണ് വിമാനം പറത്തിയത്. ഏകദേശം എട്ടു മണിക്കൂറോളം വിമാനം പറത്തി. 

ഫ്‌ളൈയിങ് വേക്കന്‍സിക്കായി കാത്തിരിക്കുന്നതിനൊപ്പം കടവന്ത്രയിലെ ഏവിയേഷന്‍ അക്കാദമിയില്‍ ഗ്രൗണ്ട് ഇന്‍സ്ട്രക്റ്ററായാണ് ജോലി. പൈലറ്റാകണമെന്ന് ആഗ്രഹമുള്ള കുട്ടികള്‍ക്കായി പരീക്ഷകളെക്കുറിച്ചും അവയ്ക്ക് വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും നിര്‍ദേശം നല്‍കുകയാണ് റംസാന. പൈലറ്റാകണമെന്ന് ആഗ്രഹമുള്ള കുട്ടികള്‍ മടിച്ചു നില്‍ക്കാതെ ഈ മേഖലയിലേക്ക് വരണം. ''ശ്രമിച്ചു നോക്കൂ..എങ്കിലേ നിങ്ങള്‍ക്ക് റിസള്‍ട്ട് നേടാനാകൂ''-റംസാന പറയുന്നു.

English Summary:

Life Story Of Kochi Aluva Native Ramzana Who Got the South African Civil Aviation Pilot Licence.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com