ദേശീയോദ്യാനത്തിൽ നിന്ന് രക്ഷപ്പെട്ട സിംഹം 14 വയസ്സുകാരിയെ വീട്ടിൽ കയറി കൊലപ്പെടുത്തി; രക്തക്കറ നീണ്ടത് മ്ബാഗതി നദിയിലേക്ക്

Mail This Article
നെയ്‌റോബി∙ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയുടെ പ്രാന്തപ്രദേശത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ സിംഹം 14 വയസ്സുകാരിയെ കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്. പെൺകുട്ടിയുടെ കൂട്ടുകാരിക്ക് ഭയത്തോടെ ഈ ദാരുണ സംഭവം നോക്കിനിൽക്കേണ്ടിവന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നെയ്‌റോബി നാഷനൽ പാർക്കിൽ നിന്ന് രക്ഷപ്പെട്ട സിംഹം പാർക്കിന്റെ തെക്കേ അതിർത്തിയിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. പെൺകുട്ടി വീട്ടിൽ ഒരു സുഹൃത്തിനൊപ്പമുണ്ടായിരുന്നു. സുഹൃത്ത് നിലവിളിച്ച് ആളുകളെ അറിയിക്കുകയും കെനിയ വൈൽഡ് ലൈഫ് സർവീസിനെ (കെഡബ്ല്യുഎസ്) വിവരം അറിയിക്കുകയും ചെയ്തു.
കെഡബ്ല്യുഎസ് റേഞ്ചർമാർ സ്ഥലത്തെത്തിയപ്പോൾ, ദേശീയോദ്യാനത്തിലൂടെ മ്ബാഗതി നദിയിലേക്ക് നീളുന്ന രക്തക്കറ അവർ കണ്ടു. സിംഹം പെൺകുട്ടിയെ വലിച്ചിഴച്ച് അവിടെയെത്തിക്കുകയായിരുന്നു. നദിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
കെനിയയിലെ പ്രശസ്തമായ ദേശീയോദ്യാനമാണ് നെയ്‌റോബി നാഷനൽ പാർക്ക്. സിംഹങ്ങൾ, പുള്ളിപ്പുലികൾ, ജിറാഫുകൾ, മുതലകൾ തുടങ്ങി നിരവധി വന്യജീവികളുടെ ആവാസകേന്ദ്രമാണിത്. ദേശീയോദ്യാനം മൂന്ന് വശങ്ങളിലും വേലി കെട്ടി തിരിച്ചിരിക്കുന്നു. എന്നാൽ തെക്കേ അതിർത്തി തുറന്നുകിടക്കുന്നതിനാൽ മൃഗങ്ങൾക്ക് പാർക്കിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കും.
താൽക്കാലികമായി കെട്ടിയ വേലി ചാടിക്കടന്നാണ് സിംഹം വീട്ടിൽ പ്രവേശിച്ചതെന്ന് കരുതപ്പെടുന്നു. സമീപത്തുള്ള മൃഗങ്ങളുടെ നീക്കങ്ങളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഇലക്ട്രിക് ഫെൻസിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ കെഡബ്ല്യുഎസ് ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.