അലിഷ ആൻഡ്രൂസ് ഡമോക്രാറ്റിക് പാർട്ടിയുടെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ അധ്യക്ഷ
Mail This Article
ഒക്‌ലഹോമ∙ഒക്‌ലഹോമ സംസ്ഥാനത്തെ ഡമോക്രാറ്റിക് പാർട്ടിയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷയായി ആഫ്രിക്കൻ അമേരിക്കൻ വനിതയെ തിരഞ്ഞെടുത്തു. ഒക്‌ലഹോമ സിറ്റിയിൽ ചേർന്ന വാർഷിക കൺവൻഷനിലാണ് അമ്പത്തിരണ്ടുകാരിയായ അലിഷ ആൻഡ്രൂസ് തിരഞ്ഞെടുക്കപ്പെട്ടത്.
ഡമോക്രാറ്റിക് ഔട്ട് റീച്ച് ഡയറക്ടർ ക്രിസ്റ്റിൻ ബേഡിനെയാണ് അലിഷ പരാജയപ്പെടുത്തിയത്. നിലവിലുള്ള ചെയർമാൻ അന്നാ ലാംഗ്തോൺ രണ്ടു വർഷം പൂർത്തിയാക്കി സ്ഥാനം ഒഴിയുവാൻ തീരുമാനിച്ചതാണ് പുതിയ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ തർക്കം ഉണ്ടായതിനെ തുടർന്നു ഞായറാഴ്ചയാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്.
ഒക്‌ലഹോമ ഡമോക്രാറ്റിക് പാർട്ടി അധ്യക്ഷയായി 2016 ൽ തിരഞ്ഞെടുക്കപ്പെട്ടത് 24 വയസ്സുള്ള അന്നെയെയായിരുന്നു. 2018 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉന്നത വിജയം നേടുന്നതിൽ അന്ന വഹിച്ച പങ്ക് നിർണായകമായിരുന്നു. 2020 ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അലീഷയിൽ നിഷിപ്തമായിരിക്കുന്നത്.