മകൾ അമ്മയെ കൊന്നത് 60 തവണ കുത്തി; പതിനേഴുകാരിക്ക് 45 വർഷം തടവ്
Mail This Article
ഷിക്കാഗോ ∙ ഇന്ത്യാന ഗാരിയിൽ നിന്നുള്ള ചെസ്റ്റീനിയ റീവിസ് എന്ന പതിനേഴുകാരിക്ക് മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 45 വർഷത്തെ ജയിൽ ശിക്ഷ. ജൂൺ 12 ബുധനാഴ്ചയാണു വിധി പ്രസ്താവിച്ചത്.
2017 ഫെബ്രുവരി 13നാണു സംഭവം. സ്വന്തം വീട്ടിൽ വച്ചായിരുന്നു മാതാവ് ജെയ്മി ഗാർനെറ്റിനെ (34) 60 ലധികം തവണ കുത്തി മകൾ കൊലപ്പെടുത്തിയത്. അന്നു ചെസ്റ്റീനിയ (15 ) കൗമാരക്കാരിയായിരുന്നെങ്കിലും മുതിർന്നവർക്കെതിരെ ചുമത്തുന്ന കൊലക്കുറ്റമാണ് ഇവർക്കെതിരെ ചാർജ് ചെയ്തിരുന്നത്.
കേസ് കോടതിയിൽ വിചാരണക്ക് വരുന്നതിനു മുമ്പ് അറ്റോർണിമാർ തമ്മിൽ ഉണ്ടാക്കിയ ധാരണയനുസരിച്ച് ഇവർ കുറ്റം സമ്മതിക്കുകയും ഈ കേസിൽ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ (45 വർഷം) വിധിക്കുകയുമായിരുന്നു.
എന്തുകൊണ്ടാണ് അമ്മയെ ഇപ്രകാരം വധിച്ചതെന്ന ചോദ്യത്തിന് പൊട്ടികരഞ്ഞു കൊണ്ടാണ് ഇവർ മറുപടി നൽകിയത്. ഇന്നായിരുന്നുവെങ്കിൽ ഞാൻ അതു ചെയ്യുമായിരുന്നില്ല എന്നും അവർ പറഞ്ഞു.
ഈ കുട്ടിക്കെതിരെ മുൻപ് ക്രിമിനൽ ഹിസ്റ്ററി ഒന്നും ഇല്ലാതിരുന്നതിനാലാണ് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയത്. ഇവരുടെ മാനസിക നില പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു. സംഭവം നടക്കുമ്പോൾ ചെസ്റ്റീനയുടെ മൂന്നു വയസ്സുള്ള സഹോദരി ഇതിന് ദൃക്സാക്ഷിയായിരുന്നു. വിദ്യാഭ്യാസത്തിലും ഡാൻസിലും മിടുക്കിയായിരുന്നു ഇവരെന്ന് അമ്മൂമ്മ സാക്ഷ്യപ്പെടുത്തി.