കുട്ടികൾ ഉൾപ്പെട്ട കാർ മോഷ്ടിക്കാൻ ശ്രമം; മോഷ്ടാവിനെ മർദിച്ചു കൊന്നു
Mail This Article
ഫിലഡൽഫിയാ ∙ മൂന്ന് കുട്ടികൾ ഉൾപ്പെടെ കാറ് മോഷ്ടിച്ച മധ്യവയസ്കനെ കുട്ടികളുടെ പിതാവും നാട്ടുകാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയതായി പൊലീസ്. ജൂലായ് 11 വൈകിട്ട് ഒമ്പതു മണിയോടെയായിരുന്നു സംഭവം. നോർത്ത് ഫിലഡൽഫിയയിലെ ഡോഫിൻ സ്ട്രീറ്റിലുള്ള പിസാ ഷോപ്പിനു മുൻപിൽ കാർ നിർത്തിയതിനുശേഷം ഇരുപത്തിയഞ്ച് വയസ് പ്രായമുള്ള കുട്ടികളുടെ മാതാവ് പിസാ ഷോപ്പിൽ ജോലി ചെയ്യുന്ന രണ്ടു കുട്ടികളുടെ പിതാവും കാമുകനുമായ യുവാവിനെ സന്ദർശിക്കാൻ പോയി. ഈ സമയം ഏഴു മാസം മുതൽ അഞ്ചു വയസ്സുവരെ പ്രായമുള്ള മൂന്ന് കുട്ടികൾ കാറിൽ ഉണ്ടായിരുന്നു. സ്റ്റാർട്ടാക്കി നിർത്തിയിരുന്ന കാറിലേക്ക് മോഷ്ടാവ് ചാടികയറി കാർ ഓടിച്ചു പോകുകയായിരുന്നു.
അൽപ ദൂരം പിന്നിട്ടപ്പോൾ ട്രാഫിക് ജാമിൽ കാർ നിർത്തേണ്ടി വന്നു. ഇതിനിടയിൽ പിസാ ഷോപ്പിൽ നിന്നും ഇറങ്ങി കാറിനെ പിന്തുടർന്ന കുട്ടികളുടെ പിതാവ് കാറിനു സമീപം എത്തുകയും കാറ് തുറന്ന് മോഷ്ടാവിനെ പിടിച്ചു പുറത്തിടുകയും ചെയ്തു. തുടർന്ന് ക്രൂരമർദനമായിരുന്നു. ഇതിനിടയിൽ അവിടെ എത്തി ചേർന്ന ആൾകൂട്ടവും മോഷ്ടാവിനെ മർദിച്ചു. പൊലീസ് എത്തി ഗുരുതരമായി പരുക്കേറ്റ മോഷ്ടാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മർദനത്തെ തുടർന്ന് തലക്കും വയറിനും കാര്യമായി പരിക്കേറ്റ ഇയാൾ മരിക്കുകയായിരുന്നു.
ടെംപിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികൃതർ മരണം സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് യുവതിയേയും കാമുകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചാർജ് ചെയ്തിട്ടില്ലെന്നും ഓട്ടോപ്സി റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മോഷ്ടാവിനെ ഇതിനുമുമ്പു 24 തവണയെങ്കിലും അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.