ഷെറിന്റെ അഴുകിയ ശരീരം പ്രദർശിപ്പിച്ചത് മാന്യമായ വിചാരണയ്ക്കു തടസ്സമായെന്ന് അഭിഭാഷകൻ
Mail This Article
ഡാലസ് ∙ ഷെറിൻ മാത്യു കേസ് വിചാരണക്കിടയിൽ, രണ്ടാഴ്ച പഴക്കമുള്ള ഷെറിന്റെ അഴുകിയശരീരം ജഡ്ജിമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചത് വെസ്‌ലി മാത്യുവിനു മാന്യമായ വിചാരണ ലഭിക്കുന്നതിന് തടസ്സമായതായി ഡിഫൻസ് അറ്റോർണി ബ്രൂക്ക് ബസ്ബി മാധ്യമങ്ങളോട് പറഞ്ഞു. കേസ് പുനർവിചാരണ ചെയ്യുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ ആരംഭിച്ചതായും അറ്റോർണി വെളിപ്പെടുത്തി.
12 അംഗ ജൂറി ജൂൺ 26 ന് വെസ്‌ലി മാത്യുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോൾ ശിക്ഷ സ്വീകരിക്കുന്നതായി വെസ്‍ലി കോടതിയിൽ പറഞ്ഞിരുന്നു. കോടതിയിൽ നിന്നും പുറത്തിറങ്ങിയ അറ്റോർണി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സൂചന നൽകിയിരുന്നു.
പുനർവിചാരണ ചെയ്യണമെന്നാവശ്യപ്പെടുന്നതിന് രണ്ടു കാരണങ്ങളാണ് അറ്റോർണി ചൂണ്ടിക്കാട്ടുന്നത്. ഷെറിന്റെ അഴുകിയ മൃതശരീരവും, പോസ്റ്റ്മോർട്ടം സ്യൂട്ടിൽ കിടത്തിയിരുന്ന ശരീരവും കാണിച്ചത് പന്ത്രണ്ട് ജൂറിമാരിൽ രണ്ടു പേരെയെങ്കിലും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഷെറിൽ മരിക്കുന്നതിനു മുമ്പ് ശരീരത്തിലെ അസ്ഥികൾക്കുണ്ടായ പൊട്ടൽ ജൂറിമാരെ കാണിച്ചു. എന്നാൽ അതു വെസ്‍ലി മാത്യുവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ഹാജരാക്കിയിരുന്നില്ലെന്നും അറ്റോർണി പറയുന്നു. വെസ്‍ലി മാത്യുവിന്റെ ഡിഫൻസ് അറ്റോർണിമാരിൽ പുതിയതായി മൈക്കിൾ കാസിലിനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
2017 ഒക്ടോബർ 7 ന് ഷെറിനെ നിർബന്ധിച്ചു പാൽ നൽകുമ്പോൾ തൊണ്ടയിൽ ഉടക്കി മരിച്ചുവെന്നും ശരീരം പ്ലാസ്റ്റിക് കവറിലാക്കി വീടിനു സമീപമുള്ള കലുങ്കിൽ ഉപോക്ഷിച്ചതായും വെസ്‌ലി മൊഴി നൽകിയിരുന്നു. ഇത്തരം കേസുകളിൽ പുനർവിചാരണ എളുപ്പമല്ലെങ്കിലും ഇതിന് പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.