ADVERTISEMENT

കഴിഞ്ഞ വർഷം ഓഗസ്റ്റ് 14ന് പമ്പ കരവകവിഞ്ഞൊഴുകിയപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് ക്യാംപുകളിലേക്ക് മാറിത്താമസിക്കേണ്ടി വന്നവരാണ് തിരുവല്ല കടപ്രയിലെ കോളനി നിവാസികൾ. വെള്ളമിറങ്ങി തിരിച്ചു വന്നപ്പോഴേക്കും കയറിക്കിടക്കാനായി അവർ നിർമിച്ച താൽക്കാലിക ഷെഡുകളെല്ലാം പ്രളയജലം എടുത്തിരുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി പ്രതീക്ഷയറ്റ് നിന്നിരുന്ന കടപ്രയിലേക്ക് സഹായഹസ്തവുമായി എത്തിയത് പ്രവാസി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) ആയിരുന്നു. പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള വീടുകൾ നിർമിച്ചു നൽകിയാണ് ഫോമ കടപ്ര കോളനിയിലെ കുടുംബങ്ങളെ ഏറ്റെടുത്തത്. ഒരു വർഷത്തിനിപ്പുറം വീണ്ടുമൊരു മഴപ്പെയ്ത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ കടപ്രയിൽ ആശങ്കയുടെ മേഘങ്ങളില്ല. "നനയാതെ കയറിക്കിടക്കാൻ ഞങ്ങൾക്കിപ്പോൾ ഉറപ്പുള്ള വീടുകളുണ്ട്," കടപ്രയിലെ വീട്ടുകാർ പറയുന്നു. 

വെള്ളം കയറാത്ത വീടുകൾ

വെള്ളക്കെട്ടുള്ള പ്രദേശമാണ് കടപ്ര. ഒരു നല്ല മഴ പെയ്താൽ തന്നെ പ്രദേശത്താകെ വെള്ളം കയറും. ഇത്തരമൊരു സ്ഥലത്ത് വീടു നിർമിക്കുക എന്ന വെല്ലുവിളിയാണ് ഫോമയിലെ അംഗങ്ങൾ ഏറ്റെടുത്തത്. വീടുകളുടെ രൂപകൽപന തണൽ എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വിദഗ്ദർ നിർവഹിച്ചു. പൈലിങ് നടത്തി വലിയ കോൺക്രീറ്റ് തൂണുകളിൽ വീടുകൾ ഒരുങ്ങി. രണ്ട് ബെഡ് റൂം, അടുക്കള, ഹാൾ, സിറ്റൗട്ട്, ശുചിമുറി എന്നിവയെല്ലാം ഈ വീടുകളിലുണ്ട്. 36 വീടുകളാണ് കടപ്ര കോളനിയിൽ ഫോമ നിർമിച്ചു നൽകിയത്. പ്രദേശത്തെ മറ്റു സാധാരണ വീടുകളിൽ ഇത്തവണ വെള്ളം കയറിയപ്പോൾ ഫോമ നിർമിച്ചു നൽകിയ വീടുകളായിരുന്നു അവർക്കും അഭയമായത്. 

മറക്കാനാകില്ല, ഈ സഹായം

കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടതായിരുന്നു ബിന്ദു രമേശന്റെ കുടുംബത്തിന്. എന്നാൽ, ഈ വർഷം വെള്ളം ഉയർന്നെങ്കിലും പേടിയില്ലെന്നു ബിന്ദു പറയുന്നു. "വെള്ളം ഉയരുന്നുണ്ട്. പക്ഷേ, വീട് സുരക്ഷിതമാണ്. ആളുകളും സുരക്ഷിതമായി ഇരിക്കുന്നു. ഇവിടെയുണ്ടായിരുന്ന എല്ലാവരും കഴിഞ്ഞ വർഷം ക്യാമ്പിൽ കഴിഞ്ഞവരാണ്. ഇത്തവണ അതു വേണ്ടി വന്നില്ല," ബിന്ദു പറഞ്ഞു. ജൂൺ രണ്ടിനായിരുന്നു ഫോമയുടെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം. മഴയ്ക്കു മുൻപെ വീടു പണി പൂർത്തിയാക്കി താക്കോൽ കൈമാറണമെന്ന ഫോമയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് സമയബന്ധിതമായി പൂർത്തിയായ ഈ വീടുകൾ. 

പ്രതിസന്ധികൾ ഇനിയുമുണ്ട്

കെട്ടുറപ്പുള്ള വീടുകൾ ലഭിച്ചെങ്കിലും വെള്ളക്കെട്ടു മൂലമുള്ള പ്രശ്നങ്ങളിലാണ് ഇവിടെയുള്ളവർ. അരയ്ക്കൊപ്പമുള്ള വെള്ളക്കെട്ട് കടന്നു വേണം വീട്ടിലെത്താൻ. വെള്ളം കയറി കിണറുകൾ ഉപയോഗശൂന്യമായതിനാൽ കുടിവെള്ളത്തിനും വലിയ ബുദ്ധിമുട്ട് നേരിടുന്നു. വീട്ടിലേക്ക് പൈപ്പ് കണക്ഷനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഫോമയുടെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്. പണവും അടച്ചു. എന്നാൽ, പൈപ്പ് കണക്ഷൻ ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല. പ്രയാസങ്ങൾ ഇനിയുമുണ്ടെങ്കിലും അതെല്ലാം വരും ദിവസങ്ങളിൽ മറികടക്കാനാകുമെന്ന പ്രതീക്ഷയാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com