ഗ്രേറ്റര്‍ വാഷിങ്ടനിലെ നിത്യ സഹായമാതാവിന്റെ പള്ളി ശിലാസ്ഥാപനം 22ന്‍
Mail This Article
മേരിലാന്‍ഡ്∙ വാഷിങ്ടൻ ഡി.സി മേഖലയിലെ വിശ്വാസികളുടെ ചിരകാല സ്വപ്നമായ സ്വന്തം ദേവാലയത്തിനുള്ള ആദ്യപടിയായി ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്പ്പ് (നിത്യസഹായ മാതാവ്) സിറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിന്റെ ശിലാസ്ഥാപനം ഈ മാസം 22നു ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിക്കും.
മെരിലാന്‍ഡിലെ ചരിത്രമുറങ്ങുന്ന ഗൈതേഴ്‌സ്ബര്‍ഗില്‍ 20533 സയണ്‍ റോഡിലാണു പുതിയ പള്ളി ഉയരുക. നിരവധി പ്രാദേശിക മതരാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കും.
തൊട്ടടുത്ത മോണ്ട്‌ഗോമറി വില്ലേജിലെ മദര്‍ ഓഫ് ഗോഡ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് 3ന്‍ ദിവ്യബലിയോടെ ചടങ്ങൂകള്‍ക്കു തൂടക്കമാവും. 5 മണിക്കാണു സയണ്‍ റോഡില്‍ ശിലാസ്ഥാപനം. ചെണ്ടമേളം കലാപരിപാടികള്‍ എന്നിവയും ഉണ്ടാവും. 1976 മുതല്‍ വാഷിങ്ടൻ ഡിസി മേഖലയിലെ വിവിധ പള്ളികളിലായി മലയാളം കുര്‍ബാന നടക്കുന്നുണ്ടെങ്കിലും സിറോ മലബാര്‍ കാത്തലിക് മിഷന്‍ രൂപം കൊണ്ടത് 2004ല്‍ ആണ്. ക്രമേണ മിഷനില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് തുടങ്ങി.
മദര്‍ സെറ്റണ്‍ പാരിഷ് (ജെര്‍മന്‍ ടൗണ്‍), സെന്റ് റോസ് ഓഫ് ലിമ (ഗൈതേഴ്‌സ്ബര്‍ഗ്), ഔവര്‍ ലേഡി ഓഫ് ദി വിസിറ്റേഷന്‍ (ഡാര്‍ണ്‍സ്ടൗണ്‍) എന്നിവിടങ്ങളിലാണു മിഷന്‍ ആരാധന നടത്തിയിരുന്നത്.ഇപ്പോള്‍ മദര്‍ ഓഫ് ഗോഡ് കമ്യൂണിറ്റി ചര്‍ച്ചിലാണു കുര്‍ബാന നടത്തുന്നതും ഒന്നു മുതല്‍ 10 വരെയുള്ള സൺഡേ സ്കൂള്‍ ക്ലാസുകള്‍ നടത്തുന്നതും.
സഭാ സമൂഹം വളര്‍ന്നപ്പോള്‍ സ്വന്തം പള്ളി എന്ന സ്വപ്നം തളിരിട്ടു. സമൂഹത്തിന്റെ കഠിനാധ്വാനത്തിലൂടെ, 2016 നവംബറില്‍ സയണ്‍ റോഡില്‍ 17 ഏക്കര്‍ സ്ഥലം വാങ്ങി.മിഷന്‍ സ്ഥാപക ഡയറക്ടര്‍ റവ. ഫാ. മാത്യു പുഞ്ചയില്‍ വിരമിച്ചതിനെ തൂടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ചുമതലയേറ്റ ഫാ. റോയ് വര്‍ക്കി മൂലേച്ചാലില്‍ ഈ സംരംഭത്തിനു സജീവമായ നേത്രുത്വം നല്‍കുന്നു.
പള്ളി നിര്‍മ്മിക്കാന്‍ മുന്നോട്ടു വന്ന ഇടവകാംഗങ്ങളോട് അദ്ധേഹം നന്ദി പറഞ്ഞു. ട്രസ്റ്റിമാര്‍, പള്ളി നിര്‍മ്മാണത്തിനുള്ള കമ്മിറ്റികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കൂടാതെ സംഭാവന നല്‍കിയ കുടുംബങ്ങള്‍ എന്നിവരെയെല്ലാം അദ്ധേഹം അനുസ്മരിച്ചു. ആത്മീയതയില്‍ വളരുവാന്‍ എല്ലാവര്‍ക്കുമായി ഒരു ഇടം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ കത്തോലിക്കാ സമൂഹം ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മേഖലയിലൂണ്ട്. അവര്‍ക്കെല്ലാം ആരാധന നടത്തനുള്ള സൗകര്യമാണു പുതിയ പള്ളി നല്‍കുക. വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നു 20 മൈല്‍ ദൂരമേയുള്ളു പള്ളിയിലേക്ക്. മെരിലാന്‍ഡിലെ പ്രിന്‍സ് ജോര്‍ജ്, മോണ്ട്‌ഗോമറി, ഹോവാര്‍ഡ്, ഫ്രെഡേറിക്ക് കൗണ്ടികളില്‍ നിന്നുള്ളവര്‍ക്ക് ഈ ദേവാലയത്തിലെത്താം.
ശിലാസ്ഥാപനമെന്ന മഹനീയ ചടങ്ങില്‍ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നു ഫാ. റോയിയും ട്രസ്റ്റിമാരായ മനോജ് മാത്യുവും, തോമസ് അബ്രാഹവും അഭ്യര്‍ഥിച്ചു. ജീവിതത്തിലൊരിക്കല്‍ മാത്രമായിരിക്കും പള്ളി ശിലാസ്ഥാപനത്തില്‍ പങ്കെടുക്കാന്‍ കഴിയുക. അതിനാല്‍ ഈ അവസരം പാഴാക്കരുത്.
സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ക്രിസ്തുവിലുള്ള വിശ്വാസ പ്രഘോഷണത്തിനും ഇടവകയില്‍ വിവിധ സംഘടനകളുണ്ട്, നൈറ്റ്‌സ് ഓഫ് കൊളംബസ്, ജീസസ് യൂത്ത്, ഫെയിത്ത്ഫുള്‍ ഓഫ് സെന്റ് മേരി എന്നിവ. കോണ്‍ഫറന്‍സ് കോളിലൂടെ ദിവസവും നടക്കുന്ന ജപമാല വലിയ കൂട്ടായ്മയുടെ പ്രതീകമാണ്.
ഏകദേശം 12,500 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പള്ളിയാണു ലക്ഷ്യമിടുന്നത്. പള്ളിക്കു പുറമെ സണ്ടെ സ്കൂള്‍ ക്ലാസുകള്‍ നടത്താനും പൊതു പരിപാടികള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നു. രാജ്യാന്തര ഹരിത നിര്‍മ്മാണ കോഡ്, കൗണ്ടിയിലെ വിവിധ നിയമങ്ങള്‍ എന്നിവയെല്ലാം പാലിച്ചാണു പള്ളി പണിയുക. 2010ല്‍ പള്ളി പണി പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണു മുന്നോട്ടുപോകുന്നത്.