നാലു വയസുകാരൻ മകനു രക്താർബുദത്തിന് ചികിത്സ നിഷേധിച്ചു; മാതാപിതാക്കളിൽ നിന്നു കുട്ടിയെ മാറ്റി കോടതി
Mail This Article
ഫ്ലോറിഡാ ∙നാലു വയസ്സുകാരൻ മകനു രക്താർബുദത്തിന് ഡോക്ടർമാർ നിർദ്ദേശിച്ച കീമോ തെറാപ്പി ചികിത്സ നടത്തുന്നതിന് വിസമ്മതിച്ച മാതാപിതാക്കൾക്ക് മകന്റെ കസ്റ്റഡി നിഷേധിച്ചുകൊണ്ട് ഹിൽസ്ബറൊ കൗണ്ടി ഫാമിലി കോർട്ട് ജഡ്ജി തോമസ് പലേർമൊ ഉത്തരവിട്ടു. ഈ വർഷം ആദ്യമാണ് നോഹ മെക്ആഡംസിന് രക്താർബുദമുണ്ടെന്ന് കണ്ടെത്തിയത്.
ഡോക്ടർമാർ നിർദേശിച്ച ചികിത്സ നടത്തുവാൻ വിസമ്മതിച്ച മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ഫ്ലോറിഡാ സംസ്ഥാനത്തു നിന്നും കെന്റുക്കിയിലേക്ക് മാറുകയായിരുന്നു.
പൊലീസിന്റെ അന്വേഷണത്തിൽ കുട്ടിയേയും മാതാപിതാക്കളേയും കെന്റുക്കിയിൽ കണ്ടെത്തി. രണ്ടാമതൊരു വിദഗ്ധാഭിപ്രായം ആരായുന്നതിനും പ്രകൃതി ചികിത്സ നൽകുന്നതിനുമാണ് കുട്ടിയുമായി ഇവിടെ എത്തിയതെന്ന് മാതാപിതാക്കൾ അറിയിച്ചു.
നാലു വയസ്സുകാരനു കാൻസർ ചികിത്സ നിഷേധിച്ച ഈ സംഭവം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ കുടുംബകലഹം ഉണ്ടായിരുന്നതായും ഒരിക്കൽ പിതാവ് പ്ലാസ്റ്റിക് ബക്കറ്റ് നോഹയുടെ മുഖത്ത് വലിച്ചെറിഞ്ഞതിനെ തുടർന്ന് നിസ്സാര പരിക്കേൽക്കുകയും ചെയ്തിരുന്നു. കീമോ തെറാപ്പിക്കുവേണ്ടി കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പിക്ക്‌ലൈൻ മാതാവ് വലിച്ചൂരിയതായും കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കുട്ടിയെ മാതാപിതാക്കളിൽ നിന്നും മാറ്റുവാൻ കോടതി ഉത്തരവിട്ടത്.